ശ്രേഷ്ഠഭാഷയാണ് മലയാളം, അതോടൊപ്പം സംസ്ഥാന ഭരണഭാഷയും. എല്ലാ സര്‍ക്കാര്‍ ഇടപാടുകളും മലയാളത്തില്‍തന്നെ വേണമെന്നു ചുരുക്കം. അതുകൊണ്ടാണ് കോളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് കോ.വി.വ ആയത്. കോ.വി.വ എന്നുവെച്ചാല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ്.
മലയാളത്തില്‍ ഇറങ്ങുന്ന പൊളി സിനിമകളെല്ലാം ഇംഗ്ലീഷ് ടൈറ്റില്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ എടുത്ത ശക്തമായ തീരുമാനമാണ് മലയാളം സിനിമക്ക് മലയാളം പേരുതന്നെ വേണമെന്നത്. മലയാളം പേരിട്ടില്ലെങ്കില്‍ സബ്സിഡിയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പേറും പൊറുതിയുമുപേക്ഷിച്ച് പടംനടിപ്പിനു തിരികെയെത്തിയ മഞ്ജുവാരിയര്‍ അഭിനയിച്ച ‘ഹൗ ഓള്‍ഡ് ആര് യു?’ സിനിമക്ക് എല്ലാ സഹായങ്ങളും നല്കി. മഞ്ജുവിനെ പിടിച്ചു ജൈവകൃഷിയുടെ അംബാസഡറുമാക്കി. കേരളത്തിലെ സാമാന്യജനത്തിന് വീട്ടുമുറ്റത്തു വല്ല ചേമ്പോ ചേനയോ കുഴിച്ചുവെക്കണമെങ്കില് മഞ്ജുവാര്യര്‍, മമ്മൂട്ടി, ശ്രീനിവാസന് എന്നിവരുടെ സാന്നിധ്യംകൂടിയേ തീരൂ. ഇവരാണല്ലോ ജൈവകൃഷിയുടെ പ്രോക്താക്കള്‍!
ഇങ്ങനെ കേരള ജനം ജൈവകൃഷിയില്‍ വ്യാപൃതരായി സംതൃപ്തിയോടെ കഴിയുമ്പോഴാണ് റേഷന്‍കാര്‍ഡ് എന്ന സമസ്യാപൂരണം ഇടിവെട്ടുപോലെ മുന്നില്വന്നുവീണത്. ഏതെങ്കിലും അപേക്ഷ ഇതില്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ പറ്റരുത് എന്ന് ദൃഢവിചാരമുള്ള ഏതോ വിരുതന് തയ്യാറാക്കിയ അപേക്ഷാഫാറമാണ് റേഷന്‍കാര്‍ഡിന് വേണ്ടി ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. റേഷന്‍കാര്‍ഡ് അപേക്ഷ പൂരിപ്പിക്കുന്നത് പരിശീലിപ്പിക്കാന്‍ കോച്ചിംഗ് ക്ലാസ് തന്നെ ചില എന്‍ട്രന്‍സ് സെന്ററുകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്‍ട്രന്‍സ് ഇല്ലാതെയും അഡ്മിഷന് ആകാമെന്ന മാനദണ്ഡമനുസരിച്ച് ഫാറം ഒന്നിന് 50 രൂപ ഫീസ് ഈടാക്കി പൂരിപ്പിച്ചുകൊടുക്കുന്ന ഏജന്‍സികളുമുണ്ട്.
എന്തും പൂരിപ്പിക്കും എന്ന് വീമ്പിളക്കി നടന്ന ഒരു സര്‍ക്കാര്‍ കോളേജ് അധ്യാപകന് റേഷന്‍കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചപ്പോള്‍ പെട്ടുപോയി. തന്റെ ജോലി അധ്യാപനം, അതോടൊപ്പം സര്‍ക്കാര്‍ സേവനവും. അധ്യാപനത്തിന്റെ കോഡ് പൂരിപ്പിക്കണോ, അതോ സേവനത്തിന്റേതു മതിയോ എന്ന സംശയം കാരണം ഫാറം പൂരിപ്പിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. മാത്രമല്ല, മണിക്കൂറുകള്‍ ഇടവിട്ട് അപേക്ഷ പൂരണത്തിന് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഒടുക്കം ഫാറംതന്നെ വേണ്ടെന്നും പത്രക്കുറിപ്പ് ഇറക്കിയാലോ?
പുതിയ കാര്‍ഡില്‍ കുടുംബനാഥക്കാണ് പ്രാധാന്യം, നാഥനല്ല. അതേതായാലും നന്നായി എന്നാണ് പല കുടുംബനാഥന്മാരുടെയും അഭിപ്രായം. ഇക്കാലമത്രയും കുടുംബനാഥന്റെ നുകം കഴുത്തില്‍ താങ്ങുമായിരുന്നിട്ടും ഒരു നല്ല വാക്കുപോലും പറയാത്ത ഭാര്യമാര്‍ ഇനിയെങ്കിലും ബുദ്ധിമുട്ട് മനസിലാക്കുമല്ലോ? പോയിനില്ക്കട്ടെ വെയിലത്ത് ദിവസം മുഴുവനും, ഫോട്ടോയെടുപ്പെന്നും പറഞ്ഞ്.
അടിസ്ഥാനരേഖയായ ആധാറില്‍ ഫോട്ടോയുണ്ടെങ്കിലും ആ ഫോട്ടോ സ്വീകാര്യമല്ല. റേഷന്‍കാര്‍ഡില്‍ പ്രത്യേകം ഫോട്ടോയെടുത്തു ചേര്‍ക്കണം. ആധാറിലെ ഫോട്ടോ കണ്ടാല്‍ അപ്പൂപ്പനേത്, കൊച്ചുമകള്‍ ഏത് എന്ന് മനസിലാകില്ല. ഇനിയിപ്പോള്‍ റേഷന്കാര്ഡിലേതുകൂടി ചേര്‍ത്തുവെച്ച് ”ആരാണ് അച്ഛന് ആരാണ് അമ്മ” എന്ന കളി കളിക്കാമല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: