പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ ലക്ഷ്യമിട്ട് 96,182 കോടി രൂപയുടെ 77 വന്‍പദ്ധതികള്‍ കേന്ദ്രറെയില്ബജറ്റില് റെയില്‍മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. റെയില്‍പ്പാതകളുടെ ഇരട്ടിപ്പിക്കലിനു പുറമേ മൂന്നുവരി,നാലുവരിപ്പാതകളുടെ നിര്‍മ്മാണ പദ്ധതികളും ഈവര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 2700 ശതമാനം അധികമാണ് ഈയിനത്തില്‍ വകയിരുത്തിയ തുക എന്നതു ശ്രദ്ധേയമായി.
7,000 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കല്‍ പണികള്‍ ഫാസ്റ്റ് ട്രാക്കിലാക്കുന്നതിനായും
1,200 കിലോമീറ്റര്‍ കമ്മീഷന് ചെയ്യുന്നതിനായും 8686 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 84ശതമാനം അധികമാണ് തുക. 800 കിലോമീറ്റര്‍ ഗേജ് മാറ്റാനും ഈവര്‍ഷം തുകവകയിരുത്തി.
ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട നിക്ഷേപ പദ്ധതികളുടെ ആകെ തുക 8,56,020 കോടി രൂപയാണ്. ഇതില്‍ റെയില്‍ ട്രാഫിക്ക് ഒഴിവാക്കുന്നതിനായി പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയ്ക്കടക്കം 1,99,320 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റിലുണ്ട്. വൈദ്യുതീകരണം അടക്കമുള്ള റെയില്‍ ശൃംഖലയുടെ വിപുലീകരണത്തിനായി1,93,000 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ റെയില്‍വേ ലൈനുകളുടെ വികസനത്തിനായി 39,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ആളില്ലാ ലെവല്‍ക്രോസുകളും ലെവല്‍ക്രോസുകളും മാറ്റി അടിപ്പാതകളും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കുന്നതിനായും സിഗ്നലിങ്, ടെലികോം സംവിധാനങ്ങള്‍ക്കായും 1,27,000 കോടി രൂപയാണ് വകയിരുത്തിയത്. സാങ്കേതിക വിദ്യയുടെ വികസനത്തിനും ഗവേഷണത്തിനുമായി 5000 കോടി രൂപയും കോച്ചുകളുടെയും വാഗണുകളുടേയും നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി 1,02,000 കോടി രൂപയും അനുവദിച്ചു.
റെയില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 12,500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അതിവേഗ റെയില്‍,പ്രത്യേക ഇടനാഴി എന്നിവയ്ക്കായി 65,000 കോടി രൂപയും റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും റെയില്സേവനങ്ങളുടെ ആധുനീകരണത്തിനുമായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളും ബജറ്റില്‍ പറയുന്നു. വിദേശ റെയില്‍ സാങ്കേതികസഹകരണ പദ്ധതിയും റെയില്‍മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവഴി റെയില്‍വേയുടെ സേവന നിലവാരം ഉയര്‍ത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: