സ്വപ്നമില്ലാതെ ജീവിതമില്ലെന്ന തത്വം വ്യക്തി ജീവിതത്തിലും രാഷ്ട്രസങ്കല്പ്പത്തിലും പ്രസക്തമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതാകുമെന്ന് സ്വപ്നംകണ്ട ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇന്നത്തെ ഭാരതീയര്‍. കാലത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ നമ്മെ കുഴയ്ക്കുമ്പോഴും ഭാരതം മാനവരാശിക്കു വഴികാട്ടിയാവുമെന്ന സ്വപ്നം നമ്മള് നെഞ്ചിലേറ്റി താലോലിക്കുന്നുണ്ട്. വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ഇത്തരം സ്വപ്നങ്ങളില്‍ അഭിരമിക്കുകയും അതൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തെ സജ്ജമാക്കുകയും ചെയ്ത മഹാരഥന്മാരാണ്. വര്‍ത്തമാന ഭാരതീയ ഭരണരംഗം അടിവെച്ചുമുന്നോട്ടുനീങ്ങുന്നത് സുരാജിലൂന്നിയ സ്വരാജ് കൈവരിക്കാന്‍ വേണ്ടികൂടിയാണ്.
സാമൂഹ്യജീവിതം അനിവാര്യമായ തിന്മയാണെന്ന് കരുതിയ പാശ്ചാത്യ ദാര്‍ശനികര്‍ ഒട്ടേറെയുണ്ട്. ജൈവശാസ്ത്രപരവും മതശാസ്ത്രപരവുമായ ജീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളെയാണ് പാശ്ചാത്യ ലോകത്ത് പൊതുവില്‍ കാണാന്‍ കഴിയുന്നത്. പരിഹാരം കണ്ടെത്താനാവാത്തവിധം സംഘര്‍ഷനിര്‍ഭരമായ ജീവിതമാണ് അവരെ വലയംചെയ്ത് വീഴ്ത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ ഭാരതീയ കാഴ്ചപ്പാടില്‍ സാമൂഹ്യജീവിതം അനിവാര്യമായ തിന്മയാണെന്ന് ആരും ഒരിക്കലും കരുതിയിട്ടില്ല. മനുഷ്യനെ പാപിയായി കരുതുന്ന ചരിത്രം നമുക്കില്ല. അന്യമതവിശ്വാസിയെ വെറുക്കുന്നവരുമല്ല ഹിന്ദുക്കള്‍. മനുഷ്യജന്മം മഹത്തായ ഒന്നാണെന്ന വിശ്വാസം ഭാരതീയ ദര്‍ശനങ്ങളുടെ മര്‍മ്മമാണ്.
സ്വകാര്യ-പൊതുജീവിതങ്ങള്ക്കിടയില് വൈരുദ്ധ്യങ്ങളോ സംഘര്‍ഷങ്ങളോ അല്ല വേണ്ടത്. സമന്വയവും സമൂഹത്തിനുവേണ്ടിയുള്ള സമര്‍പ്പണവുമാണ് ഭാരതീയ ജീവിതത്തിന്റെ കാതലായ അംശങ്ങള്‍. പടയോട്ടം നടത്തി അന്യരാജ്യങ്ങളെ പിടിച്ചടക്കി ആധിപത്യത്തിലാക്കി കൊള്ളയടിച്ച ചരിത്രം ഭാരതത്തിനില്ല. എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ട് എന്നു നാം കരുതുന്നു.
മഹത്തായ ചരിത്രവും അതിലൂന്നിയ സ്മരണകളും അതിന്റെ ആദര്ശവല്ക്കരണവുമൊക്കെ പ്രത്യാശാനിര്‍ഭരമായ ഭാവികാലത്തിനുവേണ്ടിയുള്ള മുടക്കുമുതലുകള്‍ തന്നെയാണ്.
വ്യക്തിയുടെ സര്വ്വോന്മുഖമായ വികാസത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഭാരതീയര്‍ എക്കാലവും മുന്‍പന്തിയില്‍ തന്നെയാണുള്ളത്. പ്രപഞ്ചസത്യത്തെ തേടിയുള്ള യാത്രയില്‍ ലോകചരിത്രത്തില്‍ തന്നെ ഭാരതത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. വ്യക്തിയുടെ ഭൗതികവും അദ്ധ്യാത്മികവുമായ വികാസത്തിന് അനുയോജ്യമായ സാമൂഹ്യഘടനയെക്കുറിച്ചുള്ള അന്വേഷണവും സമരജ്ഞസപ്പെടലും നമ്മുടെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ്.
ദണ്ഡശക്തിക്ക് പകരം ജനശക്തിയും ധനശക്തിക്കുപകരം ആത്മീയശക്തിയും ആധിപത്യം നേടിയ മണ്ണാണ് ഭാരതം. രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഉതകുംവിധം ആത്മീയതയും ഭൗതികതയും തുല്യപ്രാധാന്യത്തോടെ സ്വാംശീകരിച്ച ചരിത്രമാണ് നമുക്കുള്ളത്.
ധാര്മ്മികമൂല്യങ്ങളിലൂന്നിയ സാമൂഹ്യക്രമവും വ്യക്തിജീവിതവും മാനവരാശിക്കു നാം നല്കിയ മഹത്തായ സംഭാവനകളാണ്. വ്യക്തിയും സമഷ്ടിയും പരസ്പരപൂരകങ്ങളും പരസ്പരാശ്രിതങ്ങളുമായി നിലകൊള്ളുന്നുവെന്നുള്ളത് ഭാരതീയ സാമൂഹ്യക്രമത്തിന്റെ മികച്ച നേട്ടമാണ്. നിത്യനൂതനവും ചിരപുരാതനവുമായ നമ്മുടെ സാംസ്കാരിക ചരിത്രത്തിലൂന്നിയ സാമുഹ്യക്രമത്തിന്റെ പൊതുസ്വാഭാവമാണ് ഉല്‍ക്കണ്ടയും പ്രതീക്ഷയിലൂന്നിയ ജിജ്ഞാസയും. എന്നാലിപ്പോള്‍ പ്രത്യാശയോടെയുള്ള കാത്തിരിപ്പ് കണ്ടെത്തലായി നമുക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 2014 ല്‍ ഉണ്ടായ രാഷ്ട്രീയമാറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതാക്കി മാറ്റാനുള്ള അസുലഭ അവസരമാണ് നമുക്ക് പ്രദാനംചെയ്തിട്ടുള്ളത്.രാഷ്ട്രത്തിന്റെ ചരിത്രപരമായ തിരിച്ചുവരവ് അനിവാര്യമാണെന്ന സത്യത്തിലേക്കാണ് ഇപ്പോഴത്തെ മാറ്റം വിരല്‍ചൂണ്ടുന്നത്. ആത്മീയമോ മതപരമോ രാഷ്ട്രീയമോ ആയ തിരിച്ചുവരവുകളെക്കാള് ചരിത്രപരമായ തിരിച്ചുവരവിന് കൂടുതല്‍ പ്രസക്തിയുണ്ട്.
സനാതന ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ടുള്ള സത്താപരമായ നാടിന്റെ തിരിച്ചുവരവിന് പ്രാധാന്യമുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചരിത്രപരമായ തിരിച്ചുവരവ് ഒരു വലിയ ഗതിമാറ്റത്തിന്റെയോ തെറ്റുതിരുത്തലിന്റെയോ മുന്നോടികൂടിയാണ്. ആര്‍ഷഭാരതത്തിന് തലയുയര്‍ത്തിപ്പിടിച്ച് ജയിച്ചുമുന്നേറാനുള്ള മുഹൂര്‍ത്തങ്ങള്‍ സമാഗതമായിരിക്കുന്നു. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുള്ള കാഹളമാണ് നരേന്ദ്രമോദിയിലൂടെ രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്.
2014 സെപ്റ്റംബര്‍ മാസത്തില്‍ ബ്രിട്ടീഷ് സുപ്രീം കോടതിയുടെ ചേംബറില്‍ നടന്ന ഒരു ചര്ച്ചാസായാഹ്നത്തിന്റെ പേര് ‘ഇന്‍ഡോ ബ്രിട്ടീഷ് ഹെറിറ്റേജ് ട്രസ്റ്റ് ഡിബേറ്റ്’ എന്നായിരുന്നു. ഭാരത ഉപഭൂഖണ്ഡത്തിന് ബ്രിട്ടീഷ് കൊളോണിയലിസംകൊണ്ട് നഷ്ടമുണ്ടായോ അതോ നേട്ടമുണ്ടായോ എന്നതായിരുന്നു വിഷയം. ചര്‍ച്ചയുടെ തുടക്കത്തില്‍ 3 ല്‍ 2 ഭാഗം ശ്രോതാക്കള്‍ ഭാരതത്തിന് അതു നേട്ടമാണ് നല്‍കിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വിശദാംശങ്ങള്‍ വെളിപ്പെട്ടപ്പോള്‍ ഭാരതത്തിന് അത് കടുത്തദോഷം വരുത്തിയെന്ന അഭിപ്രായത്തോട് പകുതിക്കടുത്ത് ആളുകള്‍ പക്ഷം ചേര്‍ന്നിരുന്നു. അവിടെ ഉന്നയിക്കപ്പെട്ട ചില വസ്തുതകള്‍ വര്‍ത്തമാനഭാരതം ഗൗരവപൂര്‍വ്വം മനനംചെയ്യാനുള്ള ഇന്ധനമായി സ്വാംശീകരിക്കയാണുവേണ്ടത്.
ഡിബേറ്റില്‍ ചൂണ്ടിക്കാട്ടിയ വാണിജ്യകാര്യ ചരിത്രം മാത്രംമതി നമ്മുടെ മഹത്തായ നാടിന്റെ ഭൂതകാലമറിയാന്. 18-ാംനൂറ്റാണ്ടില്‍ ഭാരതം ലോകസമ്പദ്വ്യവസ്ഥയുടെ 23 ശതമാനം കൈകാര്യം ചെയ്തിരുന്നുവത്രേ! ഇത് യൂറോപ്പ് ഒന്നടങ്കം കൈകാര്യം ചെയ്ത തുകയേക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ 1947ല്‍ ബ്രിട്ടീഷുകാര്‍ വിട്ടുപോകുമ്പോള്‍ ലോക സമ്പദ്വ്യവസ്ഥയുടെ നാല് ശതമാനത്തിന്റെമാത്രം അവകാശികളായി ചുരുങ്ങി ഭാരതം തകര്‍ന്നടിഞ്ഞിരുന്നു. ബ്രിട്ടന്റെ വ്യാവസായിക വിപ്ലവം ഭാരതത്തെ തകര്ത്തുകൊണ്ടുള്ളതായിരുന്നു എന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന മറ്റൊരു കാര്യം.
ഇന്ത്യന്‍ തുണിനെയ്ത്തു മേഖലയുടെ പൂര്‍ണ്ണ തകര്‍ച്ചയും ആ രംഗത്ത് ഇംഗ്ലണ്ടിന്റെ തുടര്‍ന്നുള്ള കുതിച്ചുചാട്ടവും നമ്മുടെ തകര്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രം വരച്ചുകാട്ടുന്നു. ഭാരതീയ തുണിവ്യവസായത്തെ തകര്‍ക്കുകയും ഉല്പാദനം മുഴുവന്‍ ഇംഗ്ലണ്ടിലാവുകയും അപ്രകാരം നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ ഭാരതത്തില്‍തന്നെ കൊണ്ടുവന്ന് വിറ്റ് നേട്ടമുണ്ടാക്കുകയുമാണ് ബ്രിട്ടീഷ് കൊളോണിയലിസം ചെയ്തത്. ഭാരതത്തെ വ്യവസായത്തിന്റെ ശവപ്പറമ്പാക്കി അതില്‍നിന്നും അവര്‍ക്കുവേണ്ടി സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത് അവര്‍ ആസ്വദിക്കുകയായിരുന്നു.
ഭാരതത്തിലെ നെയ്ത്തുകാര്‍ കുത്തുപാളയെടുക്കുകയും ബ്രിട്ടന് തടിച്ചുകൊഴുക്കുകയും ചെയ്തു. വ്യാവസായിക വിപ്ലവത്തിന്റെ വിജയവും പിന്നാമ്പുറ കഥകളും ഭാരതത്തിന്റെ കൊള്ളയടിക്കലില്‍ അധിഷ്ഠിതമാണ്.
18-ാം നൂറ്റാണ്ടില്‍ ലോക കയറ്റുമതിയില്‍ ഭാരതത്തിന്റെ പങ്ക് 27 ശതമാനമായിരുന്നുവെങ്കില്‍ അത് ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ 1947-ാംമാണ്ട് ആകുമ്പോഴേക്കും രണ്ട് ശതമാനമായി കുറയുകയാണുണ്ടായത്. മസ്ലിന് സില്‍ക്കിന്റെ പ്രഭവകേന്ദ്രമായിരുന്ന ഡാക്ക ആ രംഗത്ത് ഒന്നുമല്ലാതായിത്തീര്‍ന്നു എന്നതാണ് ദു:ഖസത്യം.
രത്നഗര്‍ഭയായ ഭാരതത്തിന്റെ രത്നങ്ങള്പോലും ബ്രിട്ടനിലേക്ക് കൊള്ളയടിച്ച് കൊണ്ടുപോകപ്പെട്ടു. നമ്മുടെ പൈതൃകവും സംസ്കാരവും വിജ്ഞാനവും സമ്പത്തുമൊക്കെ ബ്രിട്ടീഷുകാര്‍ കവര്‍ന്നെടുത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കയായിരുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും തിരിച്ചുവരവാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. വെള്ളക്കാര്‍ പോയി വെള്ളത്തൊപ്പിക്കാര്‍ വന്നിട്ടും സുരാജിലൂന്നിയ സ്വരാജ് നമുക്ക് ലഭിക്കുകയുണ്ടായില്ല. ഇതിനുള്ള അടിസ്ഥാന കാരണങ്ങള്‍ കണ്ടറിഞ്ഞാണ് നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരും രാഷ്ട്രപുനര്‍ നിര്‍മ്മാണത്തിനായി ശ്രമിക്കുന്നത്. നരേന്ദ്ര മോദി നയിക്കുന്ന യാത്രാ സംഘത്തെ പിന്തുണച്ച് ചരിത്രത്തില്‍ നഷ്ടപ്പെട്ടതിന്റെയൊക്കെ തിരിച്ചുവരവിന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: