ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ തെളിവ് ലഭിച്ചാല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. അന്വേഷണക്കാലത്ത് തെളിവ് ലഭിച്ചാല്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി നടത്തിയ പരാമര്‍ശവും വിഎസിന്റേത് രാഷ്ട്രീയ നേട്ടമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശവും കേസിന്റെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വി.എസിന്റെ ഹര്‍ജി പരിഗണിച്ചത്. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ വി.എസിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കേസ് തീര്‍പ്പാക്കാന്‍ വി.എസിനു താത്പര്യമില്ലെന്നും ഇങ്ങനെ പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് കോടതിക്കു മുമ്പില്‍ വി.എസ് വിശദീകരണം നലകിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതായി വി.എസിന്റെ വിശദീകരണത്തിലുണ്ടായിരുന്നു. നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടിന്റെ രേഖകള്‍ സ്പീക്കര്‍ കൈവശംവെയ്ക്കണമെന്ന് പറഞ്ഞിരുന്നു. ജനപ്രതിനിധി എന്ന ഉത്തരവാദിത്വത്തിലാണ് കേസില്‍ ഇടപെടുന്നതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും. വി.എസ്. വിശദീകരിച്ചിരുന്നു. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ തനിക്ക് കോടതിയെ സമീപിക്കാമെന്ന് 2006 ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നതായും വി.എസ്. കോടതിയില്‍ പറഞ്ഞു.
1991-92 കാലഘട്ടത്തിലാണ് സിംഗപ്പുരിലെ പവര്‍ ആന്റ് എനര്‍ജി കമ്പനിയെ ഇടനിലക്കാരാക്കി മലേഷ്യയില്‍ നിന്നും 15000 മെട്രിക് പാമോയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു വേണ്ടി കെ. കരുണാകരന് സര്‍ക്കാര്‍ ഇറക്കുമതി ചെയതത്. ഈ ഇടപാടില്‍ ഖജനാവിനു 2.32 കോടി രൂപ നഷ്ടമായതായാണ് ആരോപണം. ഈ കാലഘട്ടത്തില്‍ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇടപാടിലുള്ള പങ്ക് അന്വേഷിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: