തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ഹെറോയിന്‍ വേട്ട. കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ തൃശൂര്‍ സ്വദേശിനി സിമി പി. ആന്റണിയില്‍ നിന്നാണ് നാലു കോടിയോളം വിലമതിക്കുന്ന ഒരു കിലോ ഹെറോയിന്‍ പിടികൂടിയത്.
ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. നെടുമ്പാശേരി വഴി സ്ഥിരമായി ഗള്‍ഫിലേക്ക് പോകാറുള്ള സിമി മയക്കുമരുന്ന് മാഫിയയുടെ ക്യാരിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
വ്യാഴാഴ്ച നെടുമ്പാശ്ശേരി വഴി കുവൈറ്റിലേക്ക് പോകാനൊരുങ്ങിയ സിമി ടിക്കറ്റ് ലഭിക്കാതിരുന്നതിനാലാണ് യാത്ര തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇന്നലെ പുലര്‍ച്ചെ 5.30നുള്ള വിമാനത്തില്‍ കുവൈറ്റിലേക്ക് കടത്താനാണ് താന്‍ ഹെറോയിന്‍ കൊണ്ടുവന്നതെന്ന് സിമി മൊഴി നല്‍കിയിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള സംഘം സിമിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനായ ജേക്കബ് കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിമിയെ പിടികൂടിയത്. കുവൈത്തിലേക്ക് ഹെറോയിന്‍ കടത്തുന്ന സ്ഥിരം സംഘത്തിലെ കണ്ണിയാണ് ഇവരെന്നാണ് സൂചന. കുവൈറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ബിസിനസ് നടത്തുന്ന സജി അല്‍ അമീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിമി ക്യാരിയര്‍ ആയതെന്നാണ് പ്രാഥമിക വിവരം. സജിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് നാര്‍ക്കോട്ടിക് സെല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: