കൊടുങ്ങല്ലൂരായിരുന്നു പ്രാചീന ചേര തലസ്ഥാനം എന്ന പ്രബലമായ ഒരു വാദമുണ്ട്.മുസിരിസ് എന്ന തുറമുഖത്തിന്റെ പ്രാദുര്‍ഭാവ ഘട്ടങ്ങളില്‍ കൊടുങ്ങല്ലൂര്‍ പ്രദേശം പൂര്‍ണ്ണമായും കടലിനടിയിലായിരുന്നു എന്നതാണ് സത്യം. വഞ്ചി എന്നറിയപ്പെട്ട ചേര തലസ്ഥാനം പല്ലാന്‍ കുന്റിന് താഴ്വരയിലുള്ള കുഴുമൂരായിരുന്നു. ഉതിയഞ്ചേരല് അവിടമാണ് രാജധാനിയാക്കിക്കൊണ്ട് ഭരണം നടത്തിയിരുന്നത്. കോഴിമുതൂരാണ് കുഴുമൂരെന്നത്. മാളയ്ക്കടുത്തുള്ള കുഴൂരാണ് അത്.
മുസിരിസ് വെറുമൊരു തുറമുഖം മാത്രമായിരുന്നു. മുയിരിക്കോടെന്നതാണ് യഥാര്‍ത്ഥ രൂപം. മുതിരക്കോടെന്നത് മുതിരിക്കോടാകും. മുതിര കൃഷി ചെയ്തിരുന്ന മലയെന്നര്ത്ഥം. മുതിരിക്കോട് പ്രാകൃത ഭാഷാരീതിയിലെഴുതുമ്പോള് മു ഇരിക്കോടും മുയിരിക്കോടുമാകുന്നു. മുയിരിയാണ് മുസിരിസ്സെന്നായത്.
കോടെന്ന സംജ്ഞ കുറിഞ്ചിത്തിണയെ കുറിക്കുന്നു. ആ തിണയുടെ അധിപന് മുരുകനാണ്. മുസിരിസ്സിനടുത്തുള്ള കുഴുമൂരെ മുരുകക്ഷേത്രം പ്രസിദ്ധവുമാണ്.
പെരിയാറിന്റെ പിറകിലായി വഞ്ചി നിലകൊള്ളുന്നു. പെരിയാറിന്റെയോരത്തല്ല അതെന്നു വ്യക്തമാകുന്നു. ചാലക്കുടിപ്പുഴയുടെ തീരത്താണല്ലോ വഞ്ചിയെന്ന കുഴുമൂര്‍ വര്‍ത്തിച്ചിരുന്നത്.
ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന എളന്തിക്കരയാണ് മുസിരിസ്സെന്നു കാണാം.
ചുള്ളിയുടെ വെണ്‍നുരയും പെരിയാറിന്റെ കലങ്ങലും ചേരുന്നത് അവിടെയാണ്. (”ചേരലര്‍ ചുള്ളിയം പേരിയാറ്റു വെണ്‍നുരൈ കലങ്ക” അകനാനൂറ് പാട്ട്-149) വെണ്നുരയെന്നു കാണുമ്പോള്‍ കടലാണെന്നു തോന്നാം.എന്നാല്‍ ചുള്ളിയെന്നത് അത് നിരാകരിക്കുന്നു.ചുള്ളി ചാലക്കുടിപ്പുഴയാണ്. (മൂഷികവംശത്തില്‍ ക്ഷുല്ലാ)ചുള്ളി ചുണ്ണാമ്പാണ് (ചൂര്‍ണ്ണ).പടന്നയെന്നു പറയും.
ചുള്ളിയാറ് പെരിയാറിനോട് ചേര്‍ന്ന് ഒറ്റ നദിയായി നേരെ കൊടുങ്ങല്ലൂര്ക്കായല് ലക്ഷ്യമാക്കി നീങ്ങുന്നു. അതിന്റെ തീരത്താണ് എളന്തിക്കര.
ചുള്ളിയാറ് അഴുക്കും ചെളിയും കൂടാതെ ശുദ്ധമായി പ്രവഹിക്കുന്നു. ചാലക്കുടിപ്പുഴ എക്കലുമായി പാഞ്ഞുവരുന്നു. ഇവയുടെ സംഗമ സങ്കേതം വെണ്‍നുരയും കലക്കലും മേളിക്കുന്ന ഇടവുമായി. രണ്ടു വലിയ പുഴകളുടെ സംഗമപ്രദേശമാകയാല് വിസ്തൃതമാണല്ലോ അവിടം.യവനരുടെ പായ്ക്കപ്പലുകള്‍ അവിടെ വന്നുചേര്‍ന്നിരുന്നു.
തൊട്ടടുത്തുള്ള പുത്തന്‍വേലിക്കര പണ്ട് കടല്കേറികിടന്നിരുന്ന ഭൂവിഭാഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആ പ്രദേശത്ത് കുഴിച്ചു നോക്കിയപ്പോള്‍ പഴയ കപ്പലുകളുടെയും മരഉരുപ്പടികളുടെയും അവശിഷ്ടങ്ങളും കടല്‍ ജീവിതത്തിന്റെ അടയാളങ്ങളും കണ്ടു കിട്ടുകയുണ്ടായി. കടലൊഴിഞ്ഞുണ്ടായ പുതിയ സമുദ്രതീരമാണ് അവിടമെന്ന് കാണാം. മുന്‍കാലങ്ങളില്‍ അറബിക്കടല്‍ പുത്തന്വേലിക്കരഭാഗത്ത് സജീവമായി നിലനിന്നിരുന്നതിനാല്‍ വിദേശികള്‍ അവിടെയാണ് വന്നിറിങ്ങിയിരുന്നതെന്ന് വന്നുകൂടുന്നു. കൊടുങ്ങല്ലൂര്‍ ഭൂഭാഗം മിക്കവാറും ജലാവൃതമാകയാല് കരയുടെ സാമീപ്യം കുറവായിരുന്നു താനും.
കടലില്‍ നിന്നും ഇരുപത് സ്റ്റേഡിയ (ഏതാണ്ട് 4 കിലോമീറ്റര്‍) അകലെയായി ഉള്ളിലേക്കുമാറി ചെറുനദിയുടെയോരത്തായി മുസിരിസ്സ് സ്ഥിതിചെയ്തിരുന്നതായി കാണുന്നു.
പുത്തന്‍വേലിക്കരയില്‍നിന്ന് അത്രയും ദൂരം അകലംമാത്രമായി എളന്തിക്കരയും കാണപ്പെടുന്നു. ഒരു കുന്നിന് പ്രദേശത്താണ് എളന്തിക്കര. മുയിരിക്കോടെന്ന പേര് വന്നതുതന്നെ ഈ കുന്നിന്റെ സാന്നിദ്ധ്യത്തില്‍ നിന്നാകണം. പണ്ട് കപ്പലുകള്‍ കടലില്‍ നങ്കൂരമിടുന്ന പതിവില്ലായിരുന്നു. വലിച്ചുകെട്ടാനാവുംവിധം വലിയ ബോട്ട് പോലുള്ള പായ്ക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കടലില്‍നിന്ന് അകത്തേക്കൊതുങ്ങി ദിവസങ്ങളോളം കരയിലേക്ക് ചേര്‍ത്ത് വലിച്ചുകെട്ടി നിര്‍ത്തിയിരുന്നു. വേലിയേറ്റം വരുമ്പോള്‍ കടലില്‍ നിലകൊള്ളുന്ന കപ്പലുകള്‍ക്ക് സ്ഥാനഭ്രംശം വരാതിരിക്കാനാണ് ശാന്തമായ പുഴയോരങ്ങളിലേക്ക് കപ്പലുകള്‍ മാറ്റിക്കെട്ടിയിരുന്നത്.
എളന്തിക്കരയിലെത്തി ചരക്കിറക്കിയശേഷം അവ തോണികളിലേക്ക് പകര്‍ന്ന് തലച്ചുമടായും അടുത്തുള്ള കുഴുമൂരിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ക്രയവിക്രയം നടത്തുകയും ചെയ്തുപോന്നു. മുസിരിസ്സ് ഒരു ഹാള്‍ട്ട് മാത്രമായിരുന്നു. അവിടെനിന്നും നാണയങ്ങളോ ഒന്നുംതന്നെ കിട്ടുകയുണ്ടായിട്ടില്ല.
ചേന്ദമംഗലത്തിനെതിരായി മുയിരിക്കോട് കാണപ്പെട്ടിരുന്നു. ചേന്ദമംഗലത്ത് പുഴയ്ക്കക്കരെയായി അധികം അകലെയല്ലാതെ എളന്തിക്കര നിലകൊള്ളുന്നു. പെരിയാറിനു വടക്കേക്കരയിലാണ് മുയിരിക്കോട്. തെക്കേക്കരയിലുള്ളതാണ് ചേന്ദമംഗലം.
നൂറ്റിനാല്പത്തൊമ്പതാം പാട്ടില്‍ പാണ്ഡ്യന് മുസിരിയെ ആനപ്പടയുമായി വന്നാക്രമിക്കുകയും ദേവിയുടെ വിഗ്രഹം കൊണ്ടുപോകുകയും ചെയ്തതായി പറയുന്നു. നന്ദി അഥവാ ഇളയ ഭഗവതിയെ പരമ്പരയാ ആരാധിച്ചുവരുന്നു എളന്തിക്കര ഗ്രാമം.
1341 ലെ വെള്ളപ്പൊക്കത്തിന്റെ ഭീഷണി ഏറെ അനുഭവിച്ചത് ചുള്ളി-പെരിയാറുകളുടെ സംഗമവേദിയായ എളന്തിക്കരയാണെന്ന് വ്യക്തമാണ്. അന്ന് മുയിരിക്കോടായിരുന്ന ആ പ്രദേശം ഒറ്റപ്പെടുകയും ജനപദം അല്ലാതായിത്തീരുകയും ചെയ്തുവെന്ന് സ്പഷ്ടം.
എക്കലുമായി പ്രവഹിച്ചിരുന്ന പെരിയാറിലൂടെയായിരുന്നില്ല മറിച്ച് ശാന്തമായ ചാലക്കുടിപ്പുഴയിലൂടെയായിരുന്നു വാണിജ്യ ഗതാഗതം നടന്നിരുന്നത്. പെരിയാറിന്റെ തീരത്ത് കച്ചവടകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല.ചാലക്കുടിപ്പുഴയുടെ തീരത്ത് ശാല(ചാലൈ) കള്‍ കാണാം. മൂഴിക്കളം ചാലൈ, ചാലക്കുടി(ചാലൈകൂടല്), നന്ദിയാറിന്റെ തീരത്തുള്ള ഇരിങ്ങാലക്കുട (ഇരുള് ചാലൈ കൂടല്‍- അന്തിച്ചന്ത നടക്കുന്ന സ്ഥലം), നെയ്തക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ പണ്ടികശാലകളാണെന്ന് വരുന്നു. പെരിയാര്‍ തീരത്ത് ചാലൈ ഒന്നും കാണാനില്ല.
കരവഴിക്കും നന്ദിയാറ്, ചാലക്കുടിപ്പുഴ എന്നിവയിലൂടെയുമായിരുന്നു പണ്ട് വ്യാപാരം നടത്തിയിരുന്നത്.ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും നദിവഴി പ്രവേശിക്കുകയും തുടര്‍ന്ന് കരവഴി പൊള്ളാച്ചി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നു.
ചാലക്കുടിപ്പുഴയും പെരിയാറും രണ്ടിടത്തുനിന്നാണ് പുറപ്പെടുന്നതെങ്കിലും കൊടുങ്ങല്ലൂരിലെത്തുമ്പോള്‍ മൂന്ന് നദികളും ഒന്നുപോലെ കാണപ്പെടുന്നു. അതിനാലാണ് ചാലക്കുടിപ്പുഴയെയും പെരിയാറിനെയും ഒരേപദംകൊണ്ട് വ്യവഹരിച്ചിരുന്നത്.ചൂര്‍ണ്ണി എന്ന് ചാലക്കുടിപ്പുഴയെ കുറിച്ചിരുന്നു.
ചാലക്കുടിപ്പുഴയുടെ തീരത്ത് നിലകൊണ്ടിരുന്ന കുഴുമൂര്‍ പെരിയാറ്റിന് തീരത്താണെന്ന് കരുതപ്പെട്ടു. പഴയ സംഘം കൃതികളില്‍ പേരിയാറ്റെന്ന് ഒന്നില്‍കൂടുതല്‍ തവണ പറയുന്നുണ്ടെങ്കിലും ഒരുതവണ മാത്രമാണ് ചുള്ളിയം പേരിയാറ്റെന്ന് കാണുന്നത്. അതില്‍ നിന്നുതന്നെ ഇത് രണ്ട് നദികള്‍ ചേരുന്ന നദീമുഖമാണെന്ന് വ്യക്തമാണ്.
നദി പതിക്കുന്നത് കടലിലാണ്. രണ്ട് നദികള്‍ ഒന്നാകുന്ന നദീമുഖം അസാധാരണമാകയാല്‍ സ്യുദോസ് തോമസ് എന്ന് വിളിക്കപ്പെട്ടു. ആ നദിയുടെ വടക്കാണ് മുസിരിസ് എന്ന് ടോളമി പറയുന്നു.
പുത്തന്‍വേലിക്കര ഭാഗത്തുണ്ടായിരുന്ന വലിയകടല്‍ തിരോഭവിക്കുകയും കര തെളിയുകയും ചെയ്തതോടെയാണ് അതുവഴിയുണ്ടായിരുന്ന വാണിജ്യ ഗതാഗതം നിലച്ചതും മുസിരിസ്സിന്റെ പ്രാധാന്യം നഷ്ടമായതും.
ചേരലാതന്മാരും കുലശേഖരന്മാരുമുണ്ട്. പ്രാചീന കേരളഭരണകര്ത്താക്കളാണ് ചേരലാതന്മാര്. എ.ഡി 800 തൊട്ട് മഹോദയപുരം ആസ്ഥാനമാക്കി ഭരണം നടത്തിയവരാണ് കുലശേഖരന്മാര്. കൊടുങ്ങല്ലൂരാണ് ഈ മഹോദയപുരം. സംഘകാല ചേരന്മാരുടെ രാജധാനി കുഴുമൂരായിരുന്നു. ചേര സാമ്രാജ്യം കുട്ടം,കുടം,പൂഴി,കര്‍ക്കം തുടങ്ങിയ സാമന്തരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. കുട്ടമെന്ന നാട്ടിലാണ് കുഴുമൂര്‍.കുട്ടത്തിന് കിഴക്കുള്ളത് എന്നര്‍ത്ഥം.കുടനാടിന് കിഴക്ക്.
ചേരതലസ്ഥാനം മുതൂര്‍ എന്നാണറിയപ്പെട്ടത്. മുരുകന്റെ സാന്നിദ്ധ്യത്താല്‍ കോഴി എന്ന അടയാളത്തോടെ കോഴി മുതൂരെന്നായി. ഇതാണ് കുഴുമൂരെന്നാകുന്നത്. വഞ്ചി, കരുവൂര്‍ എന്നൊക്കെ രാജധാനി അറിയപ്പെട്ടിരുന്നു.ശത്രുവിനോടു പൊരുതി വിജയിച്ച് വഞ്ചിപ്പൂക്കള്‍ വാളിന്മേല് ചാര്‍ത്തി അഭിമാനംകൊണ്ടിരുന്നു രാജാവ.് വഞ്ചി വിജയസൂചകമായ പേരായിരിക്കുന്നു.വെന്റി തന്നെ വഞ്ചി. അതും ചേര്‍ത്ത് വഞ്ചിമുതൂര്‍, വഞ്ചിമാ നഗര്‍(മഹാനഗരം) എന്നെല്ലാം പറഞ്ഞിരുന്നു
അയോദ്ധ്യ സാകേതവുമാണല്ലോ.വഞ്ചി, കരുവൂര്‍ എന്നിവ ഇങ്ങനെ കാണപ്പെടുന്നു. നദീമുഖത്തുനിന്ന് രണ്ടു മൈല്‍ ഉള്ളിലേക്കുമാറി കുഴുമൂര്‍ നിലനിന്നിരുന്നു. പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും സംഗമസ്ഥാനമായ എളന്തിക്കരയില്നിന്ന് പുഴയിലൂടെ സഞ്ചരിച്ചാല്‍ കുഴൂരിലേക്ക് ഇത്രയുമേ ദൂരംവരൂ. പണ്ട് ചാലക്കുടിപ്പുഴ കുഴൂരിലൂടെ ഒഴുകിയിരുന്നു.ഇപ്പോള്‍ കുഴൂരിന്റെ തെക്കുവശത്തുകൂടി നദിയൊഴുകുന്നു.
കരുവൂരിന് കന്നി(കന്യ) യായ ഊരെന്നര്ത്ഥം. കന് റി ഊരാണ് കരിഊര്(കരിവൂര്-കരൂര്‍) കന്റി മൊട്ട് (കരിമൊട്ട്, വണ്ട് സ്പര്ശിക്കാത്തത്.)കന്റി നിലം കരിനിലം,(കൃഷി ചെയ്യാത്ത നിലം) ഉള്ളിലേക്ക് മാറിക്കിടന്നിരുന്നതിനാല്‍ ശത്രുക്കളാല്‍ അപ്രതിരോധ്യമായി വര്‍ത്തിച്ചിരുന്നു കുഴുമൂര്‍. അങ്ങനെ കരുവൂരുമായി.പതിറ്റുപ്പത്തില്‍ കറുത്ത എന്ന വിശേഷണത്തോടെ ഇതിനെ സൂചിപ്പിക്കുന്നു. തൊള്മരും കറുത്ത വഞ്ചി അരണ് എന്നും മുരുകുടന്റു കറുത്ത കലിയഴി മുതൂര്‍ എന്നും കാണുന്നത് ചേരരാജധാനിയായ കരൂര്തന്നെ.
ഏറ്റവും പ്രാചീനനായ ഉതിയന്‍ ചേരലാതന്റെ പേരക്കുട്ടികളായ ആടുകോട് പാട്ടുച്ചേരലാതനും വേല്കെഴുകുട്ടുവനും യുവരാജാക്കന്മാരായിരുന്നു.കുട്ടം ദേശത്തെ ഒരു ഗ്രാമം പൂര്‍ണ്ണമായും ആദ്യത്തെയാള്‍ ബ്രാഹ്മണര്‍ക്ക് ദാനംചെയ്തതായി കാണുന്നു.കുഴൂരിനടുത്തുള്ള ഐരാണിക്കുളം എന്ന പുരാതനബ്രാഹ്മണ ഗ്രാമം ഇങ്ങനെ ദാനം ചെയ്യപ്പെട്ടതാണ്. സഹോദരനാകട്ടെ കടല്പിറകോട്ടിയ ധീരനുമാണ്. പുത്തന്‍വേലിക്കര ഭാഗത്തുണ്ടായിരുന്ന സമുദ്രം പിന്‍വാങ്ങിയതാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്.
ചേരലാതന്മാര്ക്കുശേഷമാണ് കൊടുങ്ങല്ലൂര്ക്കര നന്നായി തെളിയുന്നത്. കോട്ടപ്പുറം കായല്‍ രണ്ടായിരത്തോളം കൊല്ലത്തിന്റെ പ്രായമേ പേറുന്നുള്ളൂ.കൊടും കലവൂരായ കൊടുങ്ങല്ലൂര്‍ (തുറമുഖം) രൂപപ്പെടുന്നത് 1341 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണെന്ന് കാണുന്നു. അന്ന് കടല്‍ കുറേക്കൂടി ഉള്ളിലേക്ക് കേറിക്കിടന്നിരുന്നു.ചേര്‍ന്ത മംഗലമാണ് ചേന്ദമംഗലം. കടല്‍ ചേര്‍ന്നത് എന്നര്‍ത്ഥം. ആതന്‍ എന്നതിനെ ബൗദ്ധമായ ആര്ഹതനുമായി ചിലര്‍ ഘടിപ്പിക്കുന്നു. ആലന് തുരുത്തി ഉച്ചാരണത്തില്‍ ആതന്‍ തുരുത്തിയാകുന്നുണ്ടല്ലോ. ആലനാണ് ആതനെന്നായത്.സംബന്ധം കുറിക്കുന്ന കാര: എന്ന സംസ്കൃത ശബ്ദം പ്രാകൃതത്തില്‍ ആലോ എന്നാകുന്നു.തമിഴില്ആലനും.
ചേരല്‍ ആലന് ചേരലാലനെന്നതില് രണ്ട് ലകാരങ്ങളുടെ സാമീപ്യം ഉച്ചാരണ ക്ഷമതയ്ക്ക് ഭംഗിചേര്ക്കായ്കയാല് ല എന്നത് ത എന്നായി. ചേരലാതനുമായി. ഉതിയന്ചേരനും മകനായ നെടുംചേരലാതനും ഭരണം നടത്തിയിരുന്നു. മക്കളും പേരമക്കളും യുവരാജാക്കന്മാരായി ഭരണനിര്‍വ്വഹണത്തില്‍ സഹായിച്ചുമിരുന്നു. ഉതിയനെ വാനവരമ്പനെന്നും നെടുംചേരലിനെ ഇമയവരമ്പന്‍ എന്നും വിളിച്ചിരുന്നു. നെടുംചേരലിന്റെ ബന്ധുവായിരുന്നു ചെല്വക്കടുംകോവാഴിയാതന് എന്നുവരുന്നു. പൂഴി ദേശത്തെ തൊണ്ടിയില്‍ ആഴിയാതന്‍ ഭരിച്ചിരുന്നു.നെടുംചേരന്റെ ഭാര്യാ സഹോദരിയെയാണ് വിവാഹം ചെയ്തിരുന്നത്.രക്തബന്ധമില്ലാത്തതിനാലാണ് ചേരലാതനാകാതെ ആഴിയാതനായത്. ചേരലെന്നതിന് മല എന്നര്‍ത്ഥം.ചെരുപ്പ് എന്നത് മലയെ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: