ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ‘അവധിയില്‍’. രണ്ടാഴ്ചത്തെ അവധിയെടുത്ത് രാഹുല്‍ വിദേശത്തേക്ക് ഒഴിവുകാലം ചെലവിടുകയാണെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു. ഒരുമാസത്തെ നീണ്ടയാത്രയാണ് രാഹുലിന്റേതെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു.
ബജറ്റ് അവതരണവും ഭൂമിയേറ്റെടുക്കല്‍ ബില്‍ അടക്കമുള്ള സുപ്രധാനവിഷയങ്ങളും ചര്‍ച്ചചെയ്യുന്നതിനായി പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് മ്യൂണിച്ചിലും ഗ്രീസിലുമായുള്ള രാഹുലിന്റെ അവധിയാഘോഷം. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ഗാന്ധിക്കെതിരെ ഉടലെടുത്തിരിക്കുന്ന അതൃപ്തി പുതിയ സംഭവവികാസങ്ങളോടെ രൂക്ഷമായി. ആത്മപരിശോധനയ്ക്കായാണ് രാഹുല്‍ അവധിയെടുത്ത് വിദേശത്തേക്ക് പോയതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. രാഹുലിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാലാണ് സോണിയാഗാന്ധി രണ്ടാഴ്ചത്തെ അവധി നല്‍കിയതെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ വിദേശ യാത്രയെപ്പറ്റി ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിമര്‍ശനം അഴിച്ചുവിട്ടു. ആര്‍ക്കെങ്കിലും അവധിയില്‍ പ്രവേശിക്കണമെന്നുണ്ടെങ്കില് അതാവാമെന്നും പക്ഷേ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ സമ്പൂര്‍ണ്ണമായും അവധിയിലേക്ക് പറഞ്ഞുവിടുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവധേക്കര്‍ പറഞ്ഞു. രാഹുലിന്റെ പ്രവൃത്തികാണിക്കുന്നത് പാര്ലമെന്ററികാര്യങ്ങളോടുള്ള രാഹുല്‍ഗാന്ധിയുടെ ഗൗരവക്കുറവിനെയാണെന്നും രാഹുലിന്റെ രാഷ്ട്രീയ താല്‍പ്പര്യം എത്രത്തോളമുണ്ടെന്ന് ഇതു വ്യക്തമാക്കുന്നതായും കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ ‘നഷ്ടപ്പെട്ട ഭൂമി’ തിരികെ പിടിക്കുന്നതിനായി പോയതാണ് രാഹുല്‍ഗാന്ധിയെന്ന് ശിവസേന നേതാവ് സഞ്ജത് റാവത്ത് പറഞ്ഞു. പാര്‍ലമെന്ററി കാര്യങ്ങളെ നേതാക്കള്‍ കുറേക്കൂടി ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു.
വിഷയങ്ങളോട് പ്രതികരിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി ചിന്തിക്കുന്നതിനാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. സോണിയാഗാന്ധിയുടേയും രാഹുലിന്റെയും നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് രാഹുലിന്റെ വിദേശ യാത്ര സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വീരപ്പ മൊയ്ലിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: