തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ പ്രഖ്യാപിച്ച തുടര്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് സിപിഎം പിന്‍വാങ്ങുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിയമസഭ വളയുമെന്നുമായിരുന്നു സിപിഎമ്മിന്റെ മുന്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തി. നിയമസഭ വളയുന്നതടക്കമുള്ള സമരമുറ വേണമെന്ന് വി.എസ്. അച്യുതാനന്ദനും സിപിഐയും ആവശ്യപ്പെട്ടെങ്കിലും മൃദുസമീപനം സ്വീകരിച്ച് സമരത്തില്‍ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് സിപിഎം. നിയമസഭ വളഞ്ഞു സമരം ചെയ്യണമോ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കണമോയെന്ന കാര്യത്തിലായിരുന്നു ചര്‍ച്ച. ഒടുവില്‍ സമരം ഏതുരീതിയില്‍ വേണമെന്ന് ഘടകകക്ഷി നേതാക്കള്‍ക്കിടയില്‍ സമവായത്തിലെത്താനാവാതെ യോഗം പിരിയുകയായിരുന്നു.
നിയമസഭ വളഞ്ഞ് മാണിയെ തടയുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നത്. സിപിഐയ്ക്കും ഇതേ നിലപാടായിരുന്നു. ഇന്നലത്തെ യോഗത്തിലും വിഎസ് ഇക്കാര്യം നിര്‍ദേശിച്ചു. സമരം പ്രഖ്യാപിക്കാന്‍ വൈകിയെന്നും മാണിക്കെതിരെ കടുത്ത പ്രക്ഷോഭം തന്നെ വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളെല്ലാം അഡ്ജസ്റ്റ്മെന്റ് ആണെന്ന് തെളിഞ്ഞതോടെ പൊതുജനത്തിന് മുന്നില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു. സെക്രട്ടറിയേറ്റ് വളയല്‍ പരാജയപ്പെടുകയും ജനം സമരത്തിനെതിരാവുകയും ചെയ്താല്‍ ഇനിയും തിരിച്ചടി ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് സിപിഎം. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെയുള്ള സമരം ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശനം ഉയരുമെന്നും യോഗം വിലയിരുത്തി. എന്നാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും മാണിക്കെതിരെ പ്രക്ഷോഭം തുടരാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. പക്ഷെ, കടുത്ത സമര പരിപാടികള്‍ ഉണ്ടാകില്ല. യോഗാനന്തരം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഇക്കാര്യം സമ്മതിച്ചു.
നിയമസഭയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചപ്പോള്‍ ജനപ്രതിനിധികളുടെ അവകാശങ്ങള്‍ തകര്‍ത്തുകൊണ്ട് ചോരപ്പുഴയൊഴുക്കാനുള്ള നീക്കമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഏതുരീതിയില്‍ സമരം നടത്തണമെന്ന കാര്യത്തില്‍ മാര്‍ച്ച് ആറിലെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിശദീകരണം. ഫലത്തില്‍ ഒരിക്കല്‍കൂടി അഡ്ജസ്റ്റ്മെന്റ് സമരമാണ് മുന്നണി നടത്താന്‍ പോകുന്നതെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: