ശ്രീനഗര്‍: അടുത്തയാഴ്ച ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയായി. സത്യപ്രതിജ്ഞ 23-നു മുമ്പുണ്ടാകും. പിഡിപിക്ക് മുഖ്യമന്ത്രിപദവും ബിജെപിക്ക് ഉപമുഖ്യമന്ത്രിപദവുമായിരിക്കും. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപമായി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്തായിരിക്കും മുഖ്യമന്ത്രിയെന്നാണു സൂചന. അദ്ദേഹം രണ്ടുദിവസത്തിനകം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പൊതുപരിപാടികള്‍ക്ക് അംഗീകാരം തേടും.
പൊതുമിനിമം പരിപാടികളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തില്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് രൂപപ്പെടുത്തിയതുപോലെ തര്‍ക്ക വിഷയങ്ങള്‍ മാറ്റിവെച്ച് സദ്ഭരണത്തിനുള്ള പൊതുപരിപാടികളായിരിക്കും ആവിഷ്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സമാധാനവും സദ്ഭരണവും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് മുഫ്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28-ഉം ബിജെപിക്ക് 25-ഉം സീറ്റായിരുന്നു. നാഷണല്‍ കോണ്‍ഫ്രന്‍സിന് 15-ഉം കോണ്‍ഗ്രസിന് 12-ഉം സീറ്റുകിട്ടി. മറ്റു കക്ഷികള്‍ക്കെല്ലാംകൂടി ഏഴു സീറ്റും. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാഞ്ഞതിനെ തുടര്‍ന്ന് 2015 ജനുവരി 9-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: