ലോക്പാല്‍ നിയമം കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച് ജനക്ഷേമവും രാഷ്ട്രപുരോഗതിയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് അണ്ണാ ഹസാരെ സമരപരമ്പര നടത്തുമ്പോള്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു. അണ്ണാ ഹസാരെയുടെ വലംകൈയായി അന്നു പ്രവര്‍ത്തിച്ച അരവിന്ദ് കേജ്രിവാള് ദല്‍ഹി മുഖ്യമന്ത്രിയാകാനുള്ള മോഹം അന്നുവെളിപ്പെടുത്തിയിരുന്നില്ല.
അണ്ണാ പ്രസ്ഥാനത്തിനൊപ്പം പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട് പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ കിരണ്‍ ബേദി ബിജെപിയില്‍ പ്രാഥമികാംഗത്വം എടുക്കുന്ന കാര്യമോ നിയമസഭയിലേക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യമോ ചിന്തിച്ചിട്ടില്ല. പക്ഷേ, അണ്ണാ വീണ്ടും ദല്‍ഹിയെ സമരപ്പന്തലാക്കാന് ഒരുങ്ങുമ്പോള്‍ അതിനിടെ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷേ ഭാരത ജനാധിപത്യ സംവിധാനത്തില്‍ മാത്രമായിരിക്കും ഇത്ര ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുക; ഇത്ര ക്രമമായി, സമാധാനപരമായി രാഷ്ട്രീയ സംഭവഗതികള്‍ ഉണ്ടാകുന്ന രാജ്യം വേറേ ഇല്ലതന്നെ.
ഇവിടെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്- നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും യുക്തിയും പ്രകടമാക്കുന്ന രണ്ടുദാഹരണങ്ങള്‍. ഭാരതത്തില്‍ 1998-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പും തുടര്‍ സാഹചര്യവുമാണ് ഒന്ന്. പൊതുതെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഭരിച്ചിരുന്നവര്‍ പുറത്തായി. മുഖ്യപ്രതിപക്ഷത്തിന് അകത്തുകടക്കാനുമായില്ല. ഒട്ടേറെ ചെറുപാര്‍ട്ടികള്‍ക്ക് വിജയങ്ങള്‍ സമ്മാനിച്ച സങ്കീര്‍ണ്ണമായ ജനവിധി. ഏറെ നാള് സര്‍ക്കാര്‍ രുപീകരണം നീണ്ടു. പക്ഷേ, രാജ്യത്ത് സര്‍വ സൈന്യാധിപനായ രാഷ്ട്രപതിയുടെ മേല്‍നോട്ടത്തില്‍ ഭരണം നടന്നെങ്കിലും മുമ്പൊരിക്കല്‍ രാഷ്ട്രപതിഭരണത്തില്‍ നെടുനാള്‍ വീണുപോയ രാജ്യത്ത് ഉണ്ടായ ഒരു ദുരിതഭരണാനുഭവമൊന്നും ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല.
അയല്‍ രാജ്യത്ത് പട്ടാളവും പ്രസിഡന്റും ഭരണം പിടിക്കുന്ന വാര്‍ത്തകള്‍ കേട്ടു തഴമ്പിച്ച മറ്റു പല രാജ്യങ്ങളും അങ്ങനെയെല്ലാം ഇവിടെയും പ്രതീക്ഷിച്ചു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അത്തരത്തില്‍ ചില അന്യരാജ്യ നേതാക്കള്‍ സംസാരിക്കുകയും ഭാരത ജനാധിപത്യ സംവിധാനത്തില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്ത കാര്യം അഭിമാനത്തോടെ ലാല്‍ കൃഷ്ണ അദ്വാനി ലോക്സഭയില്‍ പ്രസംഗിക്കുമ്പോള്‍ ഒരിക്കല്‍ അനുസ്മരിച്ചു.
മറ്റൊന്ന്, ഇപ്പോള്‍ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പും തുടര്സ്ഥിതിയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭരണ ഭൂരിപക്ഷം കിട്ടിയിട്ടില്ല. കാവല്‍ സര്‍ക്കാര്‍ നയിക്കാന്‍ താല്പര്യമില്ലെന്ന് ഭരണത്തിലായിരുന്ന മുഖ്യമന്ത്രി പറഞ്ഞു. അതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍കീഴിലായി. ഗവര്‍ണ്ണര്‍ ഭരണമേല്‍നോട്ടം നടത്തുന്നു. പല വിദേശ രാജ്യങ്ങളും അയല്‍ രാജ്യവും കശ്മീരിനെയും അവിടത്തെ രാഷ്ട്രീയത്തേയും നിരന്തരം കലാപം നടക്കുന്ന, ആഭ്യന്തര യുദ്ധം നടക്കുന്ന ചില രാജ്യങ്ങളും പ്രദേശങ്ങളുമായി താര്യതമ്യം ചെയ്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന കാലത്താണിതെന്ന് ഓര്‍ക്കണം. കശ്മീരില്‍നിന്ന് കഴിഞ്ഞ ഒന്നര മാസത്തിനിടെ എന്തു ദുര്വാര്ത്തയാണുണ്ടായിരിക്കുന്നത്? ഒന്നുമില്ല, അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും മര്യാദയും. അതുകൂടി പ്രത്യേകം ഓര്‍മ്മിച്ച് നമ്മള് അഭിമാനിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുവെന്നു മാത്രം. വിഷയം അണ്ണാ ഹസാരെയുടെ രണ്ടാം വരവും അനുബന്ധവുമാണ്.
അണ്ണാ ഇത്തവണ പുതിയൊരു വിഷയവുമായാണ് നിരത്തിലിറങ്ങുന്നത്. ഭൂവിനിയോഗ നിയമ ഭേദഗതിയാണ് വിഷയം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഭൂവിനിയോഗ നിയമം അപാകതകള്‍ നിറഞ്ഞതാണെന്നും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സമരത്തില്‍ അരവിന്ദ് കേജ്രിവാളെന്ന അണ്ണായുടെ പഴയ കൂട്ടാളിയുടെ റോള്‍ എന്തായിരിക്കും?
കേജ്രിവാള് അണ്ണായ്ക്കൊപ്പം അണിചേരുമോ? അദ്ദേഹത്തെ അണ്ണാ അണിചേര്ക്കുമോ? കേജ്രിവാള് ഉള്ളില്‍ സമരാഗ്നിയുള്ള നേതാവാണ്. പക്ഷേ ദല്ഹിഭരണത്തിന്റെ സ്റ്റിയറിങ് പിടിക്കുന്നയാളെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തന പദ്ധതി മാറ്റുമോ? മാറ്റണോ?
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഭൂവിനിയോഗ നിയമ പരിഷ്കരണത്തിന്റെ കരടിനെ പൊതുവേ ഒട്ടേറെ പേര് എതിര്‍ത്തിട്ടുണ്ട്. കേരളത്തില്‍നിന്ന് ഹിന്ദു ഐക്യവേദിയാണ് ഈ നിയമത്തിനെതിരേ ആദ്യം പ്രമേയം പാസാക്കിയത്. വിവിധ പരിസ്ഥിതി സംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ബില്ലിനെ എതിര്‍ക്കുന്നു. നിയമത്തിലെ ചില പഴുതുകള്‍ തല്‍പ്പരകക്ഷികള്‍ക്ക് ദുരുപയോഗം ചെയ്യാവുന്നവതന്നെയാണ്. ആ സ്ഥിതിക്ക് ഫെബ്രുവരി 23-ന് അണ്ണാ നടത്തുന്ന സമരത്തെ കേജ്രിവാളും പിന്തുണയ്ക്കണം. പക്ഷേ, തെരുവിലെ കുത്തിയിരിപ്പു സമരമുറകളില്‍നിന്ന് കേജ്രിവാള് പിന്മാറിയില്ലെങ്കില് വരുംകാലങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഫെബ്രുവരി 23-ന് കേജ്രിവാളിന്റെ പുതിയ മുഖം ദല്‍ഹി കാണുകതന്നെ ചെയ്യും.
മുഖ്യമന്ത്രിയായി നിയുക്തനായശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനും സത്യപ്രതിഞ്ജക്ക് നേരിട്ടു ക്ഷണിക്കാനും കേജ്രിവാള് പിഎംഒയില്‍ പോയി. മുന്‍ പത്രപ്രവര്ത്തകന് കൂടിയായ ഇപ്പോഴത്തെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒപ്പം ഉണ്ടായിരുന്നു. 10 മിനുട്ട് നീണ്ട കൂടിക്കാഴ്ചയുടെ ദൃശ്യാനുഭവം പോലെയുള്ള റിപ്പോര്‍ട്ട് ചില വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചു. ഉറപ്പാണ്, അതിനുപിന്നില്‍ പത്രപ്രവര്‍ത്തകനായ ഉപമുഖ്യമന്ത്രിയുടെ കൈകള്‍ ഉണ്ടായിരുന്നു.
ആ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മാറാന്‍ തുടങ്ങുന്ന കേജ്രിവാളിനെ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇത്രയും കാലത്തെ ഭരണാനുഭവം ചോദിച്ചറിഞ്ഞ, മോദിക്കു കിട്ടിയത് വമ്പിച്ച ജനപിന്തുണയാണെന്നു പറഞ്ഞ, കേന്ദ്ര സഹകരണമില്ലാതെ ദല്‍ഹി ഭരണം അസാധ്യമാണെന്നു സമ്മതിച്ച, രാജ്യസഭയിലും സര്‍ക്കാരിനു വൈകാതെ ഭൂരിപക്ഷം കിട്ടട്ടെ എന്നാശംസിച്ച കേജ്രിവാള്, താന്‍ സ്വയം മാറുന്നത് വെളിപ്പെടുത്തുകയായിരുന്നു. അതു ലക്ഷണമാക്കിയെടുത്താല് കേജ്രിക്കു മുന്നില്‍ വഴികള്‍ വിശാലമാണ്, സാധ്യത അനന്തമാണ്.
ഇവിടെയാണ് വൈകിയാണെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ക്കു പ്രസക്തി. കേജ്രിവാള് ആര്എസ്എസ്പദ്ധതിയുടെ ഭാഗമാണെന്ന ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവന പ്രത്യക്ഷമായും പരോക്ഷമായും സോണിയാ ഗാന്ധിയ്ക്കുള്ള കുത്താണ്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞും സമ്മതിച്ചുമാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് കേജ്രിവാളിനെ പിന്തുണച്ചതും വോട്ടു കൊടുത്തതും. അതുകൊണ്ടാണ് അജയ് മാക്കനേയും പി. സി. ചാക്കോയേയും എഐസിസിക്ക് പിന്തുണയ്ക്കേണ്ടിവന്നത്. ഷീലാ ദീക്ഷിത് വിമര്‍ശന ശബ്ദം ഉയര്‍ത്തിയപ്പോള്‍ ”ഇനി ദല്‍ഹിയെക്കുറിച്ച് ആരും മിണ്ടിപ്പോകരുതെന്ന്” പ്രസ്താവനവിലക്കു വന്നത്. ദിഗ്വിജയ് അറിയാഞ്ഞിട്ടല്ല, രാഹുലിന്റെ നാവായ സിങ് പ്രതിഷേധിക്കുകകൂടിയായിരുന്നു; വിഹിതം കിട്ടാത്തതിന്റെ കെറുവുമുണ്ടെന്നു കൂട്ടിക്കൊള്ളുക.
മുഖ്യമന്ത്രിയായ കേജ്രിവാള് മാറും, മാറണം. ഒരു 15 വര്‍ഷംകൊണ്ട് മാറിമാറി കേജ്രിവാളിനൊരു മോദിയാകാന്‍ ശ്രമിക്കാം. ഗുജറാത്ത് സംസ്ഥാനം 15 വര്‍ഷം നോക്കി നടത്തിയാണ് മോദി ആ വൈഭവം നേടിയത്. അതിനു പക്ഷേ, പ്രശ്നോപനിഷത്തിന്റെ മുഖവുരയില്‍ മുനി പറഞ്ഞതുപോലെ വേണ്ടിവരും. പഠിക്കാന്‍ വന്ന ശിഷ്യരോടു മുനി പറഞ്ഞു, ആശ്രമത്തില്‍ ഒരു വര്‍ഷം താമസിച്ച് തപസും ബ്രഹ്മചര്യവും അനുഷ്ഠിക്കുക, പിന്നെയും പഠിക്കാനുണ്ടെങ്കില്‍ അപ്പോള്‍ നോക്കാമെന്ന്. രാഷ്ട്രീയ തപസ്സും ബ്രഹ്മചര്യവും കേജ്രിവാളിനു വേണം.
അതു മാറ്റത്തിന് അനിവാര്യമാണ്. അതുപക്ഷേ, സാധ്യമോ എന്നു കണ്ടറിയണം. കാരണം, അതൊക്കെയാണെങ്കിലും അമ്പ് തൊടുക്കും മുമ്പ് ഒരു ചോദ്യം ഉയരും-ഹസ്തിനപുരിയില്‍ പണ്ട് കര്‍ണ്ണനു മുന്നില്‍ കൃപാചാര്യര്‍ ചോദിച്ചതിനു സമാമായ ഒന്ന്- എന്താണ് പഴയകാലം? ഡിഗ്ഗിങ് ദ പാസ്റ്റ്. അവിടെ മോദിയെപ്പോലെ സധൈര്യം പലതും പറയാന്‍ കേജ്രിയ്ക്കാകുമോ എന്നത് നിര്‍ണ്ണായകമാണ്. എങ്കിലും ഒന്നുറപ്പ്, കേജ്രി മാറുകയാണ്. അതെത്രത്തോളം വിജയകരമാകുമെന്ന് പറയാനാവില്ലെന്നു മാത്രം.
——– —- —— ———
ഡിഗ്ഗിങ് ദ പാസ്റ്റ്; അതു പ്രധാനമാണ്; പ്രത്യേകിച്ച് പൊതു ജീവിതത്തില്‍. ശ്രീനാരായണ ഗുരുദേവധര്‍മ്മം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന് ഒരിക്കല്‍ പ്രഖ്യാപിച്ചതാണ്, ഞാന്‍ മദ്യവ്യവസായം നിര്‍ത്തിയിട്ടു കാലം ഏറെയായി എന്ന്. പക്ഷേ, വെള്ളാപ്പള്ളിയില്‍നിന്നു ‘വെള്ളം’ മുഴുവന്‍ ചോര്‍ന്നുപോയി എന്നു സാമാന്യ ജനങ്ങള്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. അതാണു ഭൂതബാധ.
ഒഴിയില്ല. ഒഴിഞ്ഞുവെന്നു ബാധിച്ചവന് സ്വയം പറഞ്ഞിട്ടൊന്നും കാര്യമില്ല. ഗോകുലം ഗോപാലന് എത്രയൊക്കെ ധര്‍മ്മവൃത്തി ചെയ്താലും പ്രസംഗിച്ചാലും ചിട്ടിപ്പലിശയെന്ന വട്ടിപ്പണത്തിന്റെ ബാധ ഒഴിയില്ല. അതാണ് ഭൂതബാധയുടെ ശക്തി. വി.എം. സുധീരന് പെട്ടെന്നൊരു ദിനം ധര്മ്മാവതാരമായി തൂണു പിളര്‍ന്നു വരാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ ചില ഗുസ്തിയൊക്കെ പിടിക്കേണ്ടിവരും, അതാണ് പൊതുരംഗത്തെ നീതി. അപ്പോള്‍ അടിപിടി നടക്കുന്ന ചന്തകളിലും മറ്റും പണ്ട് പറഞ്ഞിരുന്നതുപോലെ ‘പണ്ടു കുടിച്ച മുലപ്പാല്‍ വായില്‍വരുന്ന’ സ്ഥിതി വരും. അതിനൊപ്പം പണ്ടു കുടിച്ച മദ്യത്തിന്റെ ഗന്ധം ഉണ്ടെന്നു പറഞ്ഞാല്‍ ഇല്ലെന്നു പറയണമെങ്കില്‍ ഭൂതബാധ ഉണ്ടായിരിക്കരുത്.
ഗുരുവചനങ്ങളും വ്യാഖ്യാനങ്ങളുംതന്നെയാണ് ഇവിടെയും തിരുമൊഴി- പഞ്ചശുദ്ധി വേണം. ദേഹശുദ്ധി, വാഗ്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയ ശുദ്ധി, ഗൃഹശുദ്ധി. ഇനി ഇംഗ്ലിഷില്‍ ചിലതു വേണമെങ്കില്‍ ഇങ്ങനെ- ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം- സ്വന്തം വീടും വീട്ടുകാരും ശുദ്ധിയില്ലാത്തതാണെന്ന് പരസ്യമായി സമ്മതിച്ച സുധീരന്റെ ദല്‍ഹി ഏഡിനപ്പുറം കേജ്രിവാള് വലുതാണോ? ആവോ? കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: