കൊച്ചി: വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വാളോങ്ങുന്നു. ജേക്കബ് തോമസ് വിജിലന്‍സിന്റെ ചുമതലയേറ്റതിനു ശേഷം നടത്തിയ അന്വേഷണങ്ങളും നടപടികളും സര്‍ക്കാരിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണിത്. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ .എം മാണി എന്നിവര്‍ ജേക്കബ് തോമസിനെ മാറ്റണമെന്ന നിലപാടിലാണ്.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചതായാണ് വിവരം. ഈ രേഖകള്‍ കോടതിയിലെത്തരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാല്‍ ജേക്കബ് തോമസിനെ സ്ഥാനത്തു നിന്ന് മാറ്റുകയെന്നത് മാത്രമാണ് മുന്നിലുള്ള പോംവഴി.
ലീഗ് നേതൃത്വത്തിന്റെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ സൂരജിനെതിരെയുണ്ടായ വിജിലന്‍സ് നടപടിയാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. സൂരജിനെതിരായ കേസില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും നടപടികളുമായി എഡിജിപി മുന്നോട്ട് പോവുകയായിരുന്നു.
ഏറ്റവുമൊടുവില്‍ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകള്‍ നിരത്തിയുള്ള റിപ്പോര്‍ട്ടാണ് ജേക്കബ് തോമസ് സമര്‍പ്പിച്ചത്. ലോകായുക്ത റിപ്പോര്‍ട്ട് നിരാകരിച്ചുവെങ്കിലും ജേക്കബ് തോമസിന്റെ കണ്ടെത്തലുകള്‍ തുടര്‍ന്നും ഉമ്മന്‍ ചാണ്ടിക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. വിജിലന്‍സ് എഡിജിപി എന്ന നിലയില്‍ ജേക്കബ് തോമസ് കോടതിയില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.
യുഡിഎഫ് സര്‍ക്കാരിലെ കരുത്തരായ മൂന്നു പേര്‍ക്കെതിരെ ഒരേസമയം നിലപാടെടുക്കുക വഴി ജേക്കബ് തോമസ് സര്‍ക്കാരിന്റെ ശത്രുത സമ്പാദിക്കുകയായിരുന്നു. പാറ്റൂര്‍ ഭൂമിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്ന സൂചന നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വിജിലന്‍സിന്റെ ചുമതലയുള്ള ഡിജിപി വിന്‍സന്‍ എം.പോള്‍ ഇത് മുന്കൂട്ടിക്കണ്ടാണ്് അവധിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്. ഡിജിപി പ്രമോഷനുള്ള ലിസ്റ്റില്‍ ഉല്‍പ്പെട്ട ജേക്കബ് തോമസിനെ അപ്രധാനമായ തസ്തികയിലേക്ക് മാറ്റി നിയമിക്കാനാണ് നീക്കം.
നേരത്തെ ഇത്തരം നീക്കം നടന്നെങ്കിലും ഇത് വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ റിപ്പോര്‍ട്ടു കൂടിയായതോടെ ഇനി എന്ത് വിവാദമുണ്ടായാലും ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് നിന്ന് മാറ്റാതെ പറ്റില്ലെന്ന നിലപാടിലാണ് ഭരണ നേതൃത്വം. വിന്‍സന്‍. എം. പോള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: