ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജനതാദളി (യുണൈറ്റഡ്)ന് ദയനീയ തോല്‍വിയായിരുന്നു ലഭിച്ചത്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പൊക്കം നടിക്കുകയായിരുന്നു ജനതാദള്‍(യു) നേതാവ് നിതീഷ്കുമാര്‍.
തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജിതന്‍ റാം മാഞ്ചിയെ പകരക്കാരനാക്കി വാഴിക്കുകയും ചെയ്തു. പിന്നാക്ക ജാതിക്കാരനെ മുഖ്യമന്ത്രിയാക്കി സാമൂഹ്യനീതിയുടെ നായക പരിവേഷം എടുത്തണിയാനും നിതീഷ്കുമാര്‍ ശ്രദ്ധിക്കാതിരുന്നില്ല. എന്നാല്‍ അതിവേഗം നിതീഷ്കുമാറിന്റെ തനിനിറം പുറത്തായി.
ജിതന്‍ റാം മാഞ്ചിയെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഭരണം നടത്തുകയായിരുന്നു നിതീഷ്കുമാറിന്റെ ലക്ഷ്യം. എന്നാല്‍ ജിതന്‍ റാം മാഞ്ചി ‘ഒരു പനീര്‍ ശെല്‍വ’മാകാന്‍ തയ്യാറായിരുന്നില്ല, ജയലളിത ഭരണത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമ്പോഴൊക്കെ ‘വിശ്വസ്തനും വിനീത ദാസനുമായി’ പനീര്‍ശെല്‍വം പെരുമാറുമ്പോലെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ മാഞ്ചി തയ്യാറാകാത്തത് നിതീഷ്കുമാറിന് സഹിച്ചില്ല. അതാണ് പത്ത് മാസം പോലും തികയുംമുമ്പ് ജിതന്‍ റാം മാഞ്ചിയെ പുറത്താക്കാനുള്ള പരിശ്രമത്തിന് നിതീഷ്കുമാര്‍ തുനിഞ്ഞിറങ്ങിയത്. അതിനായി തന്ത്രങ്ങള്‍ പലത് പ്രയോഗിച്ചു.
മന്ത്രിമാരെയും എംഎല്‍എമാരെയും സ്വാധീനിച്ചു. എന്നാല്‍ നിതീഷിന്റെ കളരിയില്‍ നിന്നുതന്നെ അഭ്യാസം ശീലിച്ച ജിതന്‍ റാം മാഞ്ചി വിട്ടുകൊടുത്തില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ജെഡി(യു) നിര്‍ദ്ദേശം ജിതന്‍ റാം മാഞ്ചി തള്ളിയതോടെ പാര്‍ട്ടിയിലും മന്ത്രിസഭയിലും പ്രതിസന്ധി രൂക്ഷമായി. അങ്ങനെ ഒരിക്കല്‍ക്കൂടി ബീഹാര്‍ രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി മുന്നേറിയത്. ഇതിനിടയില്‍ ജിതന്‍ റാം മാഞ്ചിയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവ് വിളിച്ചുകൂട്ടിയ എംഎല്‍എമാരുടെ യോഗം തീരുമാനിക്കുക മാത്രമല്ല നിതീഷ്കുമാറിനെ പുതിയ നേതാവായി തെരഞ്ഞെടുത്തതായും അറിയിച്ചു.
നിതീഷ് ഇനി മുഖ്യമന്ത്രിയാകാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കാണാന്‍ പോവുകയാണ്. നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമില്ലാത്ത മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നാണ് ജെഡിയു വാദിക്കുന്നത്. മന്ത്രിസഭയില്‍ വോട്ടെടുപ്പും ഭൂരിപക്ഷ ന്യൂനപക്ഷ ചേരിതിരിവിനും സാദ്ധ്യതയും വ്യവസ്ഥയുമില്ല.
അതേസമയം, നിയമസഭാകക്ഷിയോഗം വിളിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവിന് അധികാരമില്ലെന്ന മറുവാദവും ഉയര്‍ന്നിട്ടുണ്ട്. ഏതായാലും ബീഹാറില്‍ ഭരണകക്ഷിയില്‍ ഉരുള്‍പൊട്ടല്‍ പൂര്ണമാകാന് പോവുകയാണ്. ഇപ്പോള്‍ത്തന്നെ ജനതാദള്‍ (യു)വിന് സഭയില്‍ തനിച്ച് ഭൂരിപക്ഷമില്ല. 243 അംഗസഭയില്‍ 111 അംഗങ്ങള്‍ മാത്രമാണ് ജെഡയുവിനുള്ളത്. അതില്‍ മാഞ്ചിയോടൊപ്പം കൂടുന്നവരെത്രയെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
ലാലു പ്രസാദ് യാദിവിന്റെ ആര്‍ജെഡിയുടെ പിന്‍ബലത്തോടെയാണ് ഇതുവരെ ഭരണം നിലനിര്‍ത്തിപ്പോന്നത്. ലാലുവിന്റെ പാര്‍ട്ടിക്ക് 24 അംഗങ്ങളാണുള്ളത്. ഒക്ടോബറിലാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അധികാരം വേണമെന്നാണ് നിതീഷ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികളുടെ സഖ്യം രൂപപ്പെടുത്താനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു.
ഝാര്‍ഖണ്ഡില്‍ അങ്ങനെ ഒരു പരീക്ഷണം നടത്തി ക്ഷീണിച്ചിരിക്കുകയാണ് ഈ കക്ഷികള്‍
ദേശീയ തലത്തില്‍ മതേതര-സോഷ്യലിസ്റ്റ് ബദല്‍ നിര്‍മ്മിക്കാന്‍ അരയും തലയും മുറുക്കി ശരദ് യാദവും നിതീഷ്കുമാറും രംഗത്തിറങ്ങി കഠിനാദ്ധാന്വം ചെയ്യുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞമാസം അവര്‍ കേരളത്തിലുമെത്തി.
വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ പച്ചക്കൊടി ദുരെ എറിഞ്ഞ് അമ്പുവില്ലും ആലേഖനം ചെയ്ത കൊടി നല്‍കാനാണ് അവര്‍ എത്തിയത്. കൊടിമാറ്റം കഴിഞ്ഞ് പാറ്റ്നയിലെത്തുമ്പോഴേക്കും പാളയത്തില്‍ പടയാണ് കണ്ടിരിക്കുന്നത്. ജനതാദള്‍(യു) ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ബിജെപിയുമായി ചേര്‍ന്നാണ് ബീഹാറില്‍ ഭരണം നടത്തിയിരുന്നത്.
പ്രധാനമന്ത്രിയാകാനുള്ള മോഹവുമായി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ്കുമാറിന് ബീഹാറില്‍ കനത്ത പ്രഹരമാണേറ്റത്. അതിനുശേഷം അധികാരം നിലനില്‍ത്താന്‍ അഴിമതിയുടെ തലതൊട്ടപ്പനായ ലാലുപ്രസാദ് യാദവിന് മുന്നില്‍ മുട്ടുകുത്തി.
ലാലുപ്രസാദ് യാദവിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഏറെ പണിപ്പെട്ട നേതാവായിരുന്നു നിതീഷ്കുമാര്‍. അഴിമതി തന്നെയായിരുന്നു കാരണം. അധികാരം നിലനിര്‍ത്താന്‍ അഴിമതി വീരനോടുള്ള അയിത്തം ഉപേക്ഷിക്കുന്നതാണ് കണ്ടത്. ആ ജനവഞ്ചനയ്ക്ക് ലഭിച്ച പാരിതോഷികമാണ് ഇപ്പോള്‍ മാഞ്ചി നല്കിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയത്തില്‍ സത്യസന്ധതവേണം. അതില്ലാത്തവര്‍ക്ക് കാപട്യംകൊണ്ട് ചിലനേരങ്ങളില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞേക്കും. എന്നാല്‍ എല്ലാക്കാലത്തും അത് തുടരാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ബീഹാറില്‍ കണ്ടുകൊണ്ടരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയാകാനുള്ള നിതീഷിന്റെ അതിമോഹവും കെട്ടടങ്ങുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: