പ്രത്യയശാസ്ത്രപരമായ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, സംഘടനാപരമായ കെട്ടുറപ്പ് തകരും എന്നത് ലോകത്തുള്ള എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും സംബന്ധിച്ചുള്ള ആപ്തവാക്യമാണ്. ഇന്ത്യയില്‍ സിപിഎമ്മിന് ഇന്ന് സംഭവിച്ചിട്ടുള്ളതും ഇതാണ്. ഇത് ഒരു സ്വാഭാവിക പരമിണാമത്തിലൂടെയുള്ള പതനമാണ്.
പാര്‍ട്ടിയെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ ലക്ഷണങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വത്വവാദവും നാലാം ലോകവാദവും മറ്റും. മാര്‍ക്സിസം, ലെനിനിസം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റൊരു ചിന്താധാരയ്ക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല. പക്ഷേ സിപിഎമ്മില്‍ അതിന് നേരെ കടകവിരുദ്ധമായ സംഗതികളാണ് നടക്കുന്നത്. വര്‍ഗ്ഗ വിഭജനത്തേയും വര്‍ഗ്ഗസമരത്തേയും പാടേ നിരാകരിച്ചുകൊണ്ട്, വിഭജനം സാംസ്കാരികമായിട്ടായിരിക്കണം എന്ന അപകടകരമായ സ്വത്വവാദത്തിന്റെ തലതൊട്ടപ്പന്മാര് പാര്‍ട്ടിയില്‍ നേതൃത്വ പദവിയില്‍ത്തന്നെ ഇരിക്കുന്നു.
തന്നെയുമല്ല സ്വത്വവാദം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണെന്നതാണ് ഏറെരസകരം. അതുകൊണ്ടാണ് കൊച്ചിയില്‍ പട്ടികജാതി ജനവിഭാഗങ്ങള്‍ക്കായി പാര്‍ട്ടി പ്രത്യേക സംസ്ഥാന കണ്വന്ഷന് നടത്തിയതും പാര്‍ട്ടിയിക്കുള്ളില്‍ പ്രത്യേകമായി പട്ടികജാതി ക്ഷേമസമിതികള്ക്ക് രൂപം നല്കിയതും. സര്‍വ്വരാജ്യ തൊഴിലാകളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യം മുഴക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എങ്ങനെ ജാതിപരമായും സാമൂദായികമായും ജനങ്ങളെ വേര്‍തിരിച്ച് കാണാന്‍ കഴിയും.
പാര്‍ട്ടിയില്‍ വരുന്നവരെല്ലാം സഖാക്കളല്ലേ? അതില്‍ ജാതിയുണ്ടോ? മറുപടി പറയണ്ടേത് പാര്‍ട്ടിയിലെ ‘സ്വയം പ്രഖ്യാപിത സൈദ്ധാന്തികന്മാ’രാണ്.’നാലാം ലോകവാദത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മാര്‍ക്സിസത്തിന് വിരുദ്ധമായ നാലാം ലോകവാദമുയര്ത്തിയ എം.പി. പരമേശ്വരനെ അവസാനം നിര്‍വ്വാഹമില്ലാതെ പുറത്താക്കിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയവും അദ്ദേഹം പാര്‍ട്ടിയിലേയ്ക്ക് കടന്നു വരാം. അതിനുള്ള സാഹചര്യം സംജാതമാകുന്ന ലക്ഷണങ്ങള്‍ പാര്‍ട്ടിയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
പോരാത്തതിന് നാലാം ലോകവാദത്തിന്റെ പിന്തുണക്കാരും താത്വികന്മാരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയെ മറികടക്കാന്‍ കഴിവുള്ള നേതൃത്വം ദേശീയതലത്തിലുമില്ല, സംസ്ഥാന തലത്തിലുമില്ല. അതുകൊണ്ടാണ് ഓരോ നേതാക്കളും “സ്വയം പ്രഖ്യാപിത സൈദ്ധ്യാന്തികന്മാരായി ചമഞ്ഞുകൊണ്ടിരിക്കുന്നത്. “
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന ഈ സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദന് പതിവ് ശൈലി ആവര്‍ത്തിച്ച്, സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോദിക വിഭാഗത്തിന് മൃഗീയഭൂരിപക്ഷം ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒറ്റയാന് പോരാട്ടത്തിന് തുനിഞ്ഞേക്കാം. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലുണ്ടായ ചേരിതിരിവില്‍ കാരാട്ടിനെതിരെ, യെച്ചൂരിയുടെ ഭാഗം ചേര്‍ന്ന് പോരാടാനുള്ള കച്ചമുറുക്കലാണ് ഈ ഒറ്റയാന് പോരാട്ടമെന്ന് വിലയിരുത്തിയാല്‍ അതില്‍ തെറ്റ് കാണാന്‍ കഴിയില്ല.
2002 മുതല്‍ പിണറായി വിജയനെതിരായി നടത്തിക്കൊണ്ടിരുന്ന പോരാട്ടം പരിണാമം സംഭവിച്ച് പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്ക്കെതിരായുള്ള പോരാട്ടമാക്കി മാറ്റുന്നതില്‍ അച്യുതാനന്ദന് ഏറെക്കുറെ വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് കീഴടങ്ങിയ സന്ദര്‍ഭം മുതല്‍ അച്യുതാനന്ദനെ പിന്തുണച്ചുകൊണ്ടിരുന്ന പാര്‍ട്ടി സഹയാത്രികരും അണികളും പൊതുസമൂഹവും ഏറെക്കുറെ നിശബ്ദമായിരുന്നു.
പൊതു സമൂഹത്തില്‍ നിന്ന് വിഎസ്സിനേറ്റ തിരിച്ചടി മുതലെടുത്ത് കൊണ്ട് ഔദ്യോഗിക വിഭാഗം വിഎസ്സിന്റെ കേന്ദ്രകമ്മറ്റി സ്ഥാനം തെറിപ്പിക്കാന്‍ തുനിയാതിരിക്കില്ല. ഇത് മുന്നില്‍ക്കണ്ടാണ് ഒറ്റയാള്‍ പോരാട്ടത്തിന് വിഎസ് മുതിരുന്നത്. ഔദ്യോഗിക വിഭാഗത്തോട് വിടപറഞ്ഞ എം.എ. ബേബിയും അച്യുതാനന്ദന് കൂട്ടുണ്ടായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അതുകൊണ്ടൊന്നും ഔദ്യോഗിക വിഭാഗത്തിന്റെ മൃഗീയ ഭൂരിപക്ഷത്തെ മറികടക്കുവാന്‍ കഴിയില്ല.
സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദന് എതിരായി കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹത്തിന്റെ പടിയിറക്കത്തിന് ആക്കം കൂട്ടാമെന്ന പദ്ധതിയായിരിക്കും പ്രയോഗിക്കുന്നത്. പിണറായി സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പിന്നാമ്പുറത്ത് സംസാരമുണ്ടെങ്കിലും അതിനുള്ള സാദ്ധ്യത വിരളമാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടാല്‍ പിണറായിയെത്തന്നെ സംസ്ഥാന സെക്രട്ടറിയാക്കേണ്ടി വരും. കാരണം ഔദ്യോഗിക വിഭാഗത്തിന് ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷം പിണറായിക്കനുകൂലമായ ഘടകമാണ്.
ദേശീയ നേതൃത്വത്തിലുടലെടുത്തിരിക്കുന്ന വിഭാഗീയതയുടെ ഭാഗമായി കേരള പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് പരിണാമം സംഭവിക്കും. പുതിയ ഗ്രൂപ്പ് സമവാക്യങ്ങളായിരിക്കും ഇനി സൃഷ്ടിക്കപ്പെടുക അതാവട്ടെ ദേശീയ നേതൃത്വത്തിലെ വിഭാഗീയതയുടെ ചുവടുപിടിച്ചെന്നു മാത്രം. സംസ്ഥാന സമ്മേളനത്തിലാവട്ടെ സ്വയം വിമര്‍ശനം, തെറ്റുതിരുത്തല്‍, കുമ്പസാരം തുടങ്ങി നേതാക്കളുടെ സ്ഥിരം കലാപരിപാടികളൊക്കെ അരങ്ങേറുമെങ്കിലും അച്യുതാനന്ദന് പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള പടിപ്പുര കാട്ടിക്കൊടുക്കാനായിരിക്കും ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നും തന്നെ ഈ സമ്മേളനത്തില്‍ സംഭവിക്കുമെന്ന് ആരും പ്രതിക്ഷേണ്ട കാര്യമില്ല. പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും ഉണ്ടാകുന്ന ചേരിതിരിവുകളുടെ ബലാബലം അനുസരിച്ചായിരിക്കും അച്യുതാനന്ദന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത്.
സിപിഎമ്മില്‍ ഇപ്പോള്‍ നേതാക്കള്‍ തന്നെ ഒരു പ്രത്യേക വര്‍ഗ്ഗമായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഇടയ്ക്കുള്ള ഒരു പ്രത്യേക വിഭാഗം പ്രത്യയശാസ്ത്രത്തിന്റെയും പ്രമാണത്തിന്റെയും പേരുപറഞ്ഞ് ആദര്‍ശം പ്രസംഗിച്ചും സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത അതിസമ്പന്ന ജീവിതം നയിക്കുന്ന ഒരു പ്രത്യേക വര്‍ഗ്ഗം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ രൂപം കൊണ്ടിരിക്കുന്നു.
അവര്‍ തമ്മിലുള്ള വര്‍ഗ്ഗസമരമാണ് സിപിഎമ്മിനെ ഇന്നത്തെ ദയനീയ അവസ്ഥയിലെത്തിച്ചത്. മൂലധന ശക്തികളുമായി സന്ധി ചെയ്ത്, സോഷ്യല്‍ ഡെമോക്രസിയുടെ പാതയില്‍ സഞ്ചരിച്ച് സമ്പന്നതയിലേയ്ക്ക് കുതിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറ്റപ്പെടുമ്പോള്‍, ഇതേപാതയില്‍ സഞ്ചരിച്ച ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് സംഭവിച്ച പതനത്തെപ്പറ്റി പാര്‍ട്ടി നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഇനി ഗുണപരമായ ഒരു തിരിച്ച് പോക്ക് അസാദ്ധ്യമാണ്. പാര്‍ട്ടിയുടെ ഇന്നത്തെ പ്രതിസന്ധി പരിശോധിക്കുമ്പോള്‍ ‘ചരിത്രം എന്നെ കുറ്റക്കാരനാക്കി വിധിക്കില്ല’ എന്ന് ഒരു നേതാവിനും പറയാനാവില്ല. ത്യാഗത്തിന്റെ ബലിക്കല്ലില്‍ ജീവിതം ഈ ആശയത്തിനും പ്രസ്ഥാനത്തിനും വേണ്ടി ഹോമിച്ച നൂറുകണക്കിനു ജനങ്ങളുടെ പിന്‍ഗാമികള്‍, പാര്‍ട്ടിയില്‍ നിന്ന് അകന്ന് മാറുകയും അവസാനം അവര്‍ ഇടതുപക്ഷ വിരുദ്ധരായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍, ‘മുന്‍ കമ്മ്യൂണിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരേക്കാള്‍ അപകടകാരികളായിരിക്കും’ (പ്രോ കമ്മ്യൂണിസ്റ്റ് ഈസ് ഡേഞ്ചറസ് ദാന്‍ ആന്റി കമ്മ്യൂണിസ്റ്റ്) എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ മനസിലാക്കപ്പെടേണ്ടതാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: