ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കിയ ഭൂവിനിയോഗ നിയമത്തിലെ അപാകതകള്‍ തിരുത്തി കര്‍ഷക സൗഹൃദ ബില്ലാക്കുകയാണ് മോദി ഭരണകൂടം ചെയ്തതെന്ന് വ്യക്തമാകുന്നു. 2013-ല്‍ യുപിഎ പാസാക്കിയ ബില്ലില്‍ അന്നുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ പോലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കേന്ദ്ര നേതൃത്വം പാര്‍ലമെന്റില്‍ നടത്തുന്ന എതിര്‍പ്പുകളോട് അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. ബിജെപിയും സര്‍ക്കാരും പ്രചാരണത്തിനിറങ്ങിയാല്‍ കര്‍ഷകര്‍ കോണ്‍ഗ്രസിനെ കൈവിടുമെന്ന് ദേശീയ നേതാക്കളെ ധരിപ്പിക്കാനും അവര്‍ തുടങ്ങിയിട്ടുണ്ട്.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലു പ്രകാരം പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം, ആശ്വാസ പദ്ധതി, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നു. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കൈമാറിയ ഭൂമിയുടെ 20 ശതമാനം വികസനപദ്ധതികള്‍ വന്നശേഷം തിരികെ വാങ്ങാനും പുതിയ ബില്ലിലൂടെ കര്‍ഷകര്‍ക്ക് സാധിക്കും. ഏക്കറിന് മാര്‍ക്കറ്റ് വില രണ്ടുലക്ഷം രൂപയുള്ള പത്തേക്കര്‍ ഭൂമി വിട്ടുനല്‍കുന്ന കര്ഷകന് നാലിരട്ടി തുകയായ 80 ലക്ഷം രൂപ ലഭിക്കും.
പാര്‍ലമെന്റില്‍ പോലും തീരുമാനങ്ങളെടുക്കാന്‍ അമ്പത് ശതമാനത്തിന്റെ പിന്തുണ മതിയെന്നിരിക്കെ വികസന പദ്ധതികള്‍ക്കായി(സ്വകാര്യ സംരംഭങ്ങള്‍) കൃഷിഭൂമി ഏറ്റെടുക്കാന്‍ അതത് പ്രദേശത്തെ 90 ശതമാനം ജനങ്ങളുടേയും പിന്തുണ ആവശ്യമാണ്. പിപിപി മാതൃകയിലാണെങ്കില്‍ 70 ശതമാനത്തിന്റെ പിന്തുണ വേണം. മതിയായ യോഗ്യതയുള്ള സ്ഥാപനങ്ങളില്ലാത്ത നിലവിലെ അവസ്ഥയില്‍, പാരിസ്ഥിതികാഘാത പഠനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താതെ പദ്ധതി നടപ്പാക്കാന്‍ പുതിയ ബില്‍ സഹായിക്കും.
കൂടാതെ അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവാദം റദ്ദാകുമെന്ന മുന്‍ വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. അത്തമൊരു വ്യവസ്ഥ വന്‍കിട പദ്ധതികളുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആണവ പദ്ധതികളും റെയില്പ്പാള നിര്‍മ്മാണവും ചെലവുകുറഞ്ഞ ഭവന പദ്ധതികളുമെല്ലാം അഞ്ചുവര്‍ഷത്തിലേറെ എടുത്താല്‍ മാത്രമേ പൂര്‍ത്തിയാവൂ. സാധാരണക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ മാറ്റമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കര്ഷകസൗഹൃദപരമായ ബില്ലിന്റെ നേട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കാതിരിക്കാന്‍ മാത്രമാണ് ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജപ്രചാരണത്തിന് ഇറങ്ങിയതെന്നത് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: