കൊച്ചി: ഇടശ്ശേരി, മാധവിക്കുട്ടി സ്മാരകങ്ങള്‍ക്ക് മതഭീകരതയുടെ വിലക്ക്. ഇതേത്തുടര്‍ന്ന,് ഇരുവര്‍ക്കും സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഒരുകോടിയിലേറെ രൂപ പാഴായി. പണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരിപ്പോള്‍. വിഷയത്തില്‍ സാംസ്കാരിക നായകരും സാഹിത്യ അക്കാദമിയും എതിര്‍പ്പ് ഭയന്ന് മൗനം തുടരുന്നു.
ഇടശ്ശേരിക്ക് കുറ്റിപ്പുറത്ത് സ്മാരകം നിര്‍മ്മിക്കാന്‍ 2013 മാര്‍ച്ചിലാണ് 25 ലക്ഷം രൂപ അനുവദിച്ചത്. തുക ഖജനാവില്‍ നിന്ന് കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ കുറ്റിപ്പുറത്ത് സ്മാരകം അനുവദിക്കില്ലെന്ന നിലപാടുമായി ചിലര്‍ രംഗത്തെത്തിയതോടെ നിര്‍മ്മാണം തുടങ്ങാനായില്ല.
കോട്ടക്കലില്‍ ഒ.വി. വിജയന്റെ പ്രതിമയ്ക്കുനേരെ ആക്രമണം നടത്തിയ പ്രതിലോമശക്തികള്‍ തന്നെയാണ് ഇടശ്ശേരി സ്മാരകത്തിനെതിരെയും തിരിഞ്ഞത്.
നിളയോരം പാര്‍ക്കില്‍ ഇടശ്ശേരി സ്മാരകത്തിന് പത്തുസെന്റ് ഭൂമി വിട്ടുകൊടുക്കുമെന്ന് അബ്ദുള്‍ സമദ് സമദാനി എംഎല്‍എ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റി. ഇടശ്ശേരിയുടെ പ്രതിമയും ലൈബ്രറിയും ഓഡിറ്റോറിയവുമാണ് സ്മാരക പദ്ധതിയിലുണ്ടായിരുന്നത്. എതിര്‍പ്പുമായി വര്‍ഗ്ഗീയ സംഘടന രംഗത്തുവന്നതോടെ സ്മാരക നിര്‍മ്മാണത്തിനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്.
വ്യക്തികളുടെ പേരില്‍ സ്മാരകവും പ്രതിമയും നിര്‍മ്മിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്ന വാദമുയര്‍ത്തുകയാണ് ചില മതതീവ്രവാദ സംഘടനകള്‍. സാഹിത്യ അക്കാദമിയാകട്ടെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലും.
പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടി സ്മാരക നിര്‍മ്മാണത്തിന് ജമാ അത്തെ ഇസ്ലാമിയുടെ അപ്രഖ്യാപിത വിലക്കാണ് തടസ്സം സൃഷ്ടിക്കുന്നത്.ഇതോടെ നീര്‍മാതള ഭൂമിയില്‍ കഥാകാരിക്ക് സ്മാരകം നിര്‍മ്മിക്കാനനുവദിച്ച 77.5 ലക്ഷവും പാഴാകുന്ന സ്ഥിതി സംജാതമായി.
2010 ലാണ് മാധവിക്കുട്ടി സ്മാരകത്തിന് ആദ്യഗഡുവായി 20 ലക്ഷം അനുവദിച്ചത്. പിന്നീട് 2013ല്‍ 57.5 ലക്ഷം കൂടി അനുവദിച്ചു. 2010 ആഗസ്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സ്മാരകത്തിന് തറക്കല്ലിടുകയും ചെയ്തു. നിര്‍മ്മിതി കേന്ദ്രം 84.5 ലക്ഷം രൂപ ചെലവുവരുന്ന പ്ലാനും തയ്യാറാക്കി.
എന്നാല്‍ നാലപ്പാട്ടെ പൈതൃകഭൂമിയില്‍ സര്‍പ്പക്കാവ് ഉള്‍പ്പെടുന്ന സ്മാരകം മാധവിക്കുട്ടിയുടെ പേരില്‍ നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി ജമാ അത്തെ ഇസ്ലാമി രംഗത്തെത്തി. വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല.
മാധവിക്കുട്ടിക്കല്ല, കമല സുരയ്യക്കാണ് സ്മാരകം വേണ്ടതെന്ന നിലപാടിലാണ് ജമാ അത്തെ ഇസ്ലാമിയും കൂട്ടരും. സ്മാരകം തൃശ്ശൂരിലോ കൊച്ചിയിലോ ആകണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.
ജമാ അത്തെ ഇസ്ലാമി അപശബ്ദം പുറപ്പെടുവിച്ചതോടെ ലീഗും സ്മാരക നിര്‍മ്മാണത്തിനെതിരെ തിരിഞ്ഞു. സ്മാരകത്തിനായി നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറിയിരുന്ന പണം പൊതുമരാമത്ത് വകുപ്പ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ട്രസ്റ്റിന് മടക്കി നല്കുകയുംചെയ്തു.
സ്മാരകം നിര്‍മ്മിക്കാനായില്ലെങ്കില്‍ തുക ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ സാഹിത്യ അക്കാദമിക്കും ട്രസ്റ്റിനും മുന്നിലുള്ളത്. ഇടശ്ശേരി, മാധവിക്കുട്ടി സ്മാരകങ്ങള്‍ക്ക് നല്കിയ തുക സാഹിത്യ അക്കാദമിയില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തകനും സാഹിത്യ വിമര്‍ശം പത്രാധിപരുമായ സി.കെ. ആനന്ദന് പിള്ളക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഓഡിറ്റ് രേഖകളില്‍ ഇക്കാര്യം വ്യക്തമായി. ഫണ്ട് തിരിച്ചുപിടിക്കുന്നതോടെ ഇടശ്ശേരി -മാധവിക്കുട്ടി സ്മാരക നിര്‍മ്മാണം കടലാസില്‍ മാത്രമൊതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: