ഇന്ന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുഫലം വരും. പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആരുംപറയുന്നില്ല. സര്‍വേകളോ എക്സിറ്റ് പോളോ അങ്ങനെ പ്രവചിക്കുന്നില്ല. 49 ദിവസം ഭരിച്ച എഎപി ഭരണത്തില്‍ തുടരുമോ,അതോ 16 വര്‍ഷത്തിനുശേഷം ബിജെപി ഭരണംപിടിക്കുമോ എന്നതാണ് ചോദ്യം. അതില്‍ എക്സിറ്റ് പോളുകള്‍ എഎപിക്ക് സാധ്യത പറയുകയും ചെയ്യുന്നു. ഇനി മണിക്കൂറുകള്‍ മതി ഫലമറിയാന്‍. പക്ഷേ, ദല്‍ഹിയുടെ ഭാവി എന്തായിരിക്കും എന്നതാണ് അതിനപ്പുറം ചിന്തിക്കുന്നവരുടെ ഉത്കണ്ഠ.
കിരണ്‍ ബേദിയോ അരവിന്ദ് കേജ്രിവാളോ ആരാവും ദല്‍ഹിയെ നയിക്കുക. അതു നിര്‍ണ്ണായകമാണ്. താല്കാലിക രാഷ്ട്രീയത്തിനപ്പുറം ദല്‍ഹിയുടെ ഭാവിതന്നെയാണ് ഇവിടെ നിര്‍ണ്ണായകമാകുന്നത്. 1993 മുതല്‍ 98 വരെ ബിജെപിയാണ് ദല്‍ഹി ഭരിച്ചത്. മദന്‍ലാല്‍ ഖുരാന, സാഹിബ് സിങ് വര്‍മ്മ, സുഷമാ സ്വരാജ് എന്നിങ്ങനെ മൂന്നു മുഖ്യമന്ത്രിമാര്‍ അതിനിടയ്ക്കുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഷീലാ ദീക്ഷിത് കയറിയിട്ട് ഇറങ്ങിയത് മൂന്നു നിയമസഭാ കാലാവധി കഴിഞ്ഞാണ്, 15 വര്‍ഷത്തിനു ശേഷം.1998 മുതല്‍ 2013 വരെ അങ്ങനെ കോണ്‍ഗ്രസ് ഭരിച്ചു, അല്ല, ഷിലാ ദീക്ഷിത് ഭരിച്ചു. ഈ രണ്ടുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എഎപി എന്ന ആം ആദ്മി പാര്‍ട്ടിയുമായി അരവിന്ദ് കേജ്രിവാള് വന്നപ്പോള്‍ ദല്‍ഹിക്കാര്‍ അദ്ദേഹത്തിന് ഒരവസരം കൊടുത്തു. 49 ദിവസത്തെ ഭരണത്തിനുശേഷം രാജിവെച്ച് ഇറങ്ങിപ്പോയി.
വീണ്ടും ദല്‍ഹിക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചോ എന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനിരിക്കുന്നത്. അതോ,രാഷ്ട്രീയ രംഗത്തേക്ക് ആദ്യമായി കടന്നുവന്ന, ഉദ്യോഗത്തിലായിരുന്നപ്പോള് മികവു പ്രകടിപ്പിച്ച് ബഹുജന പിന്തുണ നേടിയ ഐപിഎസ്കാരി കിരണ്ബേദിക്കനുകൂലമായായിരിക്കുമോ ദല്‍ഹിക്കാര്‍ വോട്ടു ചെയ്തിരിക്കുക?
രണ്ടായാലും ദല്‍ഹിക്ക് എന്തു സംഭവിക്കുമെന്ന ഉത്കണ്ഠയുള്ളവര്‍ കുറവാണ്; കാരണം, ദല്‍ഹിയില്‍ നടന്നത് ഒരു ഭരണകൂടത്തിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആയിരുന്നില്ല. രാഷ്ട്രീയ തലത്തില്‍ രണ്ടോ മൂന്നോ ആദര്‍ശങ്ങളില്‍ മികച്ചതിനെ തെരഞ്ഞെടുക്കലായിരുന്നില്ല അത്. മറിച്ച്, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയെയും അതിനു നേതൃത്വം നല്കുന്ന ഒരു വ്യക്തിയേയും ഏതുവിധേനയും ക്ഷീണിപ്പിക്കുന്ന ഒരുപ്രതിരോധ പ്രവര്‍ത്തനം നടത്തുകയായിരുന്നു. അതിലൂടെ, തകര്‍ന്നു തരിപ്പണമായ കുറേ സംഘടനകളും പാര്‍ട്ടികളും പുനരുജ്ജീവിക്കാന്‍ സാധ്യത തേടുകയായിരുന്നു.
അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള, എമ്പാടും വേരോട്ടമുള്ള, കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മൂന്നാം കക്ഷിയായത്, ഇന്നലെ മുളച്ച ഒരു പാര്‍ട്ടിയുടെ ശിങ്കിടി പാടിയത്; ബി ടീമായത്. അതുകൊണ്ടാണ് ഇടതുപക്ഷകക്ഷികള്‍ എഎപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകുത്താന്‍ ആഹ്വാനം ചെയ്തത്. മായാവതിയുടെ ആനചിഹ്നം നിരത്തിലിറങ്ങാതെ എഎപിയുടെ അടിയാളന്മാരായത് അതുകൊണ്ടാണ്. ശരിയാണ്, ദല്‍ഹിയില്‍ തോറ്റാലും ജയിച്ചാലും എഎപിയുടെ നേതാവ് കേജ്രിവാളിനെ മുന്നില്‍നിര്‍ത്തി, നരേന്ദ്ര മോദി-ബിജെപിവിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ക്കു രാഷ്ട്രീയ പോരാട്ടം നടത്താനുള്ള ആവേശം കിട്ടും.
ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍, മുഴുവന്‍ സീറ്റും കിട്ടാതെ പോയത് കേജ്രിവാളിന്റെ കരുത്താണെന്നു വാദിക്കാം. ബിജെപിയെ മറികടന്ന് എഎപി അധികാരത്തിലെത്തിയാല്‍ ബിജെപി തോറ്റേ എന്നു വിളിച്ചു കൂവാം, ഞങ്ങളും കേജ്രിവാളും ചേര്‍ന്ന് മോദിയെ തോല്പ്പിച്ചുവെന്നു വീമ്പിളക്കാം. ബിജെപി വിജയിച്ചാല്‍ കിരണ്‍ ബേദി വന്നതിനാല്‍ മോദി രക്ഷപെട്ടു, പക്ഷേ ബിജെപി തളര്‍ന്നുവെന്ന് വിധിയെഴുതാം. എന്തായാലും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം മോദി പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാനാവുന്നതാവും. അതാണ് എന്തുവന്നാലും വിജയമെന്ന നഷ്ടമില്ലാക്കളി.
പക്ഷേ, തുടക്കത്തില്‍ പറഞ്ഞ ദല്‍ഹിയുടെ ഭാവിയോ? ദുരൂഹതകള്‍ സൃഷ്ടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കി, ചട്ടങ്ങളെയും വ്യവസ്ഥകളേയും വെല്ലുവിളിക്കുന്ന കേജ്രിവാളാണ് ഭരണത്തില്‍ വരുന്നതെങ്കില്‍ ദല്‍ഹിയുടെ കാര്യം കഷ്ടമാകും. പക്ഷേ, ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ് കേജ്രിവാള്. 49 ദിവസത്തെ ഭരണം ഇട്ടെറിഞ്ഞതില് പശ്ചാത്തപിച്ചയാള്. അതുകൊണ്ട് കുറച്ചെല്ലാം കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായേക്കും.
പക്ഷേ, ഒരു അനാര്‍ക്കിസ്റ്റ്-അരാജകവാദി, അധികാരത്തില്‍ വരുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ദല്‍ഹി നേരിടും. കിരണ്‍ ബേദിയാണെങ്കിലോ, അതും ചട്ടങ്ങള്‍ക്കും വ്യവസ്ഥാപിത ഭരണ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള ഭരണമായിരിക്കും. പക്ഷേ, അത് ഔട്ട് ഓഫ ബോക്സ് എന്ന ആശയത്തിലായിരിക്കും. അതിന് അരാജക സ്വഭാവമാകില്ല. കാരണം, ന്യൂദല്‍ഹിയും ദല്‍ഹിയും തമ്മിലുള്ള തോള്‍ചേര്‍ന്നുള്ള പ്രവര്‍ത്തനമായിരിക്കും ദല്ഹിക്കുയോജിക്കുക. ഇതില്‍ ഏതാണു ദല്‍ഹിയുടെ വിധിയെന്ന് ഇന്ന് ഉച്ചയോടെ അറിയാം.
ദല്‍ഹിക്കും കേരളത്തിനും തമ്മില്‍ ഒട്ടേറെ കണക്ഷനുകളുണ്ട്. ദല്‍ഹി മുഖ്യമന്ത്രി കേരളത്തില്‍ ഗവര്ണ്ണറായിരുന്നുകൊണ്ടോ, അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ദല്‍ഹിയില്‍ നടന്ന കോമണ്‍ വെല്‍ത്ത് അഴിമതി കേരളത്തിലെ നാഷണല്‍ ഗെയിംസില്‍ അനുകരിക്കപ്പെട്ടതുകൊണ്ടോ മാത്രമല്ല. ന്യൂദല്‍ഹിയില്‍ നടക്കുന്ന ഏതു സര്‍ക്കാര്‍ യോഗത്തിലും കേരളത്തെ കേള്‍ക്കുന്നതിന്, കേരള മോഡല്‍ കാണുന്നതിന് അന്യസംസ്ഥാനങ്ങളും കേന്ദ്ര വകുപ്പുകളും കാതും കണ്ണും തുറന്നുവെക്കും.
പലപ്പോഴും അവര്‍ നിരാശരാകുന്നുവെന്നാണ് കുറേ വര്‍ഷങ്ങളായുള്ള വര്‍ത്തമാനം. ഏറ്റവും പുതിയ ഉദാഹരണം, ഏറ്റവും പുതിയ വേദിയിലായിരുന്നു. ആസൂത്രണ കമ്മീഷനെന്ന അപ്രസക്ത സംവിധാനം പൊളിച്ചു പുതുക്കി ഉണ്ടാക്കിയ നിതി ആയോഗിന്റെ ആദ്യ യോഗവേദി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ രാജ്യത്തെ മുഖ്യമന്ത്രിമാര്‍ ഒട്ടുമിക്കവരും പങ്കെടുത്ത യോഗത്തില്‍ പലരും പ്രതീക്ഷിച്ച പ്രകടനം കേരളത്തിനു കാഴ്ചവെക്കാനായില്ല.
‘അതിവേഗം ബഹുദൂരം’ എന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുദ്രാവാക്യം. പക്ഷേ, രാഷ്ട്രത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള ആസൂത്രണ വേദിയായ നിതി ആയോഗ് സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് പരാതിയാണ്- പോരാ, സമയം പോരാ. ടീം ഇന്ത്യയുടെ ആദ്യ സമ്മേളനത്തില്‍ മറ്റാര്‍ക്കുമില്ലാത്ത പരാതിയാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്. ‘ഫെബ്രുവരി എട്ടിന്റെ സമ്മേളനത്തിലെ പരിപാടികള്‍ കിട്ടിയത് അഞ്ചാം തീയതി കാലത്താണ്. മൂന്നു ദിവസം പോരാ, മൂന്ന് ആഴ്ചക്കു മുമ്പേ അറിയിച്ചാലേ തയ്യാറാകാന്‍ പറ്റൂ,’ എന്ന അദ്ദേഹത്തിന്റെ ആവശ്യം മറ്റു മുഖ്യമന്ത്രിമാര്‍ മൂക്കില്‍ വിരല്‍വെച്ചാണ് കേട്ടത്.
കേരളം 2030 വരെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുപോയെന്നും ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ ജന്‍ ധന് യോജന, ബേട്ടി ബചാവോ പദ്ധതികള്‍ കേരളത്തിനാവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞുകളഞ്ഞു!!
സഹകരണം, ചെറുകിട വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ പലമേഖലകളിലും കേരളത്തിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണ്ടെന്ന മട്ടിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. ഈ രംഗത്തെല്ലാം കേരളം പരമാവധിയിലെത്തിയെന്നാണ് പറഞ്ഞുവെച്ചത്. ഇങ്ങനെയുണ്ടോ ഒരു മേനിപറച്ചില്‍?
എന്നാല്‍, നിതി ആയോഗിന്റെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നടപടികളില്‍ 90 ശതമാനവും കേരളത്തിനു ഗുണകരമായവയായിരുന്നു. കേന്ദ്രത്തിന്റെ വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാഹചര്യം വേറേയാണെന്നും പ്രത്യേക പരിഗണന വേണമെന്നും സംസ്ഥാന മന്ത്രിമാര്‍ ഇവിടെ വീരവാദം മുഴക്കും. കേന്ദ്ര സഹായങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പറ്റാതെ വരുന്ന വേളയില്‍ പറയാറുള്ള മുടന്തന്‍ ന്യായങ്ങളായിരുന്നു അവ.
സംസ്ഥാനങ്ങള്‍ക്ക് അവരവര്‍ക്കു താല്പര്യമുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം നിതി ആയോഗിന്റെ തീരുമാനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആകെ വേണ്ടത് രാഷ്ട്രതാല്പര്യ സംരക്ഷണം മാത്രം. ഈ അവകാശം കേരളം ആവശ്യപ്പെട്ടിരുന്നെങ്കില്‍, അതുകേട്ട് തയ്യാറാക്കിയതല്ല തീരുമാനമെങ്കിലും, ഉമ്മന്‍ ചാണ്ടിക്ക് എട്ടുകാലി മമ്മൂഞ്ഞെങ്കിലുമാകാമായിരുന്നു. കാര്‍ഷിക മേഖലയ്ക്കു കൂടുതല്‍ ഊന്നലും ധനസഹായവും, ടൂറിസം പ്രോത്സാഹന പദ്ധതികള്‍ തുടങ്ങിയ നിതി ആയോഗ് യോഗ പ്രഖ്യാപനങ്ങള്‍ കേരളത്തിനു നേട്ടമുണ്ടാക്കുന്നതാണ്. പക്ഷേ, നിതി ആയോഗിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രസംഗത്തിനു വേദി വിനിയോഗിക്കാനേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കായുള്ളൂ.
അല്ലെങ്കില്‍ത്തന്നെ എന്തിനേറെ, പ്രധാനമന്ത്രിയോടൊപ്പം ന്യൂദല്‍ഹിയില്‍ നില്ക്കുമ്പോള് കണ്ട മുഖ്യമന്ത്രിയുടെ ശരീരഭാഷയും അതേ ദിവസംതന്നെ കോട്ടയത്ത് മതമേലധ്യക്ഷനോടൊപ്പം നിന്നപ്പോള്‍ കണ്ട ശരീര ഭാഷയും കണ്ടാല്‍മതിയല്ലോ കാര്യങ്ങളുടെ താല്പര്യങ്ങള് അറിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: