മള്ളൂര്‍ ഗോവിന്ദപിള്ളയും അയ്യായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്നൊരു ചൊല്ലുണ്ടായിരുന്നു പണ്ട്. മള്ളൂര്‍ ഗോവിന്ദപിള്ള എന്ന ക്രിമിനല്‍ അഭിഭാഷകന്റെ തൊഴില്‍പരമായ പ്രാഗത്ഭ്യത്തിന് തെളിവായിട്ടായിരുന്നു അങ്ങനെ ഒരു ചൊല്ല് രൂപപ്പെടുന്നത്. എന്നാല്‍ ഇന്ന് അതിനൊരു മാറ്റം വന്നിരിക്കുന്നു. വക്കീലിന്റെ സ്ഥാനത്ത് ആരുമില്ല.
രൂപ അയ്യായിരം എന്നത് ലക്ഷങ്ങളും കോടികളുമൊക്കെ ആയിരിക്കുന്നു എന്നു മാത്രം. അതായത് പണമുണ്ടെങ്കില്‍ ആര്‍ക്കും എന്തുമാകാം ആരെയും കൊല്ലാം എന്നൊക്കെ സാരം. കഴിഞ്ഞ കുറേദിവസങ്ങളായി കേരളം അത്തരത്തിലൊരു അപസര്‍പ്പകകഥയുടെ വായനയിലാണല്ലോ. നിസാം മുഹമ്മദ് എന്ന ക്രൂരനും കൊലപാതകിയുമായ കോടീശ്വരനാണ് കഥയിലെ വില്ലന്‍.
ആയിരത്തിഅറുന്നൂറ് കോടി രൂപയുടെ വിറ്റ് വരവുള്ള വലിയൊരു സാമ്പത്തിക സാമ്രാജ്യത്തിന്റെ അധിപനായ ഈ കോടിശ്വരന് കഴിഞ്ഞ ആറ് കൊല്ലത്തിനുള്ളല്‍ 16 കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ഒന്നില്‍പോലും ശിക്ഷിക്കപ്പെട്ടില്ല എന്നുമാണ് അറിയുന്നത്. പലതും കാശുകൊടുത്തും ‘ഭീക്ഷണിപ്പെടുത്തിയുമൊക്കെ പിന്‍വലിപ്പിച്ചുവത്രേ. അതിനൊക്കെ ഇയാളെ വഴിവിട്ടു സഹായിക്കാന്‍ ഉന്നതരായ പോലീസ് ഓഫീസര്‍മാരും പ്രൊസിക്യൂഷന് വക്കീലന്മാരുമൊക്കെ ഒട്ടും മടിച്ചിരുന്നില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
ഒരു വനിതാ എസ്ഐ യെ തന്റെ ആഡംബരക്കാറില്‍ പൂട്ടിയിടാന്‍ വരെ തയ്യാറായ ഈ കൊടും ക്രിമിനലിന് മയക്കുമരുന്നു ബിസിനസും അധോലോക-തീവ്രവാദ ബന്ധങ്ങളും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നിട്ടും ഇയാള്‍ക്കെതിരെ ഇത്രനാളും കേസ് എടുക്കാന്‍ മടിച്ചിരുന്നവര്‍ പക്ഷെ കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന വൃദ്ധന് കടത്തിണ്ണയിലിരുന്ന് ഒരു ബീഡി വലിക്കുകയോ അപ്പൂപ്പന് വായു ഗുളിക വാങ്ങാന്‍ പോകുന്ന കൊച്ചുമകന് ഹെല്‍മറ്റ് ധരിക്കാന്‍ മറന്ന് പോവുകയോ ചെയ്താല്‍ ചാടിവീണ് നിയമം പരിപാലിക്കുവാന്‍ കാണിക്കുന്ന പരവേശം കാണേണ്ടതുതന്നെയാണ്.
കുറ്റംചെയ്യുന്ന വ്യക്തികളെ മാതൃകാപരമായി ശിക്ഷിക്കുന്നത് വീണ്ടും കുറ്റം ചെയ്യുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന് വേണ്ടിയാണ്. എന്നുപറയുമ്പോള്‍ കുറ്റംചെയ്യുന്നവന് മാതൃകാപരമായ ശിക്ഷ ലഭിക്കാതിരിക്കുന്നത് വീണ്ടും കുറ്റം ചെയ്യുവാന്‍ അവന് പ്രേരണയോ ധൈര്യമോ നല്‍കുന്നതിന് തുല്യമാണല്ലോ. ആ നിലയ്ക്ക് നോക്കുമ്പോള്‍ പാവം ചന്ദ്രബോസിനെ നിഷ്ഠുരമായി കൊലചെയ്യുവാന്‍ നിസാം മുഹമ്മദിന് ധൈര്യം പകര്‍ന്നത് ആദ്യകേസുകളില്‍ ഒരു പോറല്‍പോലും ഏല്ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞതുകൊണ്ടാണെന്നു കരുതുന്നതില്‍ തെറ്റില്ല.
അങ്ങനെയെങ്കില്‍ കുറേ പണം വാരിയെറിഞ്ഞ് പ്രമാദമായ പലകേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതാണ്. പാവം ചന്ദ്രബോസിന്റെ കൊലപാതകത്തിന് അറിഞ്ഞോ അറിയാതെയോ അവരും കാരണക്കാരാണ് എന്നു തന്നെ കരുതണം.
ജീവിക്കുവാന്‍വേണ്ടി പലമാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടാണ് ഒടുവില്‍ ഒരു കാവല്‍ക്കാരന്റെ വേഷം കെട്ടുവാന്‍ ചന്ദ്രബോസ് തയ്യാറായത്. അപ്പോഴും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുവാന്‍ പ്രയാസപ്പെട്ടിരുന്ന അയാളുടെ മരണത്തോടെ വിദ്യാര്‍ത്ഥികളായ രണ്ടുമക്കളും അവരുടെ അമ്മയും അടങ്ങുന്ന കുടുംബം അനാഥരായിരിക്കുന്നു എന്ന് തത്വത്തില്‍ പറയാമെങ്കിലും സാമ്പത്തികമായി അവര്‍ അനാഥരാവില്ല എന്ന് ഉറപ്പായും വിശ്വസിക്കാം.
കാരണം ദുഷ്ട ശക്തികള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രൗദ്രതാണ്ഡവം ആടുന്നുണ്ടെങ്കിലും അന്യദുഃഖത്തില്‍ കരുണയുള്ളവരുടെ സംഖ്യയും കൂടിവരുന്നു എന്നത് ആശ്വാസകരമായ സംഗതിയാണ്. ചന്ദ്രബോസിന്റെ ‘ഭാര്യയ്ക്കും മക്കള്‍ക്കും ആ മനുഷ്യന്റെ തണല്‍ നഷ്ടമായെങ്കിലും ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കേണ്ട സാഹചര്യം അവര്‍ക്ക് ഉണ്ടാകില്ല. ചന്ദ്രബോസ് സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്ന ശോഭാ ഡെവലപ്പേഴ്സിന്റെ ഉടമ പി.എന്‍.സി മേനോന്റെ സഹായ ഹസ്തങ്ങള്‍ ആ നിരാലംബ കുടുംബത്തിനുനേരെ നീണ്ടുചെന്നു കഴിഞ്ഞു.
ചന്ദ്രബോസിന്റെ മക്കളുടെ തുടര്‍പഠനം പി.എന്‍.സി മേനോന് ചെയര്‍മാനായുള്ള കുരുംബ ട്രസ്റ്റ് ഏറ്റെടുക്കുമെന്നാണ് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം മറ്റ് സഹായങ്ങളും ചെയ്യുന്നത് കൂടാതെ അഞ്ചുവര്‍ഷക്കാലത്തേക്ക് ചന്ദ്രബോസ് അവസാനം വാങ്ങിയിരുന്ന ശമ്പളം പെന്‍ഷനായി നല്‍കുമെന്നും മേനോന് പറയുന്നു. മേനോന്റെ ഈ നല്ല മനസിനൊപ്പം വേറെയും സുമനസുകള്‍ചേരും. ഒക്കെപ്പുറമെ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊക്കെ മാത്രമായോ എന്നുള്ള ചോദ്യം അവശേഷിക്കുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടിട്ടുള്ള ഒരഭിപ്രായം കണ്ടില്ല കേട്ടില്ല എന്നു നടിക്കാവുന്നതല്ല.
പഴുതുകള്‍ ഏറെയിട്ട് പോലീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ അയഞ്ഞ നിലപാടുകളുമൊക്കെ കൂടിയാകുമ്പോള്‍ ചെറിയ ശിക്ഷയോടുകൂടി നിസാം മുഹമ്മദ് പുറത്തുവന്നാലും അതിശയിക്കേണ്ടതില്ല. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാഞ്ഞത് അതുകൊണ്ടാണെന്നാണ് ജനം വിശ്വസിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ അമിതമായ സമ്പത്തിന്റെയും ഉദ്യോഗസ്ഥ-രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ അഹങ്കാരത്തിന്റെ മൂര്‍ത്തഭാവമായി മാറിയിട്ടുള്ള ഇയാളുടെ കോടികള്‍ വരുന്ന സ്വത്ത് അയാളുടെ കുടുംബത്തിനും ചന്ദ്രബോസിന്റെ കുടുംബത്തിനും തുല്യമായി വീതിക്കുവാനുള്ള സംവിധാനം ഉണ്ടാകണമെന്നാണ് ജനാഭിപ്രായം.
അങ്ങനൊരു നിയമം ഇല്ലായിരിക്കാം. എങ്കില്‍ അതുണ്ടാക്കിച്ചേര്‍ക്കാവാനുള്ള നടപടികള്‍ നിയമനിര്‍മ്മാണം നടത്തുന്നവര്‍ ഗൗരവത്തോടെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം മനഃപൂര്‍വ്വമായ ഇതുപോലെയുള്ള നരഹത്യകള്‍ മുന്‍പൊരു കാലത്തും ഇല്ലാത്തവിധം കേരളത്തില്‍ക്കൂടി വരികയാണ്. അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുടുംബങ്ങളുടെ സംഖ്യയും.
ഒപ്പം ഇതുപോലുള്ള കൊടുംക്രൂരന്മാരുടെ ക്രൂരതകള്‍ക്ക് ഇരകളാകുന്നവര്‍ക്ക് പൊതുജനത്തിന്റെ നികുതിപ്പണം സമ്മാനമായി നല്കുന്നതില് ഒരനൗചിത്യവുമുണ്ട.് പ്രത്യേകിച്ചും മറ്റ് പല കേസുകളിലും അനാഥരായ കുടുംബങ്ങള്‍ ഏറെ ഉള്ളപ്പോള്‍. ഇരയ്ക്കുള്ള നഷ്ടപരിഹാരത്തുക വേട്ടക്കാരനില്‍ നിന്നും പിടിച്ചുവാങ്ങി നല്‍കുന്നതാണ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: