കൊച്ചി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിസ്സാം കൊച്ചി കൊക്കെയ്ന്‍ കേസിലും മുഖ്യപ്രതിയാണെന്ന് സൂചന. എന്നാല്‍ ഈ കേസില്‍ പോലീസ് ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്.
വര്‍ഷങ്ങളായി കൊക്കെയ്ന്‍ റാക്കറ്റുമായി ബന്ധമുള്ളയാളാണ് നിസ്സാമെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇയാള്‍ സ്ഥിരമായി കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായും പോലീസിനറിയാം. എന്നാല്‍ ഈ കേസില്‍ ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഇപ്പോഴും കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാനുള്ള ശ്രമമാണ് പോലീസും കോണ്‍ഗ്രസ് -ലീഗ് നേതൃത്വവും നടത്തുന്നത്. പോലീസില്‍ അടുത്തിടെയുണ്ടായ സ്ഥലം മാറ്റവും നിസ്സാമിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കരുതുന്നത്. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസില്‍ നിസ്സാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കൊച്ചിയിലേക്ക് മാറ്റിയത് ഈ നീക്കത്തിന്റെ ഭാഗമായാണ്.
തൃശ്ശൂരിലെ കേസ് ഒതുക്കാന്‍ ഈ ഉദ്യോഗസ്ഥന് നിസ്സാമിന്റെ പക്കല്‍ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് താഴെത്തട്ടിലുള്ള പോലീസുകാര്‍ തന്നെ പറയുന്നത്. നിസ്സാമിനെതിരെ കാപ്പ ചുമത്തുമെന്നും മറ്റും പരസ്യമായി പറഞ്ഞ് ജനങ്ങളേയും മാധ്യമങ്ങളേയും ഈ ഉദ്യോഗസ്ഥന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലേക്ക് നിസ്സാമിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനു മുന്‍പ് ഈ ഉദ്യോഗസ്ഥന് ഒന്നര മണിക്കൂര്‍ നേരം പ്രതിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതായും പറയുന്നു.
മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഈ ചര്‍ച്ച. നിസ്സാമുമായി പോലീസ് സംഘം ബംഗളൂരുവില്‍ എത്തുന്നതിനു മുന്‍പ് എളാപ്പ എന്നു വിളിക്കുന്ന നിസ്സാമിന്റെ ബന്ധു ബാംഗഌരുവിലെത്തിയതായും, ഫഌറ്റുകളിലും മറ്റും എത്തി തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പോലീസില്‍ നിന്നു തന്നെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതാണ് ഇതിനിടയാക്കിയത്. ഉന്നത ഉദ്യോഗസ്ഥനും എളാപ്പയും തമ്മില്‍ നിരവധി തവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം ഈ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ലീഗ് നേതൃത്വവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയുമാണ് കൊക്കെയ്ന്‍ കേസില്‍ നിസ്സാമിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇയാളുടെ ഫഌറ്റില്‍ സ്ഥിരമായി കൊക്കെയ്ന്‍ ഇടപാട് നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടും ഈ ദിശയില്‍ അന്വേഷണം പുരോഗമിച്ചിട്ടില്ല.
നിലവില്‍ ഇവിടെനിന്നും പിടികൂടപ്പെട്ട നടനും മോഡലുകളും മാത്രമാണ് കൊക്കെയ്ന്‍ കേസിലെ പ്രതികള്‍. കൊക്കെയ്്ന് എവിടെ നിന്നു വന്നുവെന്നോ, ആരാണ് എത്തിച്ചതെന്നോ തെളിയിക്കാന്‍ ഇതുവരെ പോലീസിനായിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് നിന്നു തന്നെയുള്ള നീക്കങ്ങളാണ് ഇപ്പോള്‍ തുടര്‍ അന്വേഷണത്തെ തടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: