മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഒരു വ്യാപാരതന്ത്രമായും സാമ്രാജ്യ സ്ഥാപനത്തിനുള്ള ഉപകരണമായും നടത്തുന്നത് ചില ക്രൈസ്തവസഭയും മിക്കവാറും ഇസ്ലാമിക സംഘടനകളുമാണ്.
മൂന്നു കാരണങ്ങളാണ് മതംമാറ്റുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ഒന്ന്, തങ്ങളുടെ മതമൊഴിച്ച് മറ്റെല്ലാം തെറ്റാണെന്ന വിശ്വാസം. അതുകൊണ്ട് തെറ്റായ മതങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരെ ശരിയിലേക്കുകൊണ്ടുവരണം. രണ്ട്, സെമറ്റിക് മതങ്ങളുടെ വിശ്വാസമനുസരിച്ച് ഓരോ മനുഷ്യനും ജനിച്ചതുകൊണ്ടുതന്നെ പാപിയാണ്. ആദിപാപത്തിന്റെ ഫലം ഇതുവരെ ജനിച്ചുമരിച്ച എല്ലാവരിലും പതിച്ചിട്ടുണ്ട്.
ജനിക്കാന്‍ പോകുന്ന കോടാനുകോടി മനുഷ്യരിലേക്കും ലോകമുള്ള കാലത്തോളം, അതിന്റെ ദംഷ്ട്ര നീളുകയും ചെയ്യും. ഇതില്‍നിന്ന് ആര്‍ക്കെങ്കിലും രക്ഷവേണമെങ്കില് അവര്‍ പറയുന്ന മതത്തില്‍ വിശ്വസിക്കുകയും ദൈവത്തെ ആരാധിക്കുകയും മറ്റു ദൈവങ്ങളെ ഉപേക്ഷിക്കുകയും വേണം. പാപികളെ ദൈവത്തിങ്കലേക്ക് എത്തിക്കുക എന്ന ‘ദുഷ്ക്കരമായ’ പ്രവൃത്തിയാണ് മതപരിവര്‍ത്തനത്തിലൂടെ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നാമത്തെ കാരണം അധികാരം നേടാനുള്ള ഏറ്റവും നല്ല ഉപകരണമാണ് മതവ്യാപാരം എന്നതാണ്.
ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് മതത്തിന്റെ വ്യാപാരസാധ്യത റോമാചക്രവര്‍ത്തിക്കു മനസ്സിലായത്. അപ്പോള്‍ മുതല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.പിന്നീട് സൗദി അറേബ്യയില്‍ ഇസ്ലാം മതത്തിന്റെ ഉത്ഭവം തന്നെ രാഷ്ട്രീയാധികാരവും മതാധികാരവും ഒന്നാകുന്ന രസതന്ത്രങ്ങളിലൂടെയാണ്. അധികാരവും സമ്പത്തും നേടാനുള്ള എളുപ്പവഴിയാണ് മതപരിവര്‍ത്തനത്തിലൂടെ തുറന്നുകാട്ടിയത്.
കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ മാനങ്ങളെ തുറന്നുകാട്ടുന്നു. ലോകമാനവികതയെയും സംസ്കാരങ്ങളെയും അത് തകര്‍ത്തു മുന്നേറി. രാഷ്ട്രങ്ങളെ തകര്‍ത്തു. പ്രാചീന സംസ്കാരങ്ങള്‍ പലതും കടപുഴകി. ജനതതികള്‍ ഇല്ലാതായി. കൂട്ടക്കുരുതികള്‍ പതിവായി. വംശീയ ഉന്മൂലനം എല്ലാ ഭൂഖണ്ഡങ്ങളിലും അരങ്ങേറി. പുതിയ അധികാരകേന്ദ്രങ്ങള്‍ സംജാതമായി. പുരോഹിതന്മാരും മതമേലദ്ധ്യക്ഷന്മാരും സമ്പന്നരായി. ഓരോ രാഷ്ട്രങ്ങളിലും നിലനിന്നിരുന്ന തനതു നാഗരികതകളെ തകര്‍ത്തു. ആചാരങ്ങളെയും മൂല്യങ്ങളെയും ഇല്ലാതാക്കി. ആ പ്രദേശങ്ങളിലെ ജനസമൂഹത്തെ സമ്പൂര്‍ണമായും അടിമകളും വിശ്വാസികളുമാക്കി.
ഇത്തരം അട്ടിമറികളുടെ വളരെ ലഘുവായ ഒരു ചിത്രമാണ് ബിഷപ്പ് ഡസ്മണ്ട് യുട്ടുവിന്റേത്. ”സുവിശേഷകര്‍ ആഫ്രിക്കയില്‍ വന്നപ്പോള്‍ അവര്‍ക്കു ബൈബിളും ഞങ്ങള്‍ക്കു ഭൂമിയുമുണ്ടായിരുന്നു. ”നമുക്ക് പ്രാര്‍ത്ഥിക്കാം” അവര്‍ പറഞ്ഞു. ഞങ്ങള്‍ കണ്ണടച്ചു. കണ്ണ് തുറന്നപ്പോള്‍ ഞങ്ങള്‍ക്കു ബൈബിള്‍ കിട്ടി. അവര്‍ക്ക് ഭൂമിയും” (മാതൃഭൂമി-10-05-2009)
മതവാദികള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും സമ്പൂര്‍ണമായും തകര്‍ക്കാന്‍ പറ്റാത്ത രണ്ടു പ്രദേശങ്ങളെ ഭൂമുഖത്തുള്ളൂ. ഭാരതവും ചൈനയുമാണത്. കുറെയൊക്കെ പരിക്കുകള്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇവ ഇന്നും തലയെടുത്തു നില്ക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഘര്‍വാപസി ചര്‍ച്ച ചെയ്യേണ്ടത്. ഇതിന്റെ അനിവാര്യത ബോധ്യപ്പെടാന്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മൂന്നു സംസ്ഥാനങ്ങളുടെ ജനസംഖ്യാ കണക്കുമാത്രം മതിയാകും. 1901 ലെ സെന്‍സസ് പ്രകാരം നാഗാലാന്റില്‍ 0.59 ശതമാനം ക്രിസ്ത്യന്‍ മതവിഭാഗമുണ്ടായിരുന്നത് 1991 ലെ കണക്കില്‍ 90 ശതമാനമാണ്! മിസോറാമില്‍ 0.05 ശതമാനമായിരുന്നത് 87ശതമാനവും മേഘാലയത്തില്‍ 6.16 ശതമാനമായിരുന്നത് 70.3 ശതമാനവും. ജനസംഖ്യാനുപാതം ഇത്ര മൃഗീയമായി പരിണമിച്ചതെങ്ങനെ?
മതപരിവര്‍ത്തനത്തിലൂടെ മതംമാറ്റപ്പെട്ട പ്രദേശങ്ങളിലാണ് വിഘടനവാദം തലപൊക്കിയത്.മുമ്പു വിഭജിച്ചുപോയതും അത്തരം സ്ഥലങ്ങള്‍ തന്നെ.
മതംമാറ്റപ്പെട്ടത് മിക്കവാറും ചതിയിലൂടെയോ ചൂഷണത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ആണ്. സാമൂഹിക സമത്വ വാഗ്ദാനം, ദൗര്‍ബല്യങ്ങളെയും ദാരിദ്ര്യത്തേയും ഉപയോഗിച്ച് കലാപകാലങ്ങളിലും വിദേശാക്രമണ കാലത്തും ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഈ മതംമാറ്റം മുഴുവന്‍ നടന്നത്.
സാമൂഹികസമത്വം നല്‍കിയില്ല എന്നതിന് ഉദാഹരണമാണ് ദളിത് ക്രൈസ്തവര്‍ എന്ന പ്രയോഗം. മതംമാറി വന്നവരെ ആദ്യം പുതുക്രിസ്ത്യാനികളെന്നും പിന്നീട് അവശക്രൈസ്തവരെന്നും ഇപ്പോള്‍ ദളിത് ക്രിസ്ത്യാനികളെന്നും വിളിക്കുന്നു. പേരുമാറിയതല്ലാതെ ദളിതത്വം പോവുകയോ അവശതമാറുകയോ ചെയ്തില്ല.
സമത്വം മാത്രമേ തങ്ങളിലുള്ളൂ എന്നുവിളിച്ചുപറഞ്ഞ ഇസ്ലാം മതത്തില്‍ ജാതിയും ഉപജാതിയുമായി അനേകം കൂട്ടരുണ്ടെന്ന സത്യം ആ മതത്തിനുപുറത്തുള്ള പലര്‍ക്കുമറിയില്ല. സവര്ണജാതിയും പിന്നോക്കജാതികളും ദളിതവിഭാഗങ്ങളും ഇസ്ലാമില്‍ ആമൂലാഗ്രം ഉണ്ട്. ഭാരതത്തിലൊട്ടാകെ നൂറിലധികം ജാതികളുണ്ട് ഇസ്ലാമില്‍. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സവര്‍ണ ജാതിയാണ് ”തങ്ങള്‍” എന്നത്.
ഈ ചതി മനസ്സിലാക്കിയവരാണ് ഇപ്പോള്‍ തിരിച്ചുവരുന്ന ഒരു കൂട്ടര്. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മാറ്റപ്പെട്ടവരോ അവരുടെ പിന്മുറക്കാരോ ആണ്.
ഘര്‍വാപസി സംഘപരിവാറിന്റെ സൃഷ്ടിയല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ അത് ഏറ്റവും ശക്തമായി നടത്തിയത് കോണ്‍ഗ്രസ് തന്നെയാണ്. 1921 ലെ മാപ്പിള ലഹളകളെത്തുടര്‍ന്ന് (ഖിലാഫത്ത് സമരം) ഖിലാഫത്തിനുവേണ്ടി ലഹളക്കാര്‍ കൊന്നത് ബ്രിട്ടീഷുകാരെയല്ല ഹിന്ദുക്കളെയാണ്. മതംമാറ്റിയത് യൂറോപ്യന്മാരെയല്ല, ഭാരതീയരെയാണ്. ഇതുമനസ്സിലാക്കിയ കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് സമരനായകനുമായിരുന്ന സ്വാമി ശ്രദ്ധാനന്ദനാണ് ഘര്‍വാപസിക്കു മുന്‍കൈ എടുത്ത ഒരാള്‍.
മലബാര്‍ പ്രദേശത്ത് മലബാര്‍ റിലീഫ് കമ്മറ്റിയുടെ പേരില്‍ കോണ്‍ഗ്രസും സാമൂതിരിയുമാണ് പരാവര്‍ത്തനം നടത്തിയത്.
വെറുതെ കൊണ്ടുവരികയായിരുന്നില്ല. വേദപണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി. ദോഷങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിച്ചു. പരിഹാരങ്ങളും പ്രായശ്ചിത്തങ്ങളും തീരുമാനിച്ചു. തിരിച്ചുവരുന്നതിനുവേണ്ടി നടപടികളും വ്യവസ്ഥകളും ഉണ്ടാക്കി. അങ്ങനെ അനേകം പേര്, ദളിതരും സവര്‍ണരുമുള്‍പ്പെടെ തിരിച്ചെത്തി. ഇതു മാപ്പിള കലാപകാലത്തെ ചരിത്രം.
എട്ടാം നൂറ്റാണ്ടുമുതല്‍ ഇവിടെയുണ്ടായ ഇസ്ലാമികാക്രമണങ്ങളാണ് മതപരിവര്‍ത്തനത്തിനും തിരിച്ചെടുക്കലിനും ഇടയായ ഒരുഘട്ടം. മറ്റൊന്ന് പതിനഞ്ചാം നൂറ്റാണ്ടവസാനം മുതല്‍ വന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ ക്രൂരതയും ചതിയും മൂലവും.
അതുകൊണ്ട് പരാവര്‍ത്തനത്തിനു പ്രമാണം വേദങ്ങളിലെവിടെയെന്നു ചോദിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീരെ ചരിത്രബോധമില്ലെന്നു പറയേണ്ടിവരും. വേദകാലത്തിന്റെ വിദൂരസാമീപ്യത്തില്പോലും ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ. പിന്നെങ്ങനെ അതുമൂലമുണ്ടാകുന്ന ദോഷങ്ങളെ വിശദീകരിക്കും?
ഘര്‍വാപസി ഉണ്ടായതുകൊണ്ടാണ് ഭാരതചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഒരദ്ധ്യായമായ വിജയനഗര സാമ്രാജ്യം ഉണ്ടായതുതന്നെ. ദല്‍ഹി സുല്‍ത്താന്‍ അടിമയാക്കിയ രണ്ടുപേരെ വിദ്യാരണ്യ സ്വാമികള്‍ തിരിച്ചുകൊണ്ടുവന്നു, ഹരിഹരനും ബുക്കരായനും. അവരാണ് വിജയനഗര സാമ്രാജ്യ സ്ഥാപകര്‍.
പരാവര്‍ത്തനത്തെപ്പറ്റി ഗാന്ധിജി പറഞ്ഞത് ഇതാണ്. ”ജീവിതത്തില്‍ വഴിതെറ്റിപ്പോയ ആള് പശ്ചാത്തപിച്ച് തിരിച്ചുവരുന്നതുപോലെയാണത്. മുടിയനായ പുത്രന് പശ്ചാത്തപിച്ച് സ്വകുടുംബത്തിലേക്ക് അച്ഛനെ കാണാന്‍ തിരിച്ചുവന്ന കഥപോലെ ആസ്വാദ്യവുമാണ് തിരികെ മതംമാറി വരുന്നവര്‍.”
കേരളത്തിലെ ഏറ്റവും പ്രമുഖമായ ഘര്‍വാപസി മാധവിക്കുട്ടിയുടേതാണ്. ജനപ്രതിനിധിയും ഇസ്ലാംമത പ്രഭാഷകനുമായ ഒരാളുടെ വിവാഹ വാഗ്ദാനത്താല്‍ വഞ്ചിക്കപ്പെട്ട് മതംമാറിയതാണവര്. ചതി മനസ്സിലായ കമല സുരയ്യ ഏതാനും നാള് കഴിഞ്ഞ് മാധവിക്കുട്ടിയായി. എന്തെങ്കിലും ചടങ്ങോ പ്രായശ്ചിത്തമോ ചെയ്തിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ അവര്‍ പര്‍ദ്ദ ഉപേക്ഷിച്ചതിനും കൃഷ്ണഗീതികള്‍ ചൊല്ലി അന്ത്യനാളുകള്‍ കഴിച്ചുകൂട്ടിയതിനും മരണസമയത്ത് കമലാമാധവദാസ് ആയിരുന്നു എന്നതിനും വ്യക്തമായ തെളിവുകളും സാക്ഷ്യങ്ങളുമുണ്ട്.കേരളത്തിലെ മതവ്യാപാരികളും അവരുടെ ഏജന്റുമാരായ മാര്‍ക്സിസ്റ്റുകാരും അത് സമ്മതിച്ചുതരില്ലെങ്കിലും.
അതുകൊണ്ട് വഞ്ചിക്കപ്പെട്ടവര്‍ ഇനിയും മടങ്ങിവരും. ഹിന്ദുസമൂഹം ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. മതസാമ്രാജ്യം കെട്ടിപ്പൊക്കാനാഗ്രഹിക്കുന്ന സഭകളും സാമ്രാജ്യത്വത്തിന്റെയും ഭീകരവാദത്തിന്റെയും വക്താക്കളും മാത്രം എതിര്‍ത്തുകൊണ്ടിരിക്കും. എല്ലാ കാര്യങ്ങള്‍ക്കും ചരിത്രത്തിന്റെ തിരിച്ചടിയുണ്ടെന്നത് ഇനിയെങ്കിലും മനസ്സിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: