‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് മലയാളികളും മറുനാട്ടുകാരുമെല്ലാം കേരളത്തെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ലജ്ജയോടെ മാത്രമേ ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയൂ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആധിപത്യം ചെകുത്താന്മാര്ക്കോ എന്നാണ് അനുദിനം കേള്‍ക്കാന്‍ കഴിയുന്നത്. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു. 28 വര്‍ഷത്തിനുശേഷം കേരളം ആതിഥ്യമരുളുന്ന നാഷണല്‍ ഗെയിംസിന്റെ പേരില്‍ തീവെട്ടിക്കൊള്ള നടക്കുന്നതായി കേള്‍ക്കാത്ത നിമിഷമില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചതായി വാര്‍ത്തകള്‍ വരുന്നു.
യുഡിഎഫ് സര്‍ക്കാരാണ് അഴിമതി നടത്തുന്നതെന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍തോതില്‍ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്നാണ് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിക്കുന്നത്. ഇതില്‍നിന്നും വ്യക്തമാകുന്നത് ഇടതായാലും വലതായാലും പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ മത്സരിക്കുന്നുവെന്നാണ്. ആറേഴ് വര്‍ഷം സമയം ലഭിച്ചിട്ടും ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗെയിംസ് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു എന്നോര്‍ക്കണം.
സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കാന്‍ ഗെയിംസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ശ്രദ്ധവച്ചു. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നവര്പോലും നടത്തിപ്പുകാരായി ഓടിനടക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുകയാണ്. ഗെയിംസിന്റെ പേരിലും കള്ളവൗച്ചര് എഴുതി കാശുപറ്റുന്നവര് അക്ഷരാര്‍ത്ഥത്തില്‍ പെരുങ്കള്ളന്മാരാണ്. അവരെ പിടികൂടാനും ഗെയിംസിന്റെ അന്തസ്സും രാജ്യത്തിന്റെ അഭിമാനവും കാത്തുസൂക്ഷിക്കാനും കര്‍ശന നടപടി അനിവാര്യമാണ്. അതിനായി സമഗ്രമായ അന്വേഷണവും ആവശ്യമാണ്.
ഗെയിംസിന്റെ കാര്യത്തില്‍ മാത്രമല്ല ഇപ്പോള്‍ വിവാദം കത്തിപ്പടരുന്നത്. ബാര്‍ കോഴ സംബന്ധിച്ച് വിവാദം ഉയര്‍ന്നിട്ട് ദിവസം നൂറുകഴിഞ്ഞു. ഒരു നടപടിയുമില്ല. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് രേഖകള്‍ കൈമാറാന്‍പോലും പരാതിക്കാര്‍ മടിക്കുകയാണ്. പരാതി അന്വേഷിക്കാനല്ല കുഴിച്ചുമൂടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആക്ഷേപമുണ്ട്.
ആരോപണമുന്നയിക്കുന്നവരുടെ ജീവനുപോലും ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഇതോടൊപ്പം മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന ആരോപണം ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ.ഭരത് ഭൂഷണും ഉന്നയിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ പദവിയിലിരുന്ന് വിരമിച്ച വ്യക്തി തന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് പറയാവുന്ന രഹസ്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞോ അറിയാതെയോ ചില അഴിമതിക്കാരെ സംരക്ഷിച്ചു എന്ന് പറയുമ്പോള്‍ അത് നിസ്സാരമായി തള്ളാന്‍ കഴിയില്ല. പലകേസുകളിലും ആരോപണവിധേയരായ ടോമിന് ജെ. തച്ചങ്കരി, ടോം ജോസ് എന്നിവരെ പോലെയുള്ളവര്‍ക്ക് അവരര്‍ഹിക്കാത്ത തരത്തിലുള്ള സഹായം മുഖ്യമന്ത്രി ചെയ്തുകൊടുത്തിട്ടുണ്ടെന്ന് ഭരത് ഭൂഷണ് ആരോപിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഇത്തരം ഇടപെടലുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ഭരത് ഭൂഷണ് പറയുമ്പോള്‍ താഴെക്കിടയിലുള്ളവരുടെ പെരുമാറ്റം ഊഹിക്കാവുന്നതേയുള്ളു. മോന്തായം വളഞ്ഞാലുള്ള സ്ഥിതിയാണിത്.
ടോമിന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. അതനുസരിച്ച് അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്കാന് പാടില്ലെന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നല്‍കിയിട്ടും അത് പരിഗണിച്ചില്ല. ഭരത് ഭൂഷണ് പറയുന്നു. ചില ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി കുറച്ചുകൂടി കര്‍ശന നിലപാട് സ്വീകരിക്കണമായിരുന്നു. ഇത്തരം ആള്‍ക്കാരോട് കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിക്കണമെന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് എളിമയോടെ അഭ്യര്‍ഥിക്കാനുള്ളത്. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ഫയലുകള്‍ തന്റെയോ മുഖ്യമന്ത്രിയുടെയോ പക്കലെത്തിയില്ല. പിന്നീടാണ് ഫയലുകള്‍ കാണാതായ കാര്യം ഞങ്ങള്‍ അറിയുന്നത്.
എങ്ങനെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയല്ല അതത് സെക്ഷനുകളില്‍ നിന്ന് ലഭിച്ചത്. പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് ഭരത് ഭൂഷന് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇടപാടില്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തിനെക്കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമെ താന്‍ ചെയ്തുള്ളൂ. മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണെന്നും ഭരത് ഭൂഷണ് തുറന്നടിച്ചിരിക്കുകയാണ്.
അതേസമയം ലോകായുക്തയ്ക്ക് വിജിലന്‍സ് നല്കിയ വിശദീകരണം മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. കൂട്ടത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംപെടുന്നു. സെക്രട്ടേറിയറ്റിനകത്തും പുറത്തും അഴിമതിയും ക്രമക്കേടുകളും തുടര്‍ക്കഥയായി മാറി. അതിനുതാഴെയുള്ള സംഗതികള്‍ അതിലും കൂടുതലാണ്. ഇതിനിടയില്‍ ഭരണമെന്ന പ്രക്രിയ തീര്‍ത്തും നിഷ്ക്രിയമായി എന്നുതന്നെ പറയാം. ഇതവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: