കൊച്ചി:രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഊര്ജ്ജദൗര്ലഭ്യത്തിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്‍തോതില്‍ ഗ്യാസ് ഹൈഡ്രേറ്റ് ഖനനം ചെയ്യാനുതകുന്ന ഉപകരണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞതായി കേന്ദ്ര ഭൗമമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക് അറിയിച്ചു.
ദല്‍ഹിയിലെ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചു വരികയാണ്. വിജയകരമായി ഖനനം ചെയ്യാനാകുകയാണെങ്കില് രാജ്യത്തിന്റെ സുസ്ഥിര ഊര്‍ജ്ജസ്രോതസ്സായി ഗ്യാസ് ഹൈഡ്രറ്റ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സമുദ്രത്തിലെ ഗവേഷണ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഡോ. ശൈലേഷ് നായക്. പ്രാഥമിക പഠനങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍തോതിലുള്ള ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം കണ്ടെത്തിയിരുന്നു. പോളി മെറ്റാലിക് തരികളും ഹൈഡ്രോതെര്‍മല്‍ സള്ഫൈഡ്സും ഖനനം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഗവേഷണ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്.
സമുദ്രപരിപാലനം, ഗവേഷണം, വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന സമഗ്രമായ അന്താരാഷ്ട്ര സമുദ്രനയം അനിവാര്യമാണെന്നും ഡോ.ശൈലേഷ് നായക് പറഞ്ഞു. ഇതു സംബന്ധിച്ച അന്താരാഷ്ട്ര സഹകരണത്തിനായി പ്രത്യേക കര്‍മ്മപദ്ധതിക്കു രൂപംനല്‍കും. അടുത്തിടെയുണ്ടായ പല പ്രകൃതിക്ഷോഭങ്ങളും കൃത്യമായി പ്രവചിക്കുന്നതിലൂടെ സമുദ്രനിരീക്ഷണത്തിനും ഗവേഷണത്തിനുമായി രാഷ്ട്രം നീക്കിവച്ച തുക ഫലവത്താണെന്നു തെളിയിക്കാന്‍ ഗവേഷക സമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ സമുദ്ര ഗവേഷണത്തിലെ അന്താരാഷ്ട്ര സഹകരണത്തിനായുള്ള സംഘടനയായ ഗ്ലോബല്‍ ഓഷ്യന്‍ ഒബ്സര്വിങ്ങ് സിസ്റ്റം ഫോര്‍ ഇന്ത്യന്‍ ഓഷ്യന്‍ മുഖാന്തിരം പ്രായോഗിക സമുദ്രശാസ്ത്ര ഗവേഷണ രംഗത്തെ നൈപുണ്യ വികസനത്തിനായി അന്താരാഷ്ട്ര പരിശീലന കേന്ദ്രം രൂപീകരിക്കുമെന്നും ഡോ.ശൈലേഷ് നായക് അറിയിച്ചു.
സമുദ്രഗവേഷണത്തില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സംസാരിച്ച ബര്‍ഗന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഒല എം. ജോണ്സണ് അഭിപ്രായപ്പെട്ടു.
2015 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന രണ്ടാം ഇന്ത്യന്‍ സമുദ്ര പര്യവേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെയുള്ള കടലറിവുകള്‍ പങ്കുവയ്ക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന ചര്‍ച്ചകള്‍ പ്രസക്തമാണെന്ന് ഗോവയിലെ ദേശീയ സമുദ്രപഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ.എസ് ഡബ്ല്യു എ. നഖ്വി ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. അറബിക്കടലിലെ ജൈവരസതന്ത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഡോ.നഖ്വി സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ സമുദ്രവിവര സേവനകേന്ദ്രം ഡയറക്ടര്‍ ഡോ.സതീഷ് ഷെണോയ്, കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ബി മധുസൂദന കുറുപ്പ്, സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് എക്കോളജി ഡയറക്ടര്‍ ഡോ. എം. സുധാകര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിവിധവിഷയങ്ങളില്‍ അന്‍പതോളം പ്രഭാഷണങ്ങളാണ് രണ്ടാംദിനം ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: