കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നിസ്സാമിനെ ഇനി ചോദ്യം ചെയ്യേണ്ടെന്ന പോലീസ് തീരുമാനത്തില്‍ ദുരൂഹത. നിസ്സാമിന്റെ ഉന്നത ബന്ധമാണ് പോലീസിനെ തടയുന്നത്. ശോഭാ സിറ്റിയില്‍ സെക്യൂരിറ്റിജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതി നിസ്സാമിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല.
സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച ശേഷം നിസ്സാം മൊബൈലില്‍ ഭാര്യയെ വിളിച്ചുവരുത്തിയിരുന്നു. ഇരുവരും ചേര്‍ന്നാണ് പിന്നീട് പരിക്കേറ്റയാളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. അപ്പോഴേക്കും ശബ്ദം കേട്ട് മറ്റാളുകള്‍ എത്തുകയായിരുന്നു.
സംഭവസമയത്ത് അവിടെയെത്തിയ മറ്റു സാക്ഷികളില്‍ നിന്ന് പോലീസ് മൊഴി എടുത്തെങ്കിലും നിസ്സാമിന്റെ ഭാര്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതിയെ സഹായിക്കാന്‍ ശ്രമിച്ചതിന് അവരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കേണ്ടതാണ്. എന്നാല്‍ സാക്ഷിയായിപ്പോലും നിസ്സാമിന്റെ ഭാര്യയുടെ പേര് പോലീസ് ഉള്‍പ്പെടുത്തിയിട്ടില്ല.
കൊക്കെയ്ന്‍ പിടികൂടിയ കൊച്ചിയിലെ ഫഌറ്റ് നിസ്സാമിന്റെ മാതാവിന്റെ പേരിലുള്ളതാണെന്ന് വ്യക്തമായിരുന്നു. ഇത് പിടിയിലായ ബഌസ്സിക്ക് വാടകക്ക് നല്‍കിയതാണെന്നായിരുന്നു നിസ്സാം പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞെങ്കിലും നിസ്സാമിനെ കസ്റ്റഡിയില്‍ വാങ്ങാനോ കൂടുതല്‍ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
വിദേശ നിര്‍മ്മിതമായ ആധുനിക തോക്ക് ഇയാളുടെ കൈവശം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടും ഇത് കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടില്ല. തോക്ക് നിസ്സാമിന്റെ അടുത്ത ബന്ധു ബാംഗ്ലൂര്‍ക്ക് മാറ്റിയതായും വിവരമുണ്ട്. നിസാമും കൂട്ടുകാരും എളാപ്പ എന്നു വിളിക്കുന്ന ഇയാളുടെ വളരെ അടുത്ത ഒരു ബന്ധുവിന് നിസ്സാമിന്റെ എല്ലാ ഇടപാടുകളിലും പങ്കുണ്ടെന്നും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആസ്തികള്‍ നിസ്സാമിന്റെ പേരിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഈ ദിശയിലും അന്വേഷണമൊന്നും നടക്കുന്നില്ല.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുളള നീക്കവും പോലീസ് ഉപേക്ഷിക്കുകയാണ്. കാപ്പ ചുമത്തുമെന്ന് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയ പോലീസ് ഇപ്പോള്‍ ഇതെക്കുറിച്ച് മൗനം പാലിക്കുന്നു. മുസ്ലിം ലീഗ് ഉന്നത നേതൃത്വം നിസ്സാമിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കാപ്പ ചുമത്തിയാല്‍ ജാമ്യം ലഭിക്കുന്നതിന് കാലതാമസ്സം നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: