കൊള്ളക്കാര്‍, കള്ളന്മാര്, സാമൂഹ്യവിരുദ്ധര്‍, മദ്യപിച്ചെത്തുന്നവര്‍ ….. ഇവരുയര്‍ത്തുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്ന്. ഒന്നു കണ്ണടയ്ക്കാന്‍ പോലുമാകാതെയുള്ള കാവല്‍. ശമ്പളമോ പരിതാപകരം…. രാപ്പകല്‍ കാവല്‍ നില്ക്കുന്ന സെക്യൂരിറ്റിക്കാരുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ അരക്ഷിതമാണ്.
മുഹമ്മദ് നിസാം എന്ന കൊടും ക്രിമിനലായ സമ്പന്നന്റെ അഴിഞ്ഞാട്ടത്തില്‍ ജീവന് പൊലിഞ്ഞ ചന്ദ്രബോസിന്റെ ദുരന്തം അപൂര്‍വ്വമാണ്. എന്നാല്‍ സെക്യൂരിറ്റിക്കാരനെ കൊള്ളക്കാര്‍ വകവരുത്തിയ സംഭവങ്ങള്‍ ധാരാളമാണ്.
കുടുംബം പോറ്റാന്‍ ഈ പാവങ്ങള്‍ അനുഭവിക്കുന്ന യാതനകളും വേദനകളും വിവരണാതീതമാണ്. സെക്യൂരിറ്റിയെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്ന ശേഷം കവര്‍ച്ച നടത്തിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ്. പുകവലി ചോദ്യം ചെയ്തതിനും സെക്യൂരിറ്റിയെ അടിച്ചുപഞ്ചറാക്കിയ നാടാണിത്.
എടിഎമ്മിന്റെയും ബാങ്കുകളുടേയും വലിയ കടകളുടേയും കാവല്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. എന്തെന്നാല്‍ അവരാണല്ലോ നിധി കാക്കുന്ന പാവം ഭൂതങ്ങള്‍.
വിവിധ സ്ഥാപനങ്ങള്‍ക്ക് സെക്യൂരിറ്റിക്കാരെ നല്കുന്ന ഏജന്‍സികള്‍ ഇന്ന് കേരളത്തില്‍ ധാരാളമാണ്. വിമുക്ത ഭടന്മാര് മുതല്‍ വയറ്റുപിഴപ്പിന് സെക്യൂരിറ്റിയുടെ വേഷമണിയുന്ന, സ്വന്തം കാലില്‍ നില്ക്കാന് ശേഷിയില്ലാത്തവര്‍ വരെയുണ്ട്. കള്ളനോ കൊള്ളക്കാരനോ ഒന്നു തള്ളിയാല്‍ വീഴുന്നവര്‍ വരെ…
ഇത്തരം ഏജന്‍സികളില്‍ പത്തും നൂറും അതിലേറെപ്പേരും വരെയുണ്ട്. ഏജന്‍സി ഇടയ്ക്കിടയ്ക്ക് സെക്യൂരിറ്റിക്കാരെ സ്ഥാപനം മാറ്റും. സെക്യൂരിറ്റിക്കാരുടെ മാസശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിതശതമാനം ഏജന്‍സി ഈടാക്കും. സ്ഥിരം തൊഴില്‍ വേണമെന്നതിനാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.
ആകെയുള്ള ആയുധം യൂണിഫോം
സെക്യൂരിറ്റിക്കാര്‍ക്ക് ആയുധം നല്കാന് നിയമം അനുവദിക്കുന്നില്ല. പക്ഷെ, അവര്‍ക്ക് നല്ല ടോര്‍ച്ചെങ്കിലും നല്കിക്കൂടെ.. ചിലര്‍ സ്വന്തമായി ടോര്‍ച്ച് വാങ്ങും. ചിലര്‍ക്ക് തങ്ങള്‍ കാവല്‍ നില്ക്കുന്ന സ്ഥാപനത്തോട് പറഞ്ഞാല്‍ അവര്‍ വാങ്ങി നല്കിയെന്നിരിക്കും. മിക്കവരും ഒരു ശബ്ദം കേട്ടാല്‍ എന്തെന്ന് വെളിച്ചമടിച്ചു നോക്കാന്‍ ഒരു ടോര്‍ച്ചുപോലും ഇല്ലാതെയാണ് ഈ ജോലി ചെയ്യുന്നത്.
അനുദിനം ഭീഷണികള്‍ വര്‍ദ്ധിച്ചിട്ടും ടോര്‍ച്ചു പോലും നല്‍കാത്തത് അവരുടെ ജീവനു തന്നെ ഭീഷണിയാണ്.തോക്കും കഠാരയും അടക്കമുള്ള സകല ആയുധങ്ങളുമായാണ് കൊള്ളക്കാരുടെ വരവ്. ജോലി സെക്യൂരിറ്റിയുടെയാണെങ്കിലും സകല ജോലികളും ചെയ്യേണ്ടിവരുന്നവരുമുണ്ട്. ചായ വാങ്ങിക്കൊടുക്കേണ്ടിവരെ വരാറുണ്ട്.
നിസാം എന്ന കാപാലികന് വണ്ടികയറ്റിയും അടിച്ചും കൊന്ന ചന്ദ്രബോസിനൊപ്പം മറ്റൊരു സെക്യൂരിറ്റിക്കാരന് ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മദ്യപിച്ച് ഹമ്മര്‍ എന്ന ആഡംബരക്കാറില്‍ പാഞ്ഞെത്തിയ നിസാം അകാരണമായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്.
ജീവന് രക്ഷിക്കാന്‍ ഫൗണ്ടനില്‍ കയറിയെങ്കിലും അയാള്‍ കാര്‍ ഫൗണ്ടനില്‍ ഇടിച്ചുകയറ്റി ആ പാവത്തെ വീണ്ടും ആക്രമിച്ചു. താഴെ വീണപ്പോള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി വീണ്ടും വീണ്ടും മര്‍ദ്ദിച്ചു.
ശരീരം മുഴവുന്‍ മുറിവുകളും ഒടിവുകളുമായിരുന്നു. ശരീരത്തിനകത്തായിരുന്നു കൂടുതല്‍ പരിക്ക്. അകത്തെ പല അവയവങ്ങളും മുറിഞ്ഞു ചതഞ്ഞു, ഒടിഞ്ഞു. ചോര ശരീരത്തിനുള്ളില്‍ ഒഴുകി.
ശമ്പളം കഷ്ടി
രാവും പകലും കാവല്‍ നില്‍ക്കുന്നവര്‍ക്ക് മാസം കൈയില്‍ കിട്ടുന്നത് ശരാശരി ആറായിരം രൂപയാണ്. അതുതന്നെ സ്ഥാപനം നേരിട്ടല്ല അവര്‍ക്കു നല്‍കുന്നത്. സെക്യൂരിറ്റിയെ നിയോഗിച്ച ഏജന്‍സിയാണ് പണം വാങ്ങുക. അവരും സ്ഥാപനവും തമ്മില്‍ ധാരണയുണ്ടാക്കും. അവര്‍ വാങ്ങുക ആറായിരത്തിയഞ്ഞൂറോ ഏഴായിരമോ ആണ്.
അവര്‍ കമ്മീഷന് എടുത്ത ശേഷമേ ശമ്പളം നല്‍കൂ.
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: