ഡോ.മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധന നയത്തില്‍ മാറ്റംവരുത്തിയെന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും തെറ്റിദ്ധാരണ പരത്തുന്നതും രാഷ്ട്രീയഗൂഢലക്ഷ്യംവെച്ചുള്ളതുമാണ്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള ആഴക്കടല്‍ മത്സ്യബന്ധനനയത്തിന് 2006-ല്‍ രൂപം നല്‍കിയതാണ്. ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുത്ത ഒന്നാം യുപിഎ സര്‍ക്കാറാണ് 2006-ല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ പുതിയ നിലപാടെടുത്തത്.
ആഴക്കടലിലെ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്താന്‍ വിദേശപങ്കാളിത്തമുള്ളതോ, ഇന്ത്യന്‍ കമ്പനികളുടെയോ വന്‍കിട ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം പ്രസ്തുത നയത്തിന്റെ ഭാഗമാണ്. ഈ നയംതന്നെയാണ് ആഴക്കടല്‍ മത്സ്യബന്ധനകാര്യത്തില് രാജ്യത്ത് ഇന്ന് നിലവിലുള്ളത്. 2014-ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചോ പുതിയ നയരൂപീകരണം നടത്തുന്നതിനെക്കുറിച്ചോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.
2013 ആഗസ്റ്റില്‍ യുപിഎ സര്‍ക്കാര്‍ ആണ് ആഴക്കടല്‍ മത്സ്യബന്ധനനയം പുനഃപരിശോധന നടത്തി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രഫിഷറീസ് ഡപ്യൂട്ടി ജനറലായ ഡോ.മീനാകുമാരി അദ്ധ്യക്ഷയായ ഏഴംഗ കമ്മീഷനെ നിശ്ചയിച്ചത്.
പ്രസ്തുത കമ്മിറ്റി 2014 ആഗസ്റ്റില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് സ്വീകരിച്ചു എന്നല്ലാതെ ഇതിന്മേല് ചര്‍ച്ച നടത്താനോ മറ്റെന്തെങ്കിലും തീരുമാനമെടുക്കാനോ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് കേന്ദ്രകൃഷിമന്ത്രി ഡോ. രാധാമോഹന്‍സിംഗ് വ്യക്തമാക്കിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിരം നടപടിക്രമത്തിന്റെ ഭാഗമായാണ് 2014 നവംബര്‍ 12-ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖയും തുടര്‍ന്നുള്ള വിജ്ഞാപനവും പുറത്തിറക്കിയത്.
ഇതിനെത്തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കിയെന്ന് വ്യാജപ്രചാരണം നടത്തി കോലാഹലങ്ങള്‍ സൃഷ്ടിച്ചത്.
ചില മത്സ്യത്തൊഴിലാളി സംഘടനകളും രാഷ്ട്രീയക്കാരും ഒരുവിഭാഗം മാധ്യമങ്ങളും ഈ കള്ളപ്രചാരണത്തിന് ആക്കം കൂട്ടുകയായിരുന്നു.
സമരപ്രഖ്യാപനങ്ങളും കല്ലുവെച്ചനുണകളും വാര്‍ത്തകളായി പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ വസ്തുത ബോധപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടാതെ മറച്ചുവെക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. 2006-ലെ ആഴക്കടല്‍ മത്സ്യബന്ധനയത്തില് ഇന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ നയം രൂപീകരിച്ചത് ഇടതു – യുപിഎ സര്‍ക്കാറാണ്.
2014 നവമ്പറിലെ മാര്‍ഗ്ഗനിര്‍ദ്ദേശവും പൊതുവിജ്ഞാനവും പതിവ് നടപടിക്രമമാണ്. 2013 ജനുവരി 18-നും ഇങ്ങനെ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
2012-ല്‍ ഈ നയമനുസരിച്ച് 22 കമ്പനികളുടെ 71 കപ്പലുകള്‍ക്ക് ലെറ്റര്‍ ഓഫ് പെര്മിഷന് അനുവദിച്ചിട്ടുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ ഇതായിരിക്കെ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാത്ത മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നത് മറ്റെന്തോ ഗൂഢലക്ഷ്യം വെച്ചാണ്. തങ്ങള്‍തന്നെ പാസ്സാക്കി, തങ്ങള്‍തന്നെ നടപ്പിലാക്കിയ നയത്തിനെതിരെ അന്നൊന്നും ഒരക്ഷരം ഉരിയാടാത്തവര്‍ ഇപ്പോള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ തികഞ്ഞ അസംബന്ധമാണ്.
നരസിംഹറാവു സര്‍ക്കാറിന്റെ കാലം മുതല്ക്കാണ് ഇന്ത്യന്‍ കടലില്‍ വിദേശ കപ്പലുകളെയും സംയുക്ത സംരംഭത്തിലുള്ള കപ്പലുകളെയും മീന്‍പിടിക്കാന്‍ അനുവദിച്ചുതുടങ്ങിയത്. അന്ന് രാജ്യത്തെമ്പാടും അതിനെതിരെ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍,ഇന്ന് പ്രക്ഷോഭയാത്ര നടത്താന്‍ ഇറങ്ങിത്തിരിക്കുന്ന ടി.എന്‍.പ്രതാപന്റെയും കെ.വി.തോമസ്സിന്റെയും പാര്‍ട്ടി വിദേശകപ്പലുകളെ ഇന്ത്യന്‍ കടലില്‍ വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ നേതാക്കളും കുടുംബാംഗങ്ങളും വിദേശ കപ്പലുകളെ ഇന്ത്യന്‍ സംയുക്ത സംരംഭമാക്കാനുള്ള ബിനാമികളാകാനും അതിലൂടെ നേട്ടംകൊയ്യാനും തയ്യാറായവരാണ്. അന്ന് ഈ വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച പി. മുരാരി അദ്ധ്യക്ഷനായ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആ റിപ്പോര്‍ട്ട് 1997-ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദേശകപ്പലുകളെ അവയുടെ ലൈസന്‍സ് കാലാവധി തീരുന്ന മുറക്ക് ഒഴിവാക്കണമെന്നും പുതിയ കപ്പലുകള്‍ക്ക് അനുമതി നല്‍കുകയോ ലൈസന്‍സ് പുതുക്കി നല്‍കുകയോ ചെയ്യരുതെന്നും മുരാരി റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യതാല്പര്യത്തിന് ഗുണകരമാവുന്ന മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടിന് പുല്ലുവില പോലും കല്പിക്കാതെ 2014 വരെ ഇന്ത്യന്‍ കടല്‍ കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ തുറന്നുകൊടുത്തവരാണ് ഇന്ന് ജനിച്ചമണ്ണില്‍ ജീവിക്കണമെന്നു പറഞ്ഞുകൊണ്ട് യാത്രാമാമാങ്കം സംഘടിപ്പിക്കുന്നത്!
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെ അംഗീകരിക്കാന്‍ ചില നിക്ഷിപ്തതാല്പര്യക്കാര് ഒഴിച്ച് മറ്റാരും ഇതുവരെ തയ്യാറായിട്ടില്ല. മത്സ്യസമ്പത്തിന്റെ പരിപോഷണത്തിനും വംശവര്‍ദ്ധനവിനും 200 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള കടല്‍പ്രദേശം കരുതല്‍ മേഖല (ബഫര്‍ സോണ്‍) ആയി സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ടുതന്നെ 1174 കപ്പലുകെളവരെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുവദിക്കാമെന്ന് ശുപാര്‍ശ ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഴിവിനെ ചെറുതാക്കി കാണിക്കാനും അവരുടെ മത്സ്യബന്ധനത്തിന് പരിധിനിശ്ചയിക്കാനുമുള്ള തീരുമാനങ്ങളും റിപ്പോര്‍ട്ടിന്റെ ജനവിരുദ്ധ സമീപനമാണ് കാണിക്കുന്നത്.
മത്സ്യത്തൊഴിലാളികളോടോ സംഘടനകളോടോ ഈ കമ്മിറ്റി അഭിപ്രായം തേടിയിട്ടില്ല. ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയുള്ള തീരദേശ സംസ്ഥാനങ്ങളില്‍പോലും തെളിവെടുപ്പ് നടത്തിയിട്ടില്ല. ഏതാനും ചില സ്ഥലങ്ങളില്‍നിന്നും ഫിഷിംഗ് ട്രോളര്‍ വക്താക്കളുടെയും അഭിപ്രായംതേടി തയ്യാറാക്കിയ മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമായതുകൊണ്ട് തള്ളിക്കളയേണ്ടതാണ്.
നമ്മുടെ ആഴക്കടലിലെ ടൂണ മത്സ്യത്തിന്റെ അളവറ്റ ശേഖരം ലക്ഷ്യംവെച്ച് വന്‍കിട കുത്തക കമ്പനികള്‍ കരുനീക്കം നടത്തുന്നതിന്റെ ഭാഗമായാണ് നയവ്യതിയാനങ്ങളും വിദഗ്ധ റിപ്പോര്‍ട്ടുകളുമെല്ലാം രൂപംകൊള്ളുന്നത്. ടൂണയുടെ വാസവും സഞ്ചാരപഥവും പഠിച്ച് പുതുതായി പുറത്തുവിട്ട ശാസ്ത്ര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ കടലില്‍ തന്നെയാണ് ടൂണയുടെ വന്‍ശേഖരം ഉള്ളതെന്നാണ്. ഇത് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് വന്‍കിട കമ്പനി കപ്പലുകള്‍ക്ക് അനുമതി നല്കി ഇതു പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തുന്ന ന്യായം.നമ്മുടെ കടലിലെ എക്സ്ക്ലൂസിവ് എക്കണോമിക് സോണിന്റെ അതിര്‍ത്തിക്കപ്പുറത്ത് മറ്റുരാജ്യങ്ങളുടെ വന്‍കിട കപ്പലുകള്‍ ഈ സമ്പത്ത് കൊയ്തെടുക്കാന്‍ കാത്തുകെട്ടി കിടക്കുന്നുണ്ട്.എന്നാല്‍ നമ്മള് പിടിച്ചെടുക്കുന്ന ടൂണ സമ്പത്തിന്റെ അളവ് വളരെ ചെറുതാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കടലിലെ ടൂണകള്ക്ക് ‘ഓള്‍ഡേജ് ഡെത്ത്’ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് മറ്റുരാജ്യക്കാരുടെ പരിഹാസവും കേള്‍ക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട ഫിഷറീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആഴക്കടലിലെ ടൂണയുടെ വന്‍ശേഖരം പിടിച്ചെടുക്കാന്‍ വന്‍കിട ട്രോളറുകള്‍ക്ക് അനുമതി നല്കി കാത്തിരിക്കുന്നതിന് പകരം ലക്ഷക്കണക്കിന് വരുന്ന നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അതിന് പ്രാപ്തമാക്കാനുള്ള നടപടികളെക്കുറിച്ച് ഇനിയും ചിന്തിക്കേണ്ടതല്ലേ? കടല്പരിചയം സിദ്ധിച്ച നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടലിലെ ടൂണ പിടിക്കാനുള്ള ആധുനിക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്കി പ്രാപ്തരാക്കിയാല്‍ അതായിരിക്കില്ലേ രാജ്യത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിനും ഗുണകരമാവുക. ഈവഴിക്ക് ചിന്തിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലാണ് വലിയ പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഭരണത്തിലും പ്രതിപക്ഷത്തും ഉള്ളവരും അവരുടെ മത്സ്യത്തൊഴിലാളി സംഘടനകളുമാണ് അതിന്റെ മുന്‍നിരക്കാര്‍.
മീനാകുമാരി റിപ്പോര്‍ട്ടിനെ എതിര്‍ക്കേണ്ടത് തന്നെയാണ്. പക്ഷേ അത് റിപ്പോര്‍ട്ട് അംഗീകരിക്കുകയോ നടപ്പിലാക്കാന്‍ തീരുമാനിക്കുകയോ കുറഞ്ഞപക്ഷം അതിനായി ശ്രമിക്കുകയെങ്കിലും ചെയ്തിട്ട് പോരേ. നടപ്പാക്കാത്ത റിപ്പോര്‍ട്ടിനെ കാണിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന മറ്റ് അടിയന്തര പ്രശ്നങ്ങളുടെ കാര്യത്തില്‍ എന്തേ മൗനം ഭജിക്കുന്നു? കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ഊര്‍ദ്ധശ്വാസം വലിക്കുകയാണ്.
കമ്മീഷന് സിറ്റിംഗുകള്‍ മുറക്ക് നടത്തി കടങ്ങളെഴുതിത്തള്ളുന്നതല്ലാതെ അതിനാവശ്യമായ ഫണ്ടനുവദിക്കാന്‍ മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ തയ്യാറായിട്ടുണ്ടോ? ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിപ്പിക്കാന്‍ എന്തേ സമരം നടത്താത്തത്? കടാശ്വാസ കമ്മീഷന് എഴുതിത്തള്ളിയവര്‍ക്ക് ബാങ്കില്‍ പണം എത്താത്തതിന്റെ പേരില്‍ ജപ്തി നോട്ടീസ് വരുന്നത് അറിയാഞ്ഞിട്ടാണോ? കടത്തിന് മൊറോട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ ജപ്തി തടയുമായിരിക്കും. എന്നാല്‍ ബാങ്കിലെ പലിശ കൂടിക്കൊണ്ടേയിരിക്കും. എന്നെങ്കിലും പണം അനുവദിച്ചാല്‍ നിര്‍ദ്ദിഷ്ട 75,000 കഴിച്ച് ബാക്കി അടക്കാന്‍ മത്സ്യത്തൊഴിലാളി ബാദ്ധ്യസ്ഥനല്ലേ? ഇതിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്താനും അതിനുവേണ്ടി സമരം നടത്താനും മത്സ്യത്തൊഴിലാളികളുടെ പേരില്‍ ഊറ്റംകൊള്ളുന്നവര്‍ക്ക് ബാദ്ധ്യതയില്ലേ?
കേന്ദ്രസര്‍ക്കാറില്‍ നിന്നും സബ്സിഡി നിരക്കില്‍ മണ്ണെണ്ണക്വാട്ട നേടിയെടുക്കാന്‍ സംസ്ഥാനത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിലെ ഗാര്‍ഹിക, കാര്‍ഷിക, ആവശ്യങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സബ്സിഡി മണ്ണെണ്ണയുടെ ഒരു വിഹിതം വകമാറ്റി എടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയാണ് ഇതുവരെ കാലം കഴിച്ചുകൂട്ടിയത്. മത്സ്യബന്ധനാവശ്യത്തിന് പ്രത്യേക ക്വാട്ട അനുവദിപ്പിക്കാന്‍ നടപടി എടുക്കേണ്ടതുണ്ട്. കേരളത്തിന്റെ ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ ഈ വസ്തുതുതകള്‍ നന്നായി മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പില്‍ കേന്ദ്ര മന്ത്രിയായി കെ.വി. തോമസ് ദീര്‍ഘകാലം ഇരുന്നിട്ടും മത്സ്യബന്ധനാവശ്യത്തിന് പ്രത്യേക ക്വാട്ട അനുവദിപ്പിച്ചുതരാന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക, ഗാര്‍ഹിക മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചപ്പോള്‍ ഇതില്‍നിന്നും വിഹിതം പറ്റിയ മത്സ്യത്തൊഴിലാളി ക്വാട്ട അവതാളത്തലായി. യഥാര്‍ത്ഥത്തില്‍ മത്സ്യബന്ധനത്തിന് ക്വാട്ട അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അതിനുവേണ്ടി യാതൊരു പരിശ്രമവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല.
മത്സ്യബന്ധനസമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതിന്റെയൊക്കെ നേരേ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യമനുസരിച്ചാണ് പ്രതികരണമെന്ന് തെളിയിക്കുകയാണ് ചിലര്‍. അധികാരത്തിന്റെ ഉന്നതങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന എല്ലാ സമിതികളിലും കയറിപ്പറ്റി നയരൂപീകരണം നടത്തിയവര്‍, ഉപദേശകരായി വിലസിയവര്‍, അതിന്റെയൊക്കെ ആനുകൂല്യം പറ്റിയവര്‍ക്ക് കേന്ദ്രഭരണത്തിന്റെ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഇടം നഷ്ടപ്പെടുന്നു എന്നു മനസ്സിലായപ്പോള്‍ ഉണ്ടായ വിഭ്രാന്തികൂടിയാണ് നടപ്പിലാക്കാത്ത മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പടപ്പുറപ്പാട്. അത് മനസ്സിലാക്കാനുള്ള വിവേകം ഇന്നത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: