ഉളുപ്പില്ലായ്മ ആള്‍രൂപം പ്രാപിച്ചാല്‍ ഉമ്മന്‍ചാണ്ടിയാകും എന്നതാണ് കേരളത്തിലെ യുഡിഎഫ് ഭരണം മുന്നോട്ടുവെക്കുന്ന കാഴ്ചകള്‍. സോണിയാ കമ്പനി ഭരിച്ചുമുടിച്ച യുപിഎ സര്‍ക്കാരിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു സര്‍ക്കാരാണ് കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തില്‍ എന്നതില്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും അഭിമാനിക്കാം. സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്ര കൊണ്ടുപിടിച്ചു നടത്തിയ ഭൂമിക്കച്ചവടം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ ‘ഗണ്മോന്’ സലിംരാജിന്റെ ഭൂമി ഇടപാട് വരെ ഒറ്റ അച്ചില്‍ വാര്‍ത്തെടുത്ത അട്ടിമറികളുടെ നീണ്ട പട്ടികയാണ് നമുക്കു മുന്നിലുള്ളത്.
കരുണാനിധിയും മക്കളും മരുമക്കളും എല്ലാംകൂടി വീതംവെച്ചെടുത്ത സ്പെക്ട്രം കുംഭകോണം പോലെയൊന്ന് കഴിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന കെ.എം.മാണിയും കുടുംബക്കാരും കൂട്ടക്കാരും ഒപ്പം നില്ക്കുന്ന പട്ടക്കാരും പാതിരിമാരും എല്ലാംകൂടി സംഘടിപ്പിച്ചതോടെ ഒര്‍ജിനലിനെ വെല്ലുന്ന പരുവത്തിലായി കുഞ്ഞൂഞ്ഞിന്റെ സര്‍ക്കാര്‍.
നീരാ റാഡിയ ടേപ്പ് പോലെ ബിജുരമേശിന്റെ ഫോണ്‍സംഭാഷണങ്ങളും തുടരുകയാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന് എണ്ണിപ്പറയും കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകളെന്ന് പാവം ബാര്‍ മുതലാളിമാര്‍ അടക്കം പറഞ്ഞതുവരെ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ്. മന്മോഹന്റെ കല്‍ക്കരിപ്പാടം പോലെയാണ് ചാണ്ടിയുടെ ടൈറ്റാനിയം അഴിമതി, പിന്നെ സമാനതകളില്ലാത്ത സോളാര്‍ കുംഭകോണം.കൊള്ളക്കാരുടെ ഭരണം എന്നാല്‍ ഇതിനപ്പുറം എന്താണ്?
എല്ലാം തികഞ്ഞ് ഒടുവില്‍ കേരളാ കല്‍മാഡിയുടെ വക ഗെയിംസ് കുംഭകോണത്തിന്റെ കഥകള്‍ വരവായി. സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത് ഗയിംസിന്റെ മറവില്‍ നടത്തിയ അഴിമതിക്കഥകളുടെ നേര്‍പകര്‍പ്പ് ആവുകയാണ് കേരളം ആതിഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന ദേശീയഗയിംസ്. ഗയിംസ് തുടങ്ങുംമുമ്പ് തന്നെ ഉമ്മന്‍ചാണ്ടിയുടെ ബാല്യകാലസഖനും കേരളത്തിന്റെ പനീര്‍ ശെല്വവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചുപറഞ്ഞത് തനിക്ക് കല്‍മാഡിയുടെ ഗതിവരില്ലെന്നാണ്. ഗയിംസിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്മ്മാണഗതി കണ്ടപ്പോള്‍ അതിശയം പൂണ്ടവരാണ് തിരുവഞ്ചൂരിനെ കേരള കല്‍മാഡി എന്ന് വിളിച്ചത്.
കയ്യിട്ടുവാരാന്‍ കളിക്കളമായാലും ധാരാളം എന്നത് തെളിയിക്കുകയാണ് കേരളത്തിലെ ഈ കൊള്ളസംഘം. കളികഴിഞ്ഞ് കളമൊഴിയുന്നതിന് മുമ്പ് തന്നെ സിബിഐ എത്തിക്കഴിഞ്ഞു എന്നൊരു കൗതുകം കൂടിയുണ്ട് ഇക്കുറി. സ്റ്റേഡിയം നിര്‍മ്മാണം അടക്കമുള്ളതിലെ അപാകതകള്‍ സംബന്ധിച്ച് സിബിഐ വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. കല്‍മാഡിയുടെ ഗതിയല്ല, അതിലും വലുതെന്തോ ആണ് തിരുവഞ്ചൂരിനെ കാത്തിരിക്കുന്നതെന്ന് വ്യക്തം.
സോളാറും ടൈറ്റാനിയവും കടകംപള്ളി ഭൂമി ഇടപാടുമെല്ലാം കൂടിയായപ്പോള്‍ ചാണ്ടി രാജിവെക്കുമെന്നും പകരക്കാരനായി താനിരിക്കുമെന്നും ഒരു കാലത്ത് കിനാവ് കണ്ട തിരുവഞ്ചൂരിനാണ് ഈ വിധി.
കെഎസ്യു കാലം മുതലേ ചാണ്ടിയുടെ വാലായി നടന്ന തിരുവഞ്ചൂര്‍ ഒരു കാര്യവുമില്ലാതെ ഇതിന്റെയെല്ലാം അറ്റത്ത് ചെന്ന് പിടിക്കുന്നത് ഒരു പതിവാണ്. അല്ലെങ്കില്‍ സരിതയും ഉമ്മന്‍ചാണ്ടിയുമെല്ലാം കൂടി കെട്ടിമറിയുന്ന ആ കാലത്ത് ശാലുമേനോന്റെ പാലുകാച്ചലിന് പോകാനും അവിടുന്ന് കരിക്ക് കുടിക്കാനും പിന്നെ ചങ്ങനാശ്ശേരി മൊബൈല്‍ ടവറിന്റെ പൊക്കവും വണ്ണവും നോക്കി സമയം ഗണിക്കാനുമൊന്നും ഗതിയുണ്ടാകുമായിരുന്നില്ല. ഗണേശന് വകുപ്പ് ഭരിക്കുമ്പോള്‍ ഇത്രയും പണം വാരാവുന്ന ഒരിനമാണ് കളിക്കളമെന്ന് നമ്മള് മലയാളികള്‍ക്കെന്നല്ല സാക്ഷാല്‍ മാണിക്കുപോലും അറിയുമായിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ മാണി പിടിമുറുക്കുമായിരുന്ന ഒരിനമാണ് ദേശീയഗെയിംസ്.
ഒടുവില്‍ എല്ലാം കുളംതോണ്ടുമെന്ന് ഉറപ്പായപ്പോള്‍ തിരുവഞ്ചൂരും ഉമ്മന്ചാണ്ടിയുമെല്ലാംകൂടി പാവം മോഹന്‍ലാലിന്റെ പുറത്തുകയറാനുള്ള പുറപ്പാടിലാണ്. 2012ല്‍ നടക്കേണ്ട ഗെയിംസാണ് നമ്മുടെ സര്‍ക്കാരിന്റെ ‘ശുഷ്ക്കാന്തി’ മൂലം മൂന്നുവര്‍ഷം വൈകി ഇപ്പോള്‍ നടക്കുന്നതെന്നോര്‍ക്കണം. 2012 മുതല്‍ ഇതുവരെ തയ്യാറെടുപ്പിന് വേണ്ടുവോളം സമയമുണ്ടായിരുന്നു. എന്നിട്ടും സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണമടക്കം കരാര്‍ കൊടുത്തതും എടുത്തതുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് മാത്രം. മിന്നല്‍ വേഗത്തിലായിരുന്നു തട്ടിക്കൂട്ടുപരിപാടികള്‍. ഗയിംസ് നടത്താന്‍ കേന്ദ്രം കൊടുത്ത പണം അതിവേഗം ചെല ‘വായി’ ല്‍ പോയി, കളത്തിലിറങ്ങേണ്ട താരങ്ങള്‍ക്ക് തൊഴുത്തുകള്‍ പരിശീലനസ്ഥലങ്ങളായി. ഉദ്ഘാടനവും സമാപനവും പൊടിപൊടിച്ചാല്‍ തടി രക്ഷപ്പെടുത്തിയെടുക്കാമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ഗെയിംപ്ലാന്‍. എ.ആര്. റഹ്മാന് മുതല്‍ വമ്പന്മാര്വരെ പലരെയും ക്ഷണിച്ചിട്ടും കിട്ടിയില്ലെന്നാണ് പറയുന്നത്.
ആ ക്ഷണത്തിന് എത്ര അടിച്ചെടുത്തു എന്ന് കണക്കുകള്‍ പിന്നാലെ വന്നേക്കും. ഒടുവില്‍ ആരെയും കിട്ടാതെ വന്നപ്പോഴാണ് മോഹന്‍ലാലിന്റെ കാലുപിടിച്ചത്. അദ്ദേഹം അരങ്ങിലെത്തിക്കാന്‍ ആറ്റുനോറ്റ് തയ്യാറെടുത്തുകൊണ്ടിരുന്ന ലാലിസം ബാന്‍ഡ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ വേദിയിലിറക്കേണ്ടിവന്നു. കാട്ടുക്കള്ളന്മാരുടെ മടയിലേക്കാണ് പാവം പാട്ടും പാടിച്ചെന്നത്.
മോഹന്‍ലാലിനെ വൃക്തിഹത്യ ചെയ്തുകൊണ്ട് ഫേയ്സ്ബുക്ക്, വാട്സ് അപ്പ് കക്കൂസുകളിലെ ചുവരെഴുത്ത് വിദഗ്ധന്മാരും സജീവമായി. തന്ന പണം തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ് ലാല്‍ തന്നെ വിവാദങ്ങളിലേക്കും രാത്രി ചര്‍ച്ചകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും നമ്മുടെ ചാനല്‍ മര്യാദരാമന്മാര് ചെവികൊണ്ടില്ല. ഒടുവില്‍ കേരള കല്‍മാഡിയുടെ വിശദീകരണവും വന്നു. ‘എല്ലാം ഭംഗിയായിരുന്നു, ലാലിസം തുടങ്ങുന്നതുവരെ.’
ഉദ്ഘാടനം പോലെയൊന്ന് സമാപനത്തിലും തട്ടിക്കൂട്ടാനുള്ള തിരുവഞ്ചൂരിന്റെ പരിപാടി പുതിയ ചീഫ് സെക്രട്ടറി ചോദ്യം ചെയ്തതോടെ അതിന്റെ പേരിലുള്ള അടിച്ചുമാറ്റല്‍ പ്രക്രിയയ്ക്ക് അല്പം ശമനമുണ്ടായേക്കാം. ഗയിംസില് പ്രാധാന്യം കളികള്‍ക്കും കളിക്കാനെത്തുന്ന താരങ്ങള്ക്കുമാണെന്നും പണം ധൂര്‍ത്തടിക്കുന്ന മാമാങ്കങ്ങള്ക്കല്ലെന്നുമുള്ള ജിജി തോംസണിന്റെ പ്രഖ്യാപനത്തിനെതിരെ തിരുവഞ്ചൂര്‍ പൊട്ടിത്തെറിച്ചുവെന്നാണ് വാര്‍ത്ത. ഇത്രയൊക്കെ പുകില് ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ ഉളുപ്പില്ലായ്മ വെളിവാക്കുന്ന പ്രസ്താവനയാണ് കടുപ്പം.
ഉദ്ഘാടനസമ്മേളനത്തില്‍ എല്ലാവര്ക്കും കസേര തികഞ്ഞില്ലെന്ന അപാകത മാത്രമേ അദ്ദേഹം കണ്ടുള്ളൂ. പാവം തിരുവഞ്ചൂര്വരെ നില്‍ക്കുകയായിരുന്നുവത്രെ.
ഉമ്മന്‍ചാണ്ടിയുടെ നിര്‍ദോഷമെന്ന് കരുതാവുന്ന ആ ഒടുക്കത്തെ പ്രസ്താവനയിലുണ്ട് കാര്യങ്ങള്‍. ചാണ്ടിയെ രാജിവെപ്പിച്ച് ആ കസേരയില്‍ ഇരിക്കാന്‍ കൊതിച്ചവരെല്ലാം ചാണ്ടി കുഴിച്ച കുഴിയില്‍ വീണിട്ടുണ്ട്. സരിതയും ജോപ്പനും കുരുവിളയും സലിംരാജുമെല്ലാം നിറഞ്ഞാടിയ സോളാര്‍ കാലത്താണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രമേശന്‍നായരെ പൊക്കിയെടുത്ത് മന്ത്രിക്കസേരയില്‍ ഇരുത്തിക്കളഞ്ഞത്. പിള്ളയെയും പിള്ളയുടെ പിള്ളയെയും ആര്‍ക്കും വേണ്ടാത്ത പരുവത്തിലാക്കി. ഇടതന്മാര്ക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കൊതിച്ച മാണിയിപ്പോള്‍ നോട്ടെണ്ണുന്ന യന്ത്രവുമായി നടപ്പാണ്.
ഇതൊക്കെ നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ് തങ്ങളുപ്പാപ്പാന്റെ കുട്ടികള്‍ വല്ലാതെ സമാധാനപ്രിയരാകുന്നത്. ഇത് ഉമ്മന്‍ചാണ്ടിയുടെ കാലമാണ്. ചോദിക്കാനും പറയാനും ആളില്ലാത്തകാലം. ഇനിയൊരു കോണ്‍ഗ്രസ് ഭരണം അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അവസ്ഥ നന്നായി അറിയുന്ന ആളാണ് ചാണ്ടി. അതുകൊണ്ട് ജനങ്ങള്‍ വോട്ടു ചെയ്തില്ലാതാക്കും വരെ തിമിര്‍ക്കുക എന്നതാണ് കുഞ്ഞൂഞ്ഞിന്റെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: