കര്‍ണാടകയിലെ ഹൊസൂരില്‍ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ റയില്‍ദുരന്തം ഏറെ ദുഃഖകരമാണ്. ബംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട എക്സ്പ്രസ്സ് വണ്ടി പാളംതെറ്റിയത് സംബന്ധിച്ച് ആരംഭിച്ച അന്വേഷണം പൂര്‍ത്തിയായാലെ അപകടകാരണം വ്യക്തമാവുകയുള്ളൂ. അപകടം സംബന്ധിച്ച് പല ഊഹങ്ങളും പ്രചരിക്കുന്നുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തുണ്ടായ ദുരന്തം റെയിലില്‍ പാറ വീണുകിടന്നതുകൊണ്ടാണെന്നായിരുന്നു ആദ്യവിവരം. പിന്നീടാണ് പാളത്തിലെ വിള്ളലാണ് പ്രശ്നമെന്ന് പറയുന്നത്. ഈ വിള്ളല്‍ സ്വയം ഉണ്ടായതാണോ ആരെങ്കിലും ഉണ്ടാക്കിയതാണോയെന്നാണ് കണ്ടെത്തേണ്ടത്.
അപകടം നടന്നശേഷം ചിലര്‍ എടുത്ത ഫോട്ടോ റെയില്‍വേയ്ക്ക് ലഭിച്ചിട്ടുണ്ട്. പാളത്തിന്റെ ഒരു ചെറിയ ഭാഗം തന്നെ നഷ്ടപ്പെട്ടതായി ഇതില്‍ കാണുന്നു. സാമാന്യം വലിയ വിള്ളല്‍ തന്നെയാണ് ദൃശ്യമാകുന്നത്. ഇതെങ്ങനെ ഉണ്ടായിയെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. ഒന്നുകില്‍ പാളത്തിലുണ്ടായിരുന്ന ചെറിയ വിള്ളല്‍ ഏതാനും കോച്ചുകള്‍ കടന്നുപോയതോടെ വലുതായതായിരിക്കാം. അല്ലെങ്കില്‍ ഈ വിളളല്‍ ആരെങ്കിലും ഉണ്ടാക്കിയതുമാകാം.
പാളത്തിന്റെ ഒരു ഭാഗം പൊട്ടിച്ചുണ്ടാക്കിയ വിള്ളല്‍ അട്ടിമറി സാദ്ധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. ചിലപ്പോഴൊക്കോ അമിതവേഗത അപകടം വരുത്തിവയ്ക്കാറുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെടുമ്പോള്‍ ട്രെയിന്‍ അമിത വേഗത്തിലായിരുന്നില്ല. ഈ ഭാഗത്ത് 85 കിലോമീറ്ററാണ് വേഗ പരിധി. അപകട സമയത്ത് വെറും 78 കിലോമീറ്റര്‍ വേഗതയേ ഉണ്ടായിരുന്നുള്ളൂ. സ്പീഡ് സ്വയം റെക്കാര്‍ഡ് ചെയ്തു വയ്ക്കുന്ന സംവിധാനം ഇന്ന് എല്ലാ ട്രെയിനുകളുടേയും എന്‍ജിനുകളിലുണ്ട്. ഒാരോ സെക്കന്റിലും ഉള്ള വേഗത അതില്‍ രേഖപ്പെടുത്തും.
പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്ന സംശയവും ഉയര്‍ന്നിരുന്നു. ട്രെയിനില്‍ തീ പടരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പെട്ടെന്ന് താന്‍ ബ്രേക്കിട്ടിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയത്. എന്നാല്‍ ബ്രേക്കിട്ടാല്‍ കോച്ചുകള്‍ പാളം തെറ്റില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ തന്നെ പറയുന്നു.
കോച്ചുകളുടെ കാലപ്പഴക്കം അപകടങ്ങളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുവെ പറയുന്നത്. ഈ ട്രെയിനിലെ കോച്ചുകള്‍ രണ്ട് ദശാബ്ദങ്ങളുടെയെങ്കിലും പഴക്കമുള്ളതാണ്. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ വണ്ടികളുടെ ശോചനീയാവസ്ഥ പലകുറി ചൂണ്ടിക്കാട്ടിയതാണ്. റെയില്‍വേ ഭരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം കേരളത്തിന് ഇങ്ങനെയൊക്കെ മതി എന്ന നിലപാട് സ്വീകരിക്കുന്നതായുള്ള പരാതി ഉയരാറുണ്ട്.
കേരളത്തോട് കേന്ദ്ര അവഗണന എന്ന പരിഭവത്തിന് ശക്തിപകരാന്‍ പലപ്പോഴും റെയില്‍വെയെയാണ് ചൂണ്ടിക്കാട്ടാറ്. അതിന് ശമനമുണ്ടായത് വാജ്പേയി മന്ത്രിസഭയില്‍ മലയാളിയായ ഒ. രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴാണ്. സ്റ്റേഷനുകള്‍ നവീകരിക്കുകയും പാതകള്‍ ഇരട്ടിപ്പിക്കുകയും മേല്‍പ്പാലങ്ങള്‍ അനുവദിക്കുകയും ചെയ്തുകൊണ്ട് റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രാജഗോപാലിന് സാധിച്ചു. അതിന് മുമ്പോ ശേഷമോ ഒരു കേന്ദ്ര സര്‍ക്കാരിനും മന്ത്രിക്കും ഒ. രാജഗോപാലിന്റെ കര്‍മ്മശേഷിയെ കവച്ചുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
യുപിഎ മന്ത്രിസഭയില്‍ മലയാളികളായ എട്ടുമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ റെയില്‍വെ എന്നല്ല ഒരു മേഖലയ്ക്കും ഉണര്‍വും ഉന്മേഷവുമുണ്ടാക്കാന്‍ സാധിച്ചില്ലെന്നോര്‍ക്കണം. പുതിയ റെയില്‍വെ മന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ഈ മേഖലയുടെ വികസനത്തിനും അപകടരഹിത മേഖലയാക്കിമാറ്റാനും വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഹൊസൂര്‍ അപകടത്തിന്റെ വെളിച്ചത്തില്‍ മന്ത്രി സുരേഷ് പ്രഭു അത് സംബന്ധിച്ച കാര്യങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്.
റെയില്‍വേ സംവിധാനം ആരംഭിച്ചതുമുതല്‍ തന്നെ അപകടങ്ങളും കൂടെപ്പിറപ്പാണെന്നുപറയാം. നൂറ്റാണ്ടിലധികം നീളുന്നു അപകടങ്ങളുടെ ചരിത്രം. പ്രതിദിനം 16000 വണ്ടികളോടുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെ. ലോകത്തിലെ തന്നെ നാലാമത്തെ വലിയ ശൃംഖലയാണിത്. ലോകത്ത് നടക്കുന്ന റെയില്‍ അപകടങ്ങളില്‍ 15 ശതമാനം നമ്മുടെ റെയില്‍വെയിലുണ്ടാകുന്നു എന്ന കണക്ക് ആരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഉന്നതതല റെയില്‍ സുരക്ഷാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2007-08 മുതല്‍ 2011 ഒക്ടോബര്‍ വരെ ഭാരതത്തില്‍ റെയില്‍ അപകടത്തില്‍ 1019 പേര് മരണപ്പെടുകയുണ്ടായി. 2118 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ കാലയളവില്‍ 1600 റെയില്‍വേ ജീവനക്കാര്‍ മരിക്കുകയും 8700 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. നിയമവിരുദ്ധമായി റെയില്‍ മുറിച്ചുകടക്കല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങളില്‍ 16000 പേര് കൊല്ലപ്പെട്ടതായും പറയുന്നു. 50000 ലെവല്‍ ക്രോസിംഗുകളുള്ളതില്‍ 15000നും കാവല്‍ക്കാരില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതും അപകടമരണങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്. എന്തുതന്നെയായാലും യാത്രക്കിടയില്‍ ഓര്‍ക്കാപ്പുറത്ത് ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകതന്നെ വേണം. അറുപത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് ഈ വക കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല.
മനുഷ്യജീവന് വിലകല്‍പ്പിക്കുന്ന ബിജെപി സര്‍ക്കാര്‍ അപകടരഹിത റെയില്‍ യാത്ര ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകതന്നെ വേണം. അതിന് കാലഹരണപ്പെട്ട എഞ്ചിനുകള്‍ മാറ്റണം. കാലാകാലങ്ങളില്‍ കോച്ചുകള്‍ കുറ്റമറ്റതാക്കണം. വണ്ടികളില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉള്ള സംവിധാനം ഫലപ്രദമാക്കണം. അതോടൊപ്പം റെയില്‍പാളങ്ങള്‍ നിരീക്ഷിക്കാനും പരിശോധിക്കാനും സംവിധാനമൊരുക്കാനും സഹായകമാകുന്ന ബജറ്റാവും ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: