കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്”
എന്ന പൂന്താനത്തിന്റെ വരികള്‍ അഴിമതിയുടെ മാളിക പണിത് മുകളില്‍ ഇരിക്കുന്നവര്‍ ഓര്‍ക്കാറില്ല.
ഇതിന്റെ ദൃഷ്ടാന്തമാണ് തൃശൂരിലെ ഒരു പാവപ്പെട്ട വാച്ച്മാന് ചന്ദ്രബോസിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ക്രൂരതയില്‍ അഭിരമിച്ച് വേട്ടക്കാരനെപ്പോലെ കഴിയുന്ന വ്യാപാരി നിസാം. പണത്തിന്റെ ഹുങ്കില്‍ അധികാരികളെ കയ്യിലെടുക്കുന്ന നിസാമിനെതിരെ 12 കേസുകള്‍ ഉണ്ടത്രെ. അതില്‍ ഒരു വനിതാ എസ്ഐയെ കാറില്‍ പൂട്ടിയിട്ടതും പാര്‍ട്ട്ണര്‍മാരെ മര്‍ദ്ദിച്ചതും എല്ലാം ഉള്‍പ്പെടുന്നു. പക്ഷേ പണത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ഞളിച്ച സര്‍ക്കാര്‍ അയാളെ നിയന്ത്രിക്കാനോ അറസ്റ്റുചെയ്യാനോ കുറ്റവാളിയായി പ്രഖ്യാപിക്കാനോ അല്ല മുതിര്‍ന്നത്, മറിച്ച് അയാളുടെ ക്രൂരതയില്‍ അഭിരമിക്കാനാണ്.
നരഭോജിയായ കടുവയെ കൊല്ലണം എന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നു. പക്ഷേ നരഹത്യയിലും നരപീഡനത്തിലും രസിക്കുന്ന നിസാമിനെതിരെ ഒരു പ്രക്ഷോഭവും നടന്നില്ല. ചന്ദ്രബോസ് എന്ന സാധു വാച്ച്മാനെ ഗേറ്റ് തുറക്കാന്‍ താമസിച്ചു എന്ന പേരിലാണ് നിസാം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതും മരണത്തിന്റെ പടിവാതില്ക്കലേക്ക് തള്ളിവിട്ടതും. ഒടുവില്‍ ആ പാവം മനുഷ്യന് മരണത്തിനു കീഴടങ്ങി. അപ്പോഴും ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിനല്കണമെന്നു മാത്രമാണ് മണലൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച ഈ ആക്രമണ-കൊലപാതകം ജനിപ്പിക്കുന്ന സംശയം നിസാമിനെപ്പോലെ സാക്ഷരകേരളവും സഹജീവികളോട് ചെയ്യുന്ന ക്രൂരതയില്‍ അഭിരമിക്കുന്ന സാഡിസ്റ്റുകളുടെ സ്വന്തം നാടായി മാറുകയാണോ എന്നാണ്. പീഡനം എന്നത് ഇന്ന് ആഹാരം, വസ്ത്രം എന്നപോലെ സ്വാഭാവികമായി മാറുകയാണ്. ‘പീഡനം’ സംബന്ധിച്ച ഒരു വാര്‍ത്തയെങ്കിലും ഇല്ലാത്ത ഒരു പത്രവും മാസികയും കേരളത്തിലില്ല. രണ്ട് തമിഴ് സ്ത്രീകളെ ആട്ടോറിക്ഷയില്‍ പുല്ലുവെട്ടാനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതും നിസാമിന്റെ വിനോദ ക്രൂരതയ്ക്കൊപ്പം പുറത്തുവന്ന വാര്‍ത്തയാണ്. സ്ത്രീപീഡനം, ബാല-ബാലികാ പീഡനം, വൃദ്ധരെ നടതള്ളല്‍, മയക്കുമരുന്ന് വ്യാപാരം, ഉപയോഗം മുതലായവ പല മലയാളിയുടെയും മുഖമുദ്രയാണ്.
നിസാം ഈ പറഞ്ഞതിലെല്ലാം സ്പെഷ്യലിസ്റ്റാണ്. കോടികളുടെ ആസ്തിയുള്ള 15 ആഢംബര കാറുകളുള്ള നിസാമിന്റെ വരുമാന സ്രോതസ്സ് എന്താണ്? ഒരു ഡസനിലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടും, അവ ഹൈക്കോടതിയില്‍ എത്തിയിട്ടും തള്ളിപ്പോകുന്നതെന്തുകൊണ്ട്? ഹൈക്കോടതിയില്‍ നിസാമിന്റെ കേസുകള്‍ വാദിക്കുന്നത് എ.ജി: കെ.പി.ദണ്ഡപാണിയുടെ മകനാണത്രെ. ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നു. ഇയാളെ രക്ഷിക്കാന്‍ മുസ്ലിംലീഗ് നേതാവ് തന്നെ ഇടപെടുന്നു.
നിസാമിന്റെ ക്രൂരതയ്ക്കെതിരെയും അഴിമതിക്കെതിരെയും മയക്കുമരുന്ന് കച്ചവടത്തിനെതിരെയും (ഇയാളുടെ കൊച്ചിയിലെ ഫഌറ്റില്‍നിന്നാണ് മയക്കുമരുന്നു പാര്‍ട്ടിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തത്) ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ണടയ്ക്കുന്നത് പണംകൊണ്ട് തീര്‍ക്കുന്ന കണ്കെട്ടു വിദ്യയല്ലെന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും? നിസാമിനെ രക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന പോലീസ് ഇപ്പോള്‍ പായുന്നത് ഇരയായ ചന്ദ്രബോസിന്റെ സംസാരശേഷി തിരിച്ചുകിട്ടിയില്ല എന്നാണ്. പക്ഷേ വാച്ച്മാന്, കൂലിപ്പണിക്കാരന്, പെയിന്റ് തൊഴിലാളി മുതലായ ജോലികള്‍ ചെയ്തിരുന്ന ചന്ദ്രബോസ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മകളോട് ”നന്നായി പഠിക്കണം” എന്നും മറ്റും അവസാനമായി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്ത്യമൊഴി എടുക്കാന്‍ മാത്രം സംസാരശേഷി ഉണ്ടായില്ല എന്ന പോലീസ് ഭാഷ്യം എങ്ങനെ അംഗീകരിക്കാനാകും?
ഗേറ്റ് തുറക്കാന്‍ താമസിച്ചു എന്ന ഒറ്റക്കാരണത്താല്‍, കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ഫൗണ്ടനുചുറ്റും ഓടിയ ചന്ദ്രബോസിനെ പിന്തുടര്ന്ന് നിസാം വാഹനമിടിച്ച് വീഴ്ത്തി തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന പാമ്പിന് തോല് കൊണ്ടുണ്ടാക്കിയ ഷൂസുകൊണ്ട് ചവിട്ടി മൃതപ്രായനാക്കുകയായിരുന്നു.
ചന്ദ്രബോസിന്റെ ദേഹത്ത് 15 മുറിവുകളും ഒന്‍പതു വാരിയെല്ലുകള്‍ക്ക് ക്ഷതവും ഏറ്റിരുന്നു എന്നതില്‍ നിന്നുതന്നെ മദോന്മത്തനായ നിസാമിന്റെ ക്രൂരത മനസ്സിലാക്കാം.
ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഒതുക്കി തീര്ക്കാറത്രെ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഴിമതി കഥകളുടേയും സരിത മോഡല്‍ അനാശാസ്യത്തിന്റേയും ദേശീയ ഗെയിംസ് അഴിമതിയുടേയും കഥകള്‍ ദിവസേന ചുരുളഴിയുന്നു. ഇത്രയേറെ അധഃപതിച്ച, മനഃസാക്ഷി ഇല്ലാത്ത ഒരു സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ ഇത്തരം കാടത്തത്തിന് അഴിഞ്ഞാടാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം രാഷ്ട്രീയ അഴിമതിക്കെതിരെ സാംസ്കാരിക കേരളം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. വ
ളരെ അധികം സാധ്യതകളുള്ള കേരളം ലഹരി ഹബ്ബ് ആവുന്നതിനെതിരെ അധികാരികള്‍ കണ്ണടയ്ക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കഞ്ചാവ് ബംഗാളില്‍നിന്നും വരുന്നതാണെന്ന് പറയപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനറിയാം.
പക്ഷേ നടപടി എടുക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് നിസ്സംഗരാകുന്നു എന്നന്വേഷിക്കുമ്പോഴാണ് നിസാമിനെപ്പോലുള്ള ധനികരുടെ പങ്ക് വെളിവാകുന്നത്. പക്ഷേ, കഷ്ടമെന്നു പറയട്ടെ, പണം കണ്ടാല്‍ തെളിവുകള്‍ കാണാന്‍ ശേഷി നഷ്ടപ്പെടുന്ന ഉദ്യോഗസ്ഥ മാഫിയയാണ് കേരളത്തിലുള്ളത്. നിസാമിന്റെ അമ്മയുടെ പേരിലുള്ള ഫഌറ്റിലാണ് കൊക്കെയ്ന്‍ പാര്‍ട്ടി നടന്നതും യുവതികള്‍ പിടിക്കപ്പെട്ടതും.
ആദര്ശധീരന് സുധീരന് മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ വ്യാജമദ്യം സുലഭമാകും എന്ന് മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ മദ്യം അരിഷ്ടത്തിലും ആയുര്‍വേദ ലേബല്‍ ഒട്ടിച്ച കഞ്ചാവ് പാക്കറ്റില്ക്കൂടെയും ലഹരി ലഭിക്കുന്നു. ചില്ലറ മോഷണങ്ങളില്‍ ഒതുങ്ങിയിരുന്ന മറുനാട്ടുകാര്‍ ഇനി ലഹരി വില്‍പ്പനയിലൂടെ നിസാമുകളായി മാറാന്‍ സാധ്യതയുണ്ട്.
പ്രകൃതിസുന്ദരമായ, വളരെയധികം ടൂറിസ്റ്റ് സാധ്യതകളുള്ള കേരളത്തില്‍ ക്രിയാത്മകമായ ധനസമ്പാദനത്തിനല്ല മലയാളി ശ്രമിക്കുന്നത്, കുറുക്കുവഴികളിലൂടെ എളുപ്പം എങ്ങനെ ലാഭംകൊയ്യാമെന്നാണ് അവന്റെ അന്വേഷണം. ഇത്തരത്തില്‍ മലയാളി അധഃപതിക്കുമ്പോള്‍, യുവതലമുറ ലഹരിയ്ക്കടിമപ്പെട്ട് ഭാവി നശിക്കുമ്പോള്‍ കേരളം നിസാമുമാരുടെ നാടായി മാറുകയില്ലേ? സുരക്ഷയില്ലെങ്കില്‍ വിനോദസഞ്ചാരം തകരും. പക്ഷേ വിനോദസഞ്ചാരമേഖലകളിലാണ് മയക്കുമരുന്നു വ്യാപാരം അധികം.
ക്രൂരമായ ആക്രമണത്തിന് വിധേയനായ ചന്ദ്രബോസ് മരിച്ചപ്പോള്‍ നിസാമിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ നിസാമും അയാളെ നയിക്കുന്ന പോലീസുകാരനും തമ്മിലുള്ള സൗഹൃദ ഇടപെടല്‍ ടിവിയില്‍ക്കൂടി കണ്ടവര്‍ക്കെല്ലാം മനസ്സിലാകും അയാള്‍ ജയിലിലെ വിഐപി തടവുകാരനാണെന്ന്. അയാളുടെ സഹായത്താല്‍ ഈ ജയിലധികൃതര്‍ക്കും വ്യാജമദ്യവും മയക്കുമരുന്നും മാത്രമല്ല, പണവും ലഭ്യമാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ?
അപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം സാക്ഷര-സാംസ്കാരിക കേരളം എങ്ങോട്ട് എന്നതാണ്.
അഴിമതിയിലാറാടിയ ഒരു സര്‍ക്കാര്‍ അതിവേഗം ബഹുദൂരം പോയി രാജ്യം ഭരിക്കുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമോ? പാവങ്ങള്‍ക്ക് സപ്ലൈകോയില്‍നിന്ന് ന്യായവിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമോ? കുട്ടികള്‍ക്ക് ആദര്‍ശപൂര്‍ണമായ വിദ്യാഭ്യാസം ലഭിക്കുമോ? അനാഥ വാര്‍ധക്യത്തിന് അഭയം ലഭിക്കുമോ?
എന്തെന്നാല്‍ കേരളം ഇന്ന് വളരെ വേഗം വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുകയാണ്. നിസാം മോഡല്‍ യുവതലമുറയ്ക്ക് മാതാപിതാക്കളെ പരിചരിക്കാനോ സംരക്ഷിക്കാനോ ക്ഷമയോ പ്രതിബദ്ധതയോ ഇല്ല, കേരളത്തിലെ അനാഥാലയങ്ങള്‍ പോലും പീഡന കേന്ദ്രങ്ങളാണ്. അവിടെനിന്നും പെണ്‍കുട്ടികള്‍ ചാടിപ്പോകുന്നത് അപൂര്‍വ സംഭവമല്ല.
മദ്യപാനം മാത്രമല്ല കേരളത്തിന്റെ ദൗര്‍ബല്യം. മേല്‍പ്പറഞ്ഞവയൊക്കെ ബലഹീനതകളാണ്, വൈകൃതങ്ങളാണ്. ഇതിനെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായില്ലെങ്കില്‍ കേരളം ഭാരതത്തിലെ ഏറ്റവും അധഃപതിച്ച സംസ്ഥാനമായിമാറും. അതുകൊണ്ട് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നേതാക്കള്‍ പദയാത്ര നടത്തിയല്ല ഭരിക്കേണ്ടത്. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നടപടി എടുത്ത്, ധനികരായ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കി, ജനജീവിതം സുരക്ഷിതമാക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: