ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ വല്യേട്ടനാണ് സിപിഎം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് 1964ല്‍ രൂപംകൊണ്ട സിപിഎമ്മിന് ഭാരത രാഷ്ട്രീയത്തില്‍ ശക്തിയെക്കാള്‍ സ്വാധീനം നേടാന്‍ കഴിഞ്ഞിരുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തിന് നേതൃത്വം നല്കാന് കഴിഞ്ഞ സിപിഎം പരിഹാസ്യമായ പതനത്തിലേക്ക് നീങ്ങുകയാണ്. ‘നെഹ്രുവിന് ശേഷം ഇഎംഎസ്’ എന്ന് സ്വപ്നം കണ്ട പാര്‍ട്ടി, സ്വപ്നത്തില്‍ പോലും കാണാന്‍പറ്റാത്ത ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ കൈപ്പിഴവുകൊണ്ടുമാത്രം സാങ്കേതികമായി ദേശീയ കക്ഷിസ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ഭാരതമൊട്ടാകെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവരുടെ എണ്ണം രണ്ടക്കത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും കൂടുതല്‍ സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്നത് പശ്ചിമ ബംഗാളിലാണ്. മൂന്നര പതിറ്റാണ്ടോളം ഇടത് മുന്നണി ഭരണത്തിന് നേതൃത്വം നല്കിയ സിപിഎം അവിടെ എടുക്കാച്ചരക്കായി. ഒന്നാം സ്ഥാനംപോയിട്ട് രണ്ടാം സ്ഥാനംപോലും നിലനിര്‍ത്താന്‍ കഴിയുന്നില്ല. അണികള്‍ കൈയൊഴിയുന്നു. ജനങ്ങള്‍ കൈവിട്ടുകൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ മാത്രമല്ല സിപിഎം സ്വാധീനമുറപ്പിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണവസ്ഥ.
സിപിഎമ്മിന് ഇത് സമ്മേളനകാലമാണ്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം തുടങ്ങി. സമ്മേളനത്തിന് കൊടി ഉയരും മുന്‍പ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പത്രസമ്മേളനം പാര്‍ട്ടി മുമ്പെങ്ങും ചെന്നും പെട്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ തുറന്ന പ്രഖ്യാപനമായി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷനേതാവുമായ വി. എസ്. അച്യുതാനന്ദനെതിരെ കുറ്റപത്രം വായിക്കാനായിരുന്നു വാര്‍ത്താസമ്മേളനം.
സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയമാണ് അച്യുതാനന്ദനെ കുറ്റവാളിയായി പ്രഖ്യാപിച്ചത്. സമ്മേളന നടപടികള്‍ക്കിടയില്‍ കുറ്റപത്രം തയ്യാറാക്കി പൊതു പ്രസ്താവന നടത്തുന്നത് പാര്‍ട്ടി ഭരണഘടനയ്ക്കും സാമാന്യ നീതിക്കും നിരക്കാത്തതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രമേയത്തിനും പിണറായിയുടെ വാക്കുകള്‍ക്കുമെതിരെ ക്ഷുഭിതനായാണ് അച്യുതാനന്ദന് പ്രതികരിച്ചത്. പാര്ട്ടിക്കാര് വലുപ്പച്ചെറുപ്പമില്ലാതെ പരസ്പരം അഭിസംബോധന ചെയ്യുന്നത് ‘സഖാവ്’ എന്നു പറഞ്ഞാണ്. എന്നാല്‍ അച്യുതാനന്ദന് സെക്രട്ടറി പിണറായിയെ ‘അയാള്‍’ എന്നുവിളിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
‘വിഎസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന്’ പിണറായി വിജയന് കുറ്റപ്പെടുത്തുമ്പോള്‍ പിണറായിയെ ‘അയാള്‍’ എന്ന് വി എസ് വിളിക്കുമ്പോള്‍ അത്ഭുതപ്പെടാനില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് സിപിഎമ്മിലെ വിദ്വേഷം ”വേലിക്കകത്ത്” ഒതുങ്ങുന്നില്ല എന്നുതന്നെ. പോളിറ്റ്ബ്യൂറോയ്ക്ക് വിഎസ് അയച്ച കത്ത് പത്രവാര്‍ത്തയായതിന്റെ പ്രതിധ്വനിയാണ് സിപിഎം സെക്രട്ടേറിയറ്റില്‍ നിന്നും ഉണ്ടായത്. സെക്രട്ടറിക്ക് ഫാസിസ്റ്റ് സ്വഭാവമെന്ന് വിഎസ് ആരോപിക്കുന്നത് അക്ഷരംപ്രതി ശരിയെന്ന് ഒടുവിലത്തെ നടപടികള്‍ വ്യക്തമാക്കുകയാണ്.
ഒപ്പം കൂട്ടിയ കക്ഷികളെയെല്ലാം പിളര്‍ത്തി ഒരു തുണ്ടിനെ ഒപ്പം നിര്‍ത്തുക എന്ന സ്വഭാവമായിരുന്നു ഇത്രയും കാലവും സിപിഎമ്മിന്.
ഒടുവില്‍ ഇതാ സിപിഎം തന്നെ നെടുകെ പിളരാന്‍ പോവുന്നു. അതും ആലപ്പുഴയില്‍ നിന്ന്. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനം ചേരുന്നത് ആലപ്പുഴയിലാണ്. ആലപ്പുഴയെ കമ്മ്യൂണിസ്റ്റുകാരുടെ ഈറ്റില്ലം എന്നും വിശേഷിപ്പിക്കാം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പി. കൃഷ്ണപിള്ള ആലപ്പുഴയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പാമ്പുകടിയേറ്റ് മരിച്ചത്. എ.കെ. ഗോപാലന് സഹധര്മ്മിണിയെക്കണ്ടെത്തിയതും ആലപ്പുഴയില്‍നിന്ന്. കേരളത്തിന്റെ ഝാന്സിറാണിയെന്ന് ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെട്ടിരുന്ന കെ.ആര്. ഗൗരിയമ്മയും ആലപ്പുഴക്കാരിയാണ്.
സര് സിപിക്കെതിരായ സമരത്തിന്റെ പേരില്‍ വാരിക്കുന്തവുമായി സായുധ പോലീസ് ക്യാമ്പ് ആക്രമിച്ച് അടിയും വെടിയും ചോദിച്ചുവാങ്ങി പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും ആലപ്പുഴയിലാണ്. ഈ സമരത്തിന്റെ പങ്കാളിയെന്ന് പറയപ്പെടുന്ന വി.എസ്. അച്യുതാനന്ദന്റെ ജന്മസ്ഥലവും ആലപ്പുഴയാണ്. ഉച്ചിയില്‍ വച്ച കൈതന്നെ ഉദകക്രിയയും ചെയ്യുകയാണോ എന്ന സംശയം സ്വാഭാവികം. പിണറായി വിജയന് നിരത്തിയ കുറ്റങ്ങളൊന്നും പുതുതല്ല.
ആറുവര്‍ഷം മുമ്പ് വിഎസിനെ പിബിയില്‍ നിന്ന് നീക്കി താക്കീത് ചെയ്തശേഷവും നിരവധി പരാതികള്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയതാണ്. എന്നിട്ടും വോട്ടു വാരാന്‍ വിഎസ് വേണം എന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടി വിഎസിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അന്തിമ ശിക്ഷാവിധി നടത്താതെ മറ്റ് മാര്‍ഗ്ഗമില്ല. അത് ഗൗരിയമ്മയെയും എം.വി. രാഘവനെയും പുറത്താക്കിയതുപോലെയാകില്ലെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: