നമുക്ക് ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നത് മതേതരത്തിന്റെ പേരിലാണെങ്കില്‍ പിന്നെ എങ്ങനെ ഭാരതം വിഭജിക്കേണ്ടിവന്നു. ജിന്ന മുസ്ലിമായിരുന്നെങ്കിലും ഭക്ഷണക്കാര്യത്തിലോ, വസ്ത്രധാരണത്തിലോ ഒരുകാലത്തും ഇസ്ലാമിക രീതിയായിരുന്നില്ല പിന്തുടര്ന്നത്. ജിന്ന ഗാന്ധിജിയെ വലിയ ഹിന്ദുവര്ഗീയവാദിയായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഗാന്ധിജിയുടെ രാമരാജ്യചിന്താഗതിയെ ജിന്ന അങ്ങനെയാണ് വ്യാഖ്യാനിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഗാന്ധിജിയുടെ മതേതരത്വം അംഗീകരിച്ചിരുന്നില്ല എന്നതിന്ന് പ്രത്യക്ഷ ഉദാഹരണമാണ് ഭൂരിപക്ഷം ഹിന്ദുക്കളുള്ള രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് നീതികിട്ടുകയില്ല എന്ന ഒറ്റക്കാരണം പറഞ്ഞ് ജിന്ന വിഭജനം നടത്തിയത്.
നമ്മുടെ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഭരണഘടനാ ശില്പിയായ ഡോ. അംബേദ്ക്കര്‍ എഴുതിച്ചേര്‍ത്തിരുന്നില്ല. ഇതുരണ്ടും എഴുതിച്ചേര്‍ത്തത് ഇന്ദിരാഗാന്ധി 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനുശേഷം 1976 ല്‍ 42-ാമത് ഭരണഘടനാ ഭേദഗതിപ്രകാരമാണ്. അന്ന് സ്വേച്ഛാധിപതിയായി ആരേയും കൂസാതെയും ഭയപ്പെടാതെയും സ്വന്തം ഏറാന്മൂളികളായ ബറുവ മാതിരിയുള്ളവരെക്കൊണ്ട് ഇന്ദിരാഗാന്ധി ഭരണം നടത്തുകയായിരുന്നു. അപ്പോള്‍ 1976 ന്ന് മുന്‍പ് ഭരണഘടനയില്‍ ഇല്ലാതെ എങ്ങനെ മതേതരത്വവും സോഷ്യലിസവും നിലനിന്നു എന്നൊരു ചോദ്യം ഉദിക്കുന്നല്ലേ. സ്ഥാനത്തും അസ്ഥാനത്തും ഈ രണ്ടു കാര്യങ്ങളേയും എഴുന്നള്ളിക്കുന്നവര്‍ ഭരണഘടനയില്‍ 1976 വരെ ഇല്ലാതിരുന്നിട്ടും എന്തേ ഭാരതം എന്ന മഹാരാജ്യം ഈ രണ്ടു സംഹിതയിലും അടിയുറച്ചു മുന്നോട്ടുനീങ്ങി?
ജിന്ന പാക്കിസ്ഥാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ അതൊരു മതേതര രാജ്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ മതേതര പാക്കിസ്ഥന് ഇന്ന് എവിടെ നില്ക്കുന്നു? 1976-ല്‍ ഇല്ലാതിരുന്ന മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ എഴുതിച്ചേര്ക്കണ്ടിവന്നത് എന്തുകാരണത്താലാണെന്ന് ഇപ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കോ മതേതരക്കാര്ക്കോ പറയാമോ? അത് വരുംതലമുറയ്ക്ക് ഒരു ഗുണപാഠമായിരിക്കും. അറുപതു വര്‍ഷത്തിലേറെക്കാലം നമ്മുടെ രാജ്യം കോണ്‍ഗ്രസുകാര്‍ ഭരിച്ചിട്ടും സ്വച്ഛഭാരതം എന്ന സങ്കല്പം പൂവണിയിക്കുവാന്‍ എളിയ സ്വയംസേവകനായ മോദിജിതന്നെ വേണ്ടിവന്നു എന്നത് ഒരു നിയോഗമായിരിക്കും.
ബി.പി. രാജു, പിലാത്തറ, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: