ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭൂമാഫിയ വിളയാടുന്ന ഈ കാലഘട്ടത്തില്‍ അത്യന്തം സ്വാഗതാര്‍ഹമാണ്. ഇന്ന് ഭൂമി മാത്രമല്ല കായലും കടലും പുഴകളും ഭൂമാഫിയ കയ്യേറി ബഹുനില കെട്ടിടങ്ങള്‍ പണിയുന്ന കാഴ്ചയാണ് ജനങ്ങള്‍ കാണുന്നത്.
യുപിഎ സര്‍ക്കാര്‍ 2013 ല്‍ അവതരിപ്പിച്ച ബില്ലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതികള്‍ വരുത്താന്‍ തീരുമാനമായത്.
നഷ്ടപരിഹാര നിയമം പാസ്സാക്കുന്നതോടെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് വന്‍ പ്രയോജനങ്ങള്‍ ഉണ്ടാകും. വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത മൂലമ്പിള്ളി നിവാസികളെപ്പോലുള്ളവരില് നല്ലൊരു വിഭാഗം വഴിയാധാരമായികഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തത് പാറക്കെട്ടും മറ്റും നിറഞ്ഞ തികച്ചും വാസയോഗ്യമല്ലാത്ത ഭൂമിയായിരുന്നു. സ്വന്തം ഭൂമി വികസനത്തിന് വിട്ടുകൊടുത്ത് നിരാധാരമായവരുടെ സമരമായിരുന്നല്ലോ ചെങ്ങറയിലും.
പരിസ്ഥിതിവാദികള്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന പ്രശ്നം കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുന്നതാണ്. കേരള ഗ്രാമപഞ്ചായത്ത് ഫൗണ്ടേഷന് ആരോപിക്കുന്നത് ഭൂമി വീണ്ടെടുക്കുവാന്‍ വേണ്ടി എറണാകുളത്തെ കണ്ടെയ്നര്‍ റോഡിന്റെ വശങ്ങളിലുള്ള കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നുവെന്നും ഇത് മത്സ്യസമ്പത്തിന്റെ നശീകരണത്തിന് വഴിവയ്ക്കുമെന്നുമാണ്. കൊച്ചിയിലെ അവശേഷിക്കുന്ന കുറച്ച് കണ്ടല്ക്കാടുകളാണിത്. ബാക്കി മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ നശിപ്പിച്ചുകഴിഞ്ഞു.
ദേശീയപാത സ്ഥലമെടുപ്പ് നടത്തിയ ഭാഗങ്ങളിലും വ്യാപകമായ കയ്യേറ്റം നടത്തുന്നതായി ആരോപണമുണ്ട്. മൂത്തകുന്നം മുതല്‍ വരാപ്പുഴ വരെയുള്ള ഭാഗത്ത് സ്ഥലമെടുപ്പ് നടത്തിയ ഭാഗത്ത് ഷെഡ്ഡുകള്‍ ഉയരുന്നു. ഗോഡൗണുകളും താല്‍ക്കാലിക വീടുകളും വരെ ഇവിടെ ഉയരുന്നു. ദേശീയപാതാ വികസനപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതുകൊണ്ടാണ് ഈ കയ്യേറ്റം നടന്നത്. ഇനി റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാരിന് ഇവരില്‍നിന്നും പ്രതിഷേധം നേരിടേണ്ടിവരും. ഭൂമി കയ്യേറ്റത്തിനെതിരെ കേരള സര്‍ക്കാര്‍ നിസ്സംഗമാണ്.
കേരളത്തിലെ റോഡുകള്‍ വീതികുറഞ്ഞവയാകാന് കാരണം ജനങ്ങള്‍ റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകാത്തതാണ്. രാജഭരണകാലത്ത് കൊച്ചിയുടെ ജീവനാഡിയായിരുന്ന തോടുകള്‍ ഇന്ന് ഒഴുക്കുനിലച്ച് കയ്യേറ്റംകാത്ത് മലിനീകരണം സൃഷ്ടിച്ച് കിടക്കുന്നു. ഇവ നഗരത്തെ ശ്വാസംമുട്ടിക്കുന്ന അഴുക്കുചാലുകളായി മാറുകയാണ്. വര്‍ഷാവര്‍ഷം തോട് വൃത്തിയാക്കലിന് ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും തോടുകള്‍ വൃത്തിഹീനമായി തുടരുന്നു. ബന്ധപ്പെട്ടവരുടെ ഈ അനാസ്ഥയാണ് കനാല്‍ കയ്യേറ്റത്തിന് വഴിയൊരുക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തത്വത്തില്‍ തീരുമാനമെടുത്തത്. ജനങ്ങള്‍ക്ക് ഭൂമി വിട്ടുകൊടുക്കാനുള്ള വൈമനസ്യം പുനരധിവാസ-നഷ്ടപരിഹാര തുകകള്‍ ലഭ്യമാകാതിരിക്കുകയോ, അത് അനന്തമായി നീളുകയോ ചെയ്യുന്നതിനാലാണ്. ഇങ്ങനെ ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് വലിയ പ്രയോജനങ്ങള്‍ ഉണ്ടാകുംവിധമാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതികള്‍ അവതരിപ്പിക്കുക.
ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് അവയ്ക്ക് പരിഹാരം കാണുവാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതികള്‍ കൊണ്ടുവരുന്നത്. ബജറ്റ് സമ്മേളനത്തില്‍തന്നെ സര്‍ക്കാര്‍ ഇതിനുശ്രമിച്ചത് നല്ല തുടക്കമാണ്. ബജറ്റ് സമ്മേളനത്തിന്റെ വിജയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും കൂട്ടുത്തരവാദിത്വമാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കേണ്ടതുണ്ട്. കുടുംബാധിപത്യമോ സ്വേച്ഛാധിപത്യമോ അല്ല കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്കുന്ന ബിജെപി ആഗ്രഹിക്കുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്താണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത്. ഇതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ കടമയാണ്. എല്ലാ പാര്‍ട്ടികളുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിബില്‍ അവതരിപ്പിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആശ്വാസമാകുമെന്നും വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: