കോട്ടയം: 35-ാം ദേശീയ ഗെയിംസ് സമാപിച്ചതോടെ കായിക കേരളത്തിന്റെ പ്രതീക്ഷയും ഉയരുകയാണ്. മുഖ്യമന്ത്രി കായിക സ്കൂളും, കോളേജും പ്രഖ്യാപിച്ചു. കേന്ദ്ര കായിക സഹമന്ത്രി സര്‍ബാനന്ദ സോനാവാള്‍ കായിക സര്‍വകലാശാലതന്നെ അനുവദിക്കാമെന്ന് പ്രഖ്യാപിച്ചു.
കായിക സര്‍വ്വകലാശാലയ്ക്കു ഏറെ അനുയോജ്യമായ സ്ഥലം കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ലഭ്യമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്തതും എന്നാല്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതുമായ ഏതാണ്ട് 250 ഏക്കര്‍ സ്ഥലമുണ്ട്. ഈ സ്ഥലം കായിക സര്‍വ്വകലാശാല ആരംഭിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു.
പിറവം റോഡ് റയില്‍വെസ്റ്റേഷനും എറണാകുളം-ഏറ്റുമാനൂര്‍ സംസ്ഥാന പാതയ്ക്കും സമീപത്തായി പരന്നുകിടക്കുന്ന ഈ സ്ഥലം മൂവാറ്റുപുഴയാറിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഉയര്‍ന്നതോതിലുള്ള വൈദ്യുതി ലഭ്യതയും ഇവിടെയുണ്ട്. കൂടാതെ എച്ച്എന്‍എല്‍ ജീവനക്കാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന കോര്‍ട്ടേഴ്സുകളില്‍ പലതും ഇപ്പോള്‍ ഉപയോഗശൂന്യമായികിടക്കുന്നുണ്ട്. സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കില്‍ ഈ കോര്‍ട്ടേഴ്സുകള്‍ ഹോസ്റ്റലായി ഉപയോഗിക്കാനും കഴിയും. ഇവിടെനിന്നും 30 കിലോമീറ്റര്‍ ചുറ്റളവിലായി കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ സേവനവും ലഭ്യമാണ്.
കേരളത്തില്‍ കേന്ദ്ര കായിക സര്‍വ്വകലാശാല അനുവദിക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം വെള്ളൂരിലേത് ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്ഥലം പുതുതായി ഏറ്റെടുക്കേണ്ട ആശ്യമില്ലെന്നതാണ് ഗുണകരമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: