ഗൂഡല്ലൂര്‍ :പാട്ടവയലില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ കുടുംബത്തിനു തമിഴ്നാട് സര്‍ക്കാര്‍ പത്തു ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കും. മഹാലക്ഷ്മിയുടെ മകന് ജോലിനല്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മഹാലക്ഷ്മിയുടെ മൃതദേഹവും വച്ചുള്ള റോഡ് ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
പാട്ടവയല്‍ മേഖലയില്‍ പോലീസിന്റേയും വനം വകുപ്പിന്റേയും നേതൃത്വത്തില്‍ നരഭോജി കടുവയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കടുവയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കടുവയെ സംരക്ഷിക്കാന്‍ സര്‍ക്കാരും വനപാലകരും ശ്രമിക്കുന്നുവെന്നാരോപിച്ച് പന്തല്ലൂര്‍ താലൂക്കില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കടുവയെ കണ്ടെത്താന്‍ തമിഴ്നാട് വനംവകുപ്പിന്റെ സഹായം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും. കടുവയെ ജീവനോടെ പിടികൂടുക പ്രയാസമായതോടെയാണു കൊല്ലാന്‍ തീരുമാനിച്ചത്. മുത്തങ്ങ വനമേഖലയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ കുടുങ്ങിയിരുന്നില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിപ്രദേശമായതിനാല്‍ തമിഴ്നാട് വനമേഖലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: