കൊച്ചി: രാഷ്ടീയ സ്വയംസേവക സംഘം വൈപ്പിന്‍ നഗരത്തിന്റെ പരിശീലന പരിപാടിക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ഞാറക്കല്‍ എസ്.ഐ. ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ അതിക്രമം. ഇത് ചോദ്യംചെയ്ത ജില്ലാ പ്രചാരകന് ജി.ജി. വിഷ്ണുവിനെ എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി കൊച്ചുകുട്ടികള്‍ നോക്കിനില്‍ക്കെ പ്രസിദ്ധമായ പുതുവൈയ്പ്പ് അയോദ്ധ്യാപുരം ശ്രീരാമക്ഷേത്രത്തിനുള്ളില്വെച്ചാണ് എസ്ഐ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്കും മുഖത്തിനും മാരകമായ പരിക്കേറ്റ വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ക്ഷേത്രത്തില്‍ പൂജനടന്നുകൊണ്ടിരിക്കെയാണ് ഭക്തജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ബൂട്ടിട്ട് ഓടിക്കയറിയ പോലീസ് പൂജ മുടക്കി അതിക്രമം നടത്തിയത്. ക്ഷേത്രപരിശുദ്ധി കളങ്കപ്പെടുത്തിയ പോലീസ് നടപടിയില്‍ പ്രദേശമാകെ വ്യാപകമായ പ്രതിഷേധം ഇരമ്പുകയാണ്.
സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തില്‍ ഞാറക്കല്‍ പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ അഡ്വ. ഷൈജു (യുവമോര്‍ച്ച), ആര്. രഘുരാജ് (ബിഎംഎസ്), വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാലചന്ദ്രന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബു, ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലം സെക്രട്ടറി വിജേഷ്, എറണാകുളം നിയോജകമണ്ഡലം സെക്രട്ടറി അബിജു, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ സി.ജി. കമലാകാന്തന്‍, ആര്‍എസ്എസ് സഹ ജില്ലാ സംഘചാലക് അഡ്വ. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മണിക്ക് പുതുവൈപ്പ് ബസ് സ്റ്റോപ്പില്‍ നിന്നും ഗോശ്രീപുരം ജംഗ്ഷന് വരെ പ്രകടനവും പ്രതിഷേധയോഗവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: