ആലക്കോട് (കണ്ണൂര്‍): സിപിഎമ്മുകാരുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരണമടഞ്ഞു. ആലക്കോട്ട് ചീക്കാട്ടെ കെ.കെ.രാജന് (52) ആണ് മരിച്ചത്. ഡിസംബര്‍ ഒന്നിന് പയ്യന്നൂരില്‍ നടന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ റാലിയില്‍ പങ്കെടുത്ത് മടങ്ങവെ മടക്കാട് വെച്ചാണ് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ്സിന് നേരെ കല്ലേറിഞ്ഞത്.
തലയുടെ പിന്‍ഭാഗത്ത് പരിക്കേറ്റ രാജനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടി ഭാഗികമായി തകര്‍ന്ന രാജന്റെ ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
കുഞ്ഞപ്പന്- പരേതയായ കമലാക്ഷി ദമ്പതികളുടെ മകനാണ് രാജന്. ഭാര്യ: രജിത. മക്കള്‍: രമ്യ, മനു. മരുമകന്: മധു വെള്ളോറ. സഹോദരങ്ങള്‍: ഓമന, ശശി, രാധാമണി, തങ്കച്ചന്, തങ്കമണി. രാജന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍ നിയോജക മണ്ഡലം, ചപ്പാരപ്പടവ് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഹര്‍ത്താലാചരിച്ചു.
കേസില്‍ വിനോദ് മടക്കാട്, കൂവേരി ശ്രീജിത്ത്, ഹാരിസ്, പ്രശോഭ്, മനുകുമാര്‍ തുടങ്ങി പന്ത്രണ്ടോളം സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിനായിരുന്നു കേസെടുത്തത്. എന്നാല്‍ രാജന് മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പയ്യന്നൂര്‍ സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: