”കോതയത്തില്ലത്തെ കുട്ടിക്കാവിന്കഥ
കാതങ്ങള്‍ താണ്ടിയും കാതിലെത്തി
തന്നെ പ്രസവിച്ചൊരില്ലത്തെ പേടിച്ചു
ചെന്നവള്‍ ചാടി പടുകിണറ്റില്‍
വീണോളെ വീണ്ടെടുക്കാനല്ല, വിപ്രന്മാര്
വീറോടൊരുങ്ങി അറുകൊലയ്ക്ക്!
വീര്പ്പുവിടാനുമാവാതവളാഴത്തില്;
കൊട്ടത്തേങ്ങ കൊണ്ടെറിഞ്ഞുകൊന്നു
അന്തണന്മാര്‍ക്കൊപ്പം നായരും വേട്ടയില്‍
കുന്തമെടുത്തു കുരള്‍ കൊടുത്തും
ശൂദ്രനും രുദ്രനും ഗ്രഹണ മുഹൂര്‍ത്തത്തില്‍
ക്ഷുദ്രകീടത്തിനും കാളകൂടം!
കേട്ടാല്‍ നടുങ്ങുന്ന നിഷ്ഠുര ചേഷ്ടകള്‍
ഒട്ടല്ല, പാട്ടാണ് നാട്ടിലെങ്ങും”.
ഇത് താത്രിക്കുട്ടിയുടെ മാത്രം കഥയല്ല. ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും സ്മാര്‍ത്തവിചാരവും പടിയടച്ച് പിണ്ഡംവയ്ക്കലും തുടരുന്നു. എകെജിസെന്ററില്‍ മാത്രം കൂടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കുറി ആലപ്പുഴയിലാണ് ചേര്‍ന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സ്ഥലംമാറി യോഗം ചേരാനിടയാക്കിയത്. അവിടെ ഒരു ‘പിഴച്ച’ താത്രിയെത്തി, വി.എസ്സിന്റെ രൂപത്തില്‍. സ്മാര്‍ത്ത വിചാരം തന്നെ നടത്തി. ഗ്രഹണ സമയത്ത് മണ്ണിരയും ഫണം വിടര്‍ത്തുമെന്നു പറഞ്ഞപോലെ എല്ലാവരും കൊട്ടത്തേങ്ങയെറിഞ്ഞു. കാണേണ്ടത് പാര്‍ട്ടിയില്‍ നിന്നുള്ള വിഎസിന്റെ അന്ത്യമാണ്. ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയമാണ് പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചത്. നിഷ്ഠുര ചേഷ്ടകളാണ് വിഎസ് ചെയ്തതെന്ന് കേട്ടാല്‍ തോന്നും. അതിന്ന് നാട്ടിലാകെ പാട്ടാണ്.
‘പിബിക്കാണ് കത്ത് കൊടുത്തത്. അവരെ കേള്‍ക്കും. അതിനുശേഷം എന്റെ നിലപാട് വ്യക്തമാക്കും’ എന്നാണ് വിഎസ് പ്രഖ്യാപിച്ചത്. ഇതുകേട്ട് ഞെട്ടുകയോ നടുങ്ങുകയോ ചെയ്തിരിക്കുകയാണ് പാര്‍ട്ടി. കുറിയേടത്തു താത്രിയുടെ ‘കുത്സിത വൃത്തി’ മൂലം അറുപത്തിനാലുപേര്ക്ക് ഭ്രഷ്ട് കല്പ്പിച്ചു. അറുപത്തഞ്ചാമനും ഉണ്ടായിരുന്നത്രേ. താത്രി ആ പേര് പറഞ്ഞില്ല. പറയണോ? എന്ന് ചോദിച്ച് താത്രി അയാള്‍ സമ്മാനിച്ച മോതിരം കാട്ടിക്കൊടുത്തു. സ്മാര്ത്തന്മാര് അന്ധാളിച്ചു. ‘ മതി മതി’ എന്നു പറയാനേ അന്നു കഴിഞ്ഞുള്ളൂ. അത്തരമൊരു അന്ധാളിപ്പിന് അന്ത്യം കാണാന്‍ പിബിയുടെ വിശദീകരണം വരെ കാത്തിരിക്കണം.
വി.എസ്.അച്യുതാനന്ദന് നിരന്തരം ചെയ്ത കുറ്റങ്ങളാണ് പിണറായി നിരത്തിയത്. ഒരു വേള ‘ വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ്’ (പരമാവധിശിക്ഷ) നല്‍കണമെന്നാണ് ഒരുകുട്ടി സഖാവ് യോഗത്തില്‍ ആവശ്യപ്പെട്ടത്. അതിനന്ന് വെല്ലുവിളിച്ച വി.എസ്. പിന്നെയും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനായി. വോട്ടുവാരാന്‍ വിഎസിനെ നിയോഗിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സ്മാര്‍ത്തവിചാരം നടന്നെങ്കില്‍ സിപിഎം ലോക്സഭയില്‍ ‘പൂജ്യ’ന്മാരാകുമായിരുന്നു. സിപിഎമ്മിന് ഗ്രഹണബാധയാണ്. ഗ്രഹണം കഴിഞ്ഞാല്‍ അസ്തമനമെന്നാണ് കവി വാക്യം.
പാര്‍ട്ടി വിരുദ്ധ മനോഭാവമാണ് വിഎസ്സിനെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇത് ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമല്ലെന്ന് തീര്‍പ്പാക്കി. പൊന്നു കായ്ക്കുന്ന മരമാണ് അണികള്‍ക്ക് വി.എസ്. അത് പുരയ്ക്ക് മുകളിലേക്കാണ് ചരിഞ്ഞിരിക്കുന്നതെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. ഇനി മുറിച്ചുകളയുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും ബോധ്യപ്പെട്ടിരിക്കുന്നു. അതേതായാലും നന്നായി.
സിപിഎമ്മിന്റെ മൂത്ത സഖാവാണ് വി.എസ്. 1964 ല്‍ സിപിഐയില്‍ നിന്നും ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ച ജീവിച്ചിരിക്കുന്നവരില്‍ ഒരേ ഒരാള്‍.’ മൂത്താല്‍ പഴുക്കും പഴുത്താല്‍ വീഴും’ താനെ വീഴുകയല്ല എറിഞ്ഞുവീഴ്ത്തുക എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്.
‘ നീ അളക്കുന്ന കോലുകൊണ്ടുതന്നെ നിന്നെയും അളക്കും’ എന്ന് പറയാറുണ്ടല്ലോ. അതാണിപ്പോഴും സംഭവിക്കുന്നത്. എം.വി.രാഘവനെയും ഗൗരിയമ്മയെയും പടിയടച്ച് പിണ്ഡം വയ്ക്കാന്‍ ചില്ലറയല്ലാത്ത അദ്ധ്വാനം നടത്തിയ നേതാവാണ് അച്യതാനന്ദന്. ഒടുവില്‍ അച്യുതാനന്ദനും ആ ഗതി വരുന്നു. ‘ഭൂമി കുഴിച്ച് കുഴിച്ച് നടക്കും ഭൂതത്താനേ നീ കുഴിച്ച കുഴിയില്‍ നീ തന്നെ’ എന്ന മട്ടിലാകുന്നു സംഭവങ്ങളെല്ലാം.
1986 ജൂണ്‍ 23നാണ് രാഘവനെ സിപിഎം പുറത്താക്കുന്നത്. സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചചെയ്തെടുത്ത തീരുമാനമായിരുന്നു അത്. വി.എസിനെതിരെ നടപടി വന്നില്ലെങ്കിലും കുറ്റപത്രം കേട്ട ആര്‍ക്കും നീങ്ങുന്നത് നടപടിയിലേക്കെന്ന് വ്യക്തം. കേന്ദ്ര കമ്മറ്റി അംഗത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിചാരണ ചെയ്യുക എന്ന പ്രക്രിയ ചരിത്രത്തിലില്ലാത്തതാണ്.
കേന്ദ്രകമ്മറ്റിയും പിബിയും തങ്ങളുടെ ചൊല്പടിക്ക് എന്ന് സിപിഎം ഔദ്യോഗിക പക്ഷം വ്യക്തമാക്കുകയാണ്. ആ അഹങ്കാര പ്രകടനമാണ് ഇപ്പോള്‍ സിപിഎം പ്രകടിപ്പിച്ചിരിക്കുന്നത്. തന്റെ നിലപാടില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയാണ് വി.എസ് പ്രതികരിച്ചത്. പിണറായി വിജയനെ ‘അയാള്‍’ എന്നു സംബോധന ചെയ്താണ് വി.എസ്. സംസാരിച്ചത്.
‘അയാളേതാണ്ട് എന്നോടെന്തോ നടപടി സ്വീകരിച്ചിരിക്കുന്നു എന്നു കേട്ടു. ഇതു ഞാന്‍ അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതോടെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ചകള്‍ ഈ വഴിക്കാകുമെന്ന കാര്യത്തില്‍ സംശയമില്ല.
നിരവധി തവണ ശാസനയ്ക്കുവിധേയമാക്കിയിട്ടും അച്ചടക്കലംഘനം തുടരുന്ന നടപടിയാണ് വിഎസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തിയിരിക്കുന്നു.
പാര്‍ട്ടി കേന്ദ്ര കമ്മററിക്കു വി.എസ്. നല്കിയ കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പ് പിണറായി വിജയന് മാധ്യമങ്ങളെ കണ്ടത്. കടുത്ത ഭാഷയിലാണ് വി.എസിനെ പാര്‍ട്ടി വിമര്‍ശിച്ചത്. പാര്‍ട്ടി നയങ്ങള്‍ സംബന്ധിച്ചുള്ള വി.എസിന്റെ കുറിപ്പിനെതിരെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വി.
എസ് കത്തില്‍ ആരോപിച്ച വിഷയങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് തയ്യാറാക്കിയ പ്രമേയം ഇനിയൊരു കീഴടങ്ങലില്ല എന്ന തുറന്ന പ്രഖ്യാപനമായിരുന്നല്ലോ.
പത്രത്തില്‍ വന്ന രേഖയിലുള്ള കാര്യങ്ങള്‍ പഴയ ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. വിഭാഗീയ ഉദ്ദേശ്യത്തോടെ നടത്തിയ കാര്യങ്ങള്‍ മാത്രമാണിത്. സംസ്ഥാന കമ്മറ്റിക്ക് വിഎസ് നേരത്തെ നല്‍കിയകത്തില്‍ പറയുന്ന കാര്യങ്ങള്‍ സംസ്ഥാന കമ്മറ്റിയും സെക്രട്ടറിയേറ്റും ചര്‍ച്ചചെയ്ത് തള്ളിയതാണ്. ഈ കാര്യങ്ങള്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദുരുദ്ദേശ്യപരമാണ്. തുടര്‍നടപടികള്‍ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നാണ് പിണറായി പറഞ്ഞത്.
പണത്തിന് മീതെ പരുന്തും പറക്കില്ല. പിണറായിക്ക് മുകളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രകമ്മറ്റിയും തയ്യാറാവില്ല. വി.എസ്.ഉള്‍പ്പെട്ടിരുന്ന യോഗമാണ് പ്രമേയം അംഗീകരിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റ് വിഷയങ്ങളിലുമെല്ലാം വി.എസ്. കൂടി ഉള്‍പ്പെട്ട സമിതിയാണ് തീരുമാനങ്ങള്‍ എടുത്തത്.
ഫെബ്രുവരി 9നും പത്തിനും സംസ്ഥാന സമിതിയില്‍ വിഎസിന്റെ കത്ത് ചര്‍ച്ച ചെയ്തതാണത്രേ. എന്നാല്‍ ഈ കത്ത് എങ്ങനെ മാധ്യമങ്ങള്‍ക്കു ലഭിച്ചുവെന്ന് പരിശോധിക്കണമെന്നും സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നു. പിബിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയപ്പോള്‍ തന്നെ പാര്‍ട്ടിക്കെതിരായ പ്രസ്താവനകള്‍ പുറപ്പെടുവിക്കരുതെന്ന് വിഎസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതു പാലിക്കാന്‍ വി.എസ് തയ്യാറായില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. തുടര്‍ച്ചയായ അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവാതെയാണ് വിഎസിനെ പൊളിറ്റ്ബ്യൂറോയില്‍ നിന്നും പുറത്താക്കിയത്.
വി.എസ്.വെറും ബക്കറ്റിലെ വെള്ളമായിട്ടും തിരയടിക്കുന്നു. വേലിയേറ്റം നടക്കുന്നു. ഇതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. നേരത്തെ ഒരു സഖാവ് കുങ്കുമം ചുമക്കുന്ന കഴുതയോട് ഉപമിച്ചത് മറന്നുകൂടാ. സഹയാത്രികന് ചാര്‍ത്തിക്കൊടുത്തത് കൂട്ടില്‍ കാഷ്ടിക്കുന്ന ജീവി എന്നായിരുന്നല്ലോ. ഈ പാര്‍ട്ടിയെക്കുറിച്ച് സഖാവിന് ഒരു ചുക്കും അറിയില്ലെന്ന് പറയാന്‍ പിണറായി തയ്യാറായിട്ടില്ല. ഭാഷാവിശാരദന്‍ ജയിലില്‍ നിന്നിറങ്ങിയ സാഹചര്യത്തില്‍ ബാക്കിവിശേഷണങ്ങള് അദ്ദേഹം നല്‍കിയേക്കും.
ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ടും വിഎസ് തെറ്റായ നിലപാടാണ് എടുത്തത്. പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്തിന്റെ ചില ഭാഗങ്ങള്‍ ചോര്‍ത്തി നല്കിയപ്പോള് കേന്ദ്രകമ്മറ്റി അന്നും വിഎസിനെ താക്കീത് ചെയ്തതാണ്. എന്നാല്‍ അദ്ദേഹം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല. ചന്ദ്രശേഖരനും കൂട്ടരും പുറത്തുപോയപ്പോള്‍ വിഎസിനെയാണ് കൂട്ടുപിടിച്ചത്.
ജീവിച്ചിരിക്കുന്ന പാര്‍ട്ടി നേതാവ് തങ്ങളുടെ നേതാവാണെന്ന് വിഘടിത വിഭാഗം പറയുന്നത് ഒഞ്ചിയത്ത് പാര്‍ട്ടി സഖാക്കള്‍ക്കുള്ളില്‍ പ്രശ്നമുണ്ടാക്കി. ഇത് സംഘര്‍ഷം സൃഷ്ടിച്ചു. പാര്‍ട്ടി തീരുമാനമനുസരിച്ച് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വി.എസ്.ഒഞ്ചിയത്തെത്തി. എന്നാല്‍ വിഘടിത സംഘടനയെപ്പറ്റി നേരിയ രീതിയില്‍ പോലും ഒന്നും പരാമര്‍ശിക്കാന്‍ തയ്യാറായില്ല. ഇത് കുലംകുത്തിപ്പണിയാണെന്ന് പറയാതെ പിണറായി സൂചിപ്പിച്ചു. കുലംകുത്തികള്‍ക്ക് കരുതിവച്ചത് 51 വെട്ടാണ്.
സോളാര്‍ സമരവുമായി ബന്ധപ്പെട്ട് എല്ലാതീരുമാനവും വി.എസ് അടക്കമുള്ള നേതാക്കളും ചേര്‍ന്നാണ് എടുത്തത്. സമരത്തിന് മുമ്പേ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നുവെന്ന കാര്യം പുതിയ വെളിപാടാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സങ്കല്പ കഥയുടെ തീരുമാനമാണ് വി.എസ്. ഇപ്പോള്‍ നടത്തിയത്. സമരം പിന്‍വലിച്ചതും വി.എസ് അടക്കമുള്ളവരുടെ തീരുമാനത്തിലാണെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് കണ്ടെത്തി കുറ്റം ചാര്ത്തിയാല് ‘ കാപിറ്റല്‍ പണിഷ്മെന്റ്’ അനുഭവിക്കുകയേ അച്യുതാനന്ദന് നിര്‍വ്വാഹമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: