ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലയിടത്തും ഭാവിയില്ലാതെ പോയത് നയിച്ചവരുടെ കഴിവുകേട് കൊണ്ടാണെന്ന് ജി. സുധാകരന് എംഎല്‍എ. പക്ഷേ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നല്ല ഭാവിയുണ്ടെന്നും സുധാകരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സമ്മേളനമായിട്ടും കൃഷണപിള്ള സ്മാരകം വൃത്തിയാക്കാത്തതും അലങ്കരിക്കാതിരുന്നതും പാര്‍ട്ടിക്ക് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം നീങ്ങാത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പറയേണ്ടത്. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നശേഷം പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയോഗിക്കുമെന്നും സുധാകരന് പറഞ്ഞു.
കയര്‍മേള തട്ടിപ്പാണെന്ന സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവന സുധാകരന് തള്ളി. ഇങ്ങനെയൊരഭിപ്രായം പാര്‍ട്ടിക്കില്ല. കയര്‍മേള തുടങ്ങിയത് താന്‍ കയര്‍മന്ത്രി ആയിരുന്നപ്പോഴാണ്. കയര്‍മേള കൊണ്ട് കയര്‍മേഖലയ്ക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സുധാകരന് അവകാശപ്പെട്ടു. കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക് സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമാകാത്തത് മനപൂര്വ്വമാണോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന് പറഞ്ഞു.
20 മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20ന് രാവിലെ 10.15ന് കളര്‍കോട് യെസ്കെ കണ്വന്ഷന് സെന്ററില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും. 23ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: