ദല്‍ഹി നിയമസഭാ ഫലം ബിജെപി യുഗം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് നാടാകെ പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ആകെയുള്ള 70 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രം ബിജെപി ജയിച്ചത് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ ബിജെപിയുടെ വോട്ടെണ്ണം വര്‍ദ്ധിച്ച കാര്യം മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നു. പ്രതിയോഗികളുടെ വാലായോ ചൂലായോ പ്രവര്‍ത്തിക്കാനാണ് ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ക്കും താല്പര്യമെന്നാണ് ഇത് തെളിയിക്കുന്നത്. ദല്‍ഹി ഫലത്തോടെ ബിജെപിയുടെ വളര്‍ച്ച മുരടിച്ചുവെന്ന് കരുതുന്നവരെ വിസ്മയിപ്പിക്കുന്നതാണ് അസമിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം.
എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വിജയമാണ് അസമില്‍ ബിജെപി നേടിയത്. താരതമ്യേന ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് അസം. കോണ്‍ഗ്രസ്സിന്റെ കുത്തക ഭരണമാണവിടെ നടക്കുന്നത്. പതിനാല് വര്‍ഷമായി കോണ്‍ഗ്രസ് ഭരണം തുടരുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാം തവണയും വിജയിച്ച് ഭരിക്കാമെന്ന് കരുതിയിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ കരണക്കുറ്റിക്ക് കിട്ടിയ പ്രഹരമാണ് നഗരസഭയിലെ തോല്‍വിയെന്ന് കരുതുന്നതില്‍ തെറ്റില്ല. 74 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 73 ശതമാനം പേര് വോട്ടുരേഖപ്പെടുത്താനെത്തി. 2009ല്‍ നഗരസഭകള്‍ തൂത്തുവാരിയത് കോണ്‍ഗ്രസ്സായിരുന്നു. 71 നഗരസഭകളിലും ഭരണം ലഭിച്ചതും കോണ്‍ഗ്രസ്സിനാണ്. ഇത്തവണ തലകീഴ് മറിഞ്ഞു.
നഗരസഭാ തെരഞ്ഞെടുപ്പില്‍ 2900 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ബിജെപിയുടെ 340 സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും 33 നഗരസഭകളില്‍ ഭരണം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിന് 17 നഗരസഭകളില്‍ മാത്രമേ ഭരണം നിലനിര്‍ത്താന്‍ സാധിച്ചുള്ളു. എജിപി 39 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ എഐയുഡിഎഫ് 8 സീറ്റുകളിലും എന്‍സിപി 4സീറ്റുകളിലും ബിപിഎഫ്, സിപിഎം കക്ഷികള്‍ക്ക് ഓരോ സീറ്റ് നേടി സംതൃപ്തരാകേണ്ടിവന്നു. കോണ്‍ഗ്രസ്സിന്റെ അടിത്തറ അസമില്‍ ഇളകിയത് ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ഇപ്പോള്‍ നഗരസഭ. വരാന്‍ പോകുന്ന ദുരന്തം നിയമസഭാ തെരഞ്ഞെടുപ്പാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിന് ബാലികേറാമലയായി തീരുമെന്നുറപ്പ്. നഗരസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കെട്ടുകഥ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രദ്ധിച്ചത്. നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍മാരാക്കിയും അവര്‍ക്ക് റേഷന്‍കാര്‍ഡും മറ്റാനുകൂല്യങ്ങളും നല്കി സംരക്ഷിച്ചും വോട്ടുറപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ പദ്ധതിയാണ് ഇവിടെ പാളിയിട്ടുള്ളത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തിയ നഗരസഭാ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്.
ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്തുക എന്ന അര്‍ത്ഥത്തില്‍ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ബിജെപിയുടെ മുദ്രാവാക്യമാണ് എങ്ങും ജനങ്ങള്‍ സ്വീകരിച്ചുവരുന്നത്. കേന്ദ്രഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ദൂരത്താണ് അവരുടെ സ്ഥാനം. വെറും 44 സീറ്റിലാണവര്‍ക്ക് ജയിക്കാനായത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ അവരുടെ ഭരണം മതിയാക്കാന്‍ ബിജെപിക്ക് സാധിച്ചു. ദല്‍ഹിയിലും സംഭവിച്ചത് അതുതന്നെ. ദല്‍ഹിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ‘സംപൂജ്യമാണ്’. കുത്തക സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല.
അസമിലും സംഭവിക്കാന്‍ പോകുന്നത് അതുതന്നെ എന്ന സൂചനയാണ് നഗരസഭാ തെരഞ്ഞെടുപ്പ് നല്‍കുന്നത്. ബിജെപി ഒരിക്കലും ഭരിക്കാത്ത വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അസം. ഇടക്കാലത്ത് അസംഗണപരിഷത്ത് ഭരണം നടത്തിയെങ്കിലും കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത കുത്തക സംസ്ഥാനമാണിത്. അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ പുലര്‍ത്തേണ്ട ജാഗ്രതകളൊന്നും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പുലര്‍ത്താത്തതിനാല്‍ മത തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും താവളമായി ഇത് മാറിയിട്ടുണ്ട്. ബിജെപി ദര്‍ശന രേഖയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ദല്‍ഹിയില്‍ സംരക്ഷണം ഒരുക്കുമെന്ന പ്രയോഗം ആക്ഷേപകരമായി വ്യാഖ്യാനിച്ചിരുന്നു. നഗരസഭ തെരഞ്ഞെടുപ്പില്‍ ഇത് കാര്യമായി വിറ്റഴിക്കാന്‍ നോക്കിയെങ്കിലും അത് കൈനീട്ടം വിറ്റില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഏതായാലും ദല്‍ഹിയിലെ ക്ഷീണം അസമിലെ ഫലം വഴി ബിജെപിക്ക് മാറിക്കിട്ടി എന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: