കേരളത്തിലെ സാമൂഹികാന്തരീക്ഷം അനുദിനം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്്. സ്വസ്ഥതയും ശാന്തിയും കൊതിച്ച് ഈ സംസ്ഥാനത്ത് ജീവിക്കാന്‍ ആഗ്രഹിച്ച് വന്നവര്‍ ചെയ്തത് തെറ്റായിപ്പോയെന്ന നിലപാടിലാണ്. അടുത്തിടെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്ന സിനിമാനടന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഒരു ആശ്രമാധികാരി പറഞ്ഞ കാര്യം ഏറെ ഗൗരവത്തോടെയാണ് സദസ്സ് ശ്രവിച്ചത്. കേരളത്തിന്റെ അന്തരീക്ഷം ജീവിക്കാന്‍ പറ്റാത്ത തരത്തിലായിരിക്കുന്നുവെന്നും ഇവിടെ നിന്ന് കഴിയുംവേഗം മറ്റേതെങ്കിലും സംസ്ഥാനത്ത് പോയി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ആ ആചാര്യന് പറഞ്ഞുവെച്ചത്. അത്രമാത്രം കലുഷിതമായ അന്തരീക്ഷത്തില്‍ സ്വാഭാവികമായ എല്ലാ രീതികളും തകിടം മറിയുന്നുവെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സ്വച്ഛസമൃദ്ധമായ അന്തരീക്ഷം ഇത്രമാത്രം കലുഷിതമാവാന്‍ എന്താണ് കാരണം? അധികാരവും സമ്പത്തും വഴി സാധിച്ചെടുക്കുന്ന സ്വാധീനം വഴി ഏതു കുറ്റവാളിക്കും ഇവിടെ സൈ്വരസല്ലാപം നടത്താമെന്ന അവസ്ഥ വന്നാല്‍ എങ്ങനെയാണ് ജീവിക്കുക? ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിക്കിടെ ഇങ്ങനെ സ്വസ്ഥതയും സമാധാനവും ഇല്ലാതാവുമ്പോള്‍ മനുഷ്യര്‍ തികച്ചും യാന്ത്രികമായ ഒരു സ്ഥിതിവിശേഷത്തിലെത്തുന്നു. ഇത് തികച്ചും അപകടകരമായ ചുറ്റുപാടിലേക്കാണ് അവരെ കൂട്ടിക്കൊണ്ടുപോവുക. ഒരു ഭാഗത്ത് ആത്മീയതയും മറ്റുമായ കാര്യങ്ങള്‍ ഏറെ പ്രശംസാര്‍ഹമായ തരത്തില്‍ പുരോഗതി പ്രാപിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ മനുഷ്യത്വം അധഃപതനത്തിന്റെ ചളിക്കുണ്ടില്‍ താഴ്ന്നു പോവുന്നതെന്ന വൈരുദ്ധ്യവും നിലനില്ക്കുന്നു.
ഒരാഴ്ചക്കിടെ നടന്ന സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ മതി സംസ്ഥാനത്തിലെ മൊത്തം സാമൂഹികാന്തരീക്ഷത്തെവിലയിരുത്താന്‍. തൃശൂരില്‍ ഒരു യുവ വ്യവസായി നിസ്സഹായനായ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാക്കൊല ചെയ്തു. ചികിത്സക്കിടെ അയാള്‍ അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന്റെ കുടുംബം അനാഥമായി. ചെര്‍പ്പുളശ്ശേരിയില്‍ സദാചാര പോലീസിന്റെ രൂപത്തിലാണ് ഗുണ്ടകള്‍ ഒരു ഗൃഹനാഥനെ അടിച്ചുകൊന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട്ടെ ഒരു മാളില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തികച്ചും ഞെട്ടിക്കുന്ന സ്ഥിതിയല്ലേ ഇത്. ഇത്തരമൊരു അന്തരീക്ഷം പ്രാചീനകാലത്തുപോലും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധാനപാലനമെന്നത് ഇപ്പോള്‍ മിഥ്യയായ സംഗതിയായിരിക്കുന്നു. സര്‍ക്കാരിന് ജനങ്ങളുടെ ജീവനും സ്വത്തും ഒരു പ്രശ്നമല്ലാതായിരിക്കുന്നു. കഴിയുന്നത്ര വാരിക്കൂട്ടുന്ന അവസ്ഥയില്‍ മറ്റൊന്നിലും ശ്രദ്ധയില്ല. ആള്‍സ്വാധീനവും പണവുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ആവാം എന്നായിരിക്കുന്നു. അരാജകത്വം തിറയാട്ടം നടത്തുന്ന സംസ്ഥാനത്ത് ജനങ്ങള്‍ പേടിച്ചരണ്ട് കഴിയുന്നത് കാണാന്‍ ആരുമില്ലെന്നുവന്നാല്‍ സ്വയരക്ഷയ്ക്ക് ആയുധം കയ്യില്‍ കരുതേണ്ടിവരില്ലേ? സകലരും ആയുധവുമായി നടക്കാന്‍ തുടങ്ങിയാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത നിലവരില്ലേ? ജീവിതത്തിന്റേ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന 47 കാരനായ ചന്ദ്രബോസിനെ പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലല്ലേ വ്യവസായി മുഹമ്മദ് നിഷാം വകവരുത്തിയത്? ഒരു കുടുംബത്തിന്റെ അത്താണി തകര്‍ക്കാന്‍ മാത്രം എന്ത് തെറ്റായിരുന്നു ചന്ദ്രബോസ് ചെയ്തത്.
ക്രിമിനല്‍ പശ്ചാത്തലം വേണ്ടുവോളമുള്ള ഒരാളെ കോഴിക്കുട്ടികളെ തള്ളക്കോഴി ചിറകിന്നടിയില്‍ സംരക്ഷിക്കുന്നതുപോലെ അധികാരികള്‍ കാത്തുവെച്ചതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്. പണവും പോലീസും പത്രാസുമുണ്ടെങ്കില്‍ എന്തും നടക്കുമായിരുന്ന ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലയിലേക്ക് കേരളത്തെ എടുത്തെറിഞ്ഞതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇവിടത്തെ ഭരണകൂടത്തിനാണ്.
വിവേചനപരമായ തീരുമാനങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോവുന്ന ചന്തസംസ്കാരത്തിലേക്ക് അതിവേഗം ബഹുദൂരത്തില്‍ എത്തി നില്ക്കുന്നു ഇന്നത്തെ ഭരണം. ഇതില്‍ നിന്ന് കഴിയുന്നത്ര വേഗത്തില്‍ വിമുക്തി നേടണമെങ്കില്‍ മനുഷ്യത്വപരമായ നിലപാടും നീതിയുക്തമായ നടപടിയും സ്വീകരിക്കുകയാണ് വേണ്ടത്. ഗുണ്ടാ ആക്രമണങ്ങളുടെയും മറ്റും ഫലമായി അനാഥമാക്കപ്പെട്ട കുടുംബങ്ങളുടെ തോരാക്കണ്ണീര് ഒപ്പാനും മാന്യമായും സുരക്ഷിതമായും അവര്‍ക്ക് ജീവിക്കാനും കഴിയുന്ന സാഹചര്യം ഒരുക്കിക്കൊടുക്കുകയും വേണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറത്ത് എന്തും ചെയ്യാനുള്ള ലൈസന്‍സുമായി സൈ്വരവിഹാരം നടത്തുന്നവരെ അമര്‍ച്ച ചെയ്ത് ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കണം.
ചെകുത്താന്മാരുടെ വിളയാട്ടമുള്ളയിടങ്ങളില്‍ ഒരു തരത്തിലുള്ള പുരോഗതിയുമുണ്ടാവില്ലെന്ന തിരിച്ചറിവ് അതിനൊപ്പം ഉണ്ടാവുകയും വേണം. ടൂറിസം വകുപ്പിന്റെ വെറുമൊരു അടിക്കുറിപ്പ് മാത്രമായി ദൈവത്തിന്റെ സ്വന്തം നാട് മാറാതിരിക്കാന്‍ അത്യാവശ്യം വേണ്ടതൊക്കെ ചെയ്യാനെങ്കിലും ഭരണകൂടം തയാറാവണം. കൂടുതല്‍ ദുരന്തങ്ങള്‍ ഇല്ലാതിരിക്കാന്‍ അടിയന്തരമായി രംഗത്തിറങ്ങാന്‍ സാഹചര്യം ഭരണകൂടത്തെ നിര്‍ബന്ധമാക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങളീ അവസരം വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: