വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ കഥയാണ് ‘നീലവെളിച്ചം’. അദ്ദേഹം സ്വന്തം ജീവിതത്തിലുണ്ടായ ചെറിയൊരു സംഭവത്തെ കഥയാക്കി രൂപപ്പെടുത്തിയിരിക്കുന്നു. ബഷീറിയന്‍ എഴുത്തിന് ചില പ്രത്യേകതകളുണ്ട്. മറ്റ് എഴുത്തുകാരില്‍നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതും ഈ എഴുത്തു ശൈലിയാണ്. വായനക്കാരനോട് സംസാരിക്കുന്നതുപോലെ, ഒട്ടും ദുരൂഹതയില്ലാതെയാണ് ബഷീര്‍ കഥകളെഴുത്തുന്നത്. വായനക്കാരനുമുന്നില്‍ കഥ സംഭവിക്കുകയാണ്. വെള്ളിത്തിരയിലെ ദൃശ്യങ്ങള്‍ പോലെ സംഭവങ്ങള്‍ മനസ്സിനുമുന്നിലൂടെ ഓടിപ്പോയിക്കൊണ്ടിരിക്കും. ബഷീറിന്റെ നിരവധി കഥകള്‍ ചലച്ചിത്രമാക്കാന്‍ പല സംവിധായകര്‍ക്കും പ്രേരണയായതും എഴുത്തിലെ ഈ മാഹാത്മ്യമായിരിക്കണം.
നീലവെളിച്ചം എന്ന കഥ ജീവിതത്തിലെ അത്ഭുത സംഭവങ്ങളില്‍ ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ബഷീര്‍ എഴുതിത്തുടങ്ങുന്നത്. ”ശാസ്ത്രത്തിന്റെ സൂചികകൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്നെക്കൊണ്ട് പൊട്ടിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ നിങ്ങള്‍ക്കു കഴിഞ്ഞേക്കാം; വിശകലനം ചെയ്ത് വ്യാഖ്യാനിക്കാനും. ഇതിനെ ഞാന്‍ അത്ഭുത സംഭവമെന്ന് ആദ്യം പറഞ്ഞത്…….അതെ, അങ്ങനെയല്ലാതെ ഞാന്‍ എന്തു പറയും?..സംഭവം ഇതാണ്…..”
‘നീലവെളിച്ച’ത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ബഷീര്‍ ആമുഖമായി ഇത്രയും പറഞ്ഞു.
ബഷീറിന് പറയാനുണ്ടായിരുന്നത് ഒരു പ്രേതത്തിന്റെ കഥയാണ്. തന്റെ പ്രണയം സാക്ഷാത്കരിക്കാനാകാതെ കിണറ്റിന്റെ ആഴങ്ങളിലേക്ക് വീണ് ജീവിതത്തിന് വിരാമമിട്ട സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കഥ. നാട്ടുകാര്‍ പ്രേതഗൃഹമാക്കി അകറ്റി നിര്‍ത്തിയിരുന്ന, ഭീതിയോടെ നോക്കിയിരുന്ന ആ വീട്ടിലിരുന്ന് ബഷീര്‍ ഭാര്ഗ്ഗവിയെന്നു പേരുള്ള ആ സുന്ദരിപ്രേതവുമായി പ്രണയത്തിലായി. അവളുടെ സാമീപ്യവും മണവുമറിഞ്ഞു. അവളുടെ മുറിയില്‍ രണ്ടു കസേരകളില്‍ പരസ്പരം അഭിമുഖമായിരുന്ന് പ്രേതത്തോട് എഴുത്തുകാരന് സംസാരിച്ചു. പ്രേതത്തിന്റെ കഥയും എഴുതി.
സാഹിത്യസൃഷ്ടി നടത്തുന്നതിന് സ്വസ്ഥമായ സ്ഥലം അന്വേഷിച്ചു നടന്ന ബഷീര്‍ എത്തിയത് ഒരുപാട് മുറികളും ശുദ്ധമായ കാറ്റും വെളിച്ചവുമുള്ള ഭാര്ഗ്ഗവീനിലയത്തിലാണ്. താമസം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് പലരും പറഞ്ഞത്, അവിടെ പ്രേതമുണ്ടെന്ന്.
പ്രണയസാക്ഷാത്കാരത്തിനായി ദാഹിച്ചു നടക്കുന്ന പെണ്‍പ്രേതത്തിന് ആണുങ്ങളോട് കടുത്ത വെറുപ്പാണെന്നും അവര്‍ പറഞ്ഞപ്പോള്‍ ആദ്യം അല്പം പേടിച്ചു. പിന്നീട് സമാധാനിച്ചു. സുന്ദരിയായ ഒരു സ്ത്രീയല്ലേ. വരട്ടെ, നോക്കാം. അങ്ങനെയാണ് കലമാന്‍കൊമ്പിന്റെ പിടിയിട്ട മനോഹരമായ കഠാരിയും തന്റെ ക്യാന്‍വാസ് പെട്ടിയും ഗ്രാമഫോണും പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും ദിലീപ്കുമാറിന്റെയും എം.എസ്.സുബ്ബലക്ഷ്മിയുടെയും പാട്ടുകളടങ്ങിയ റിക്കോര്‍ഡുകളുമായി ഭാര്‍ഗ്ഗവീനിലയത്തില്‍ ബഷീര്‍ താമസം തുടങ്ങിയത്. ആദ്യം താമസിക്കുന്നതിന് ഭാര്‍ഗ്ഗവികുട്ടിയോട് അനുവാദം ചോദിച്ചു. താന്‍ ഭാര്‍ഗ്ഗവിക്കുട്ടിയെ സ്നേഹിക്കുന്നെന്ന് അറിയിച്ചു. പാട്ട് കേള്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. ആദ്യത്തെ രാത്രിയില്‍ തന്നെ ഗ്രാമഫോണ്‍ റിക്കോര്‍ഡ് പാടി….”ദൂരദേശ് കാ രെഹ്നേവാലാ ആയാ?……” പിന്നീട് പല രാത്രികളിലും ഭാര്‍ഗ്ഗവിക്കുട്ടിയോടൊപ്പമിരുന്ന് ബഷീര്‍ പാട്ടുകേട്ടു. പങ്കജ് മല്ലിക്കിന്റെ ”തൂ ഡര്‍നാ സരാഭീ…”യില്‍ തുടങ്ങി സൈഗാളിന്റെ ”സോ ജാ രാജകുമാരി….സോജാ..”യില്‍ അവസാനിച്ച പാട്ടുത്സവം.
ഭാര്‍ഗ്ഗവിക്കുട്ടിക്ക് ബഷീറിനെ ഇഷ്ടപ്പെട്ടു. അവളും അദ്ദേഹത്തോട് ചങ്ങാത്തം കൂടിയതുപോലെ. പകലിലും രാത്രിയിലുമെല്ലാം അദ്ദേഹം അവളുമായി സംസാരിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ പ്രേതം വന്ന് കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും ജനാലകളും കതകുകളും വലിച്ചടയ്ക്കുമെന്നും പൈപ്പു തുറന്നിടുമെന്നുമെല്ലാം പറഞ്ഞ് ഭയപ്പെടുത്തിയവരുടെ മുന്നിലൂടെ ബഷീര്‍ നീവര്‍ത്തിപിടിച്ച കഠാരയുമായി അഭിമാനത്തോടെ നടന്നു. എല്ലാവരും ഭയക്കുന്ന പ്രേതം തന്റെ പ്രണയിനിയായെന്ന അഹങ്കാരത്തോടെയുള്ള നടത്തം.
എഴുത്തുകാരന് പ്രേതത്തെ തിരിച്ചറിയുന്നതാണ് ‘നീലവെളിച്ച’ത്തിന്റെ കഥ. ഇതുവരെ ആരും നേരിട്ടു കണ്ടിട്ടില്ലാത്ത പ്രേതമെന്ന സങ്കല്പത്തെ അനുഭവിച്ചറിഞ്ഞ കഥ. ഒരുദിവസം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്. വിളക്കില്‍ മണ്ണെണ്ണ തീര്‍ന്നുപോയി. വിളക്കണഞ്ഞപ്പോള്‍ പുറത്തുതാമസിക്കുന്ന സുഹൃത്തുക്കളില്‍ നിന്ന് മണ്ണെണ്ണ വാങ്ങാന്‍ പോയി. മഴ പെയ്തതിനാല്‍ മണ്ണെണ്ണയുമായി തിരികെ വരാന്‍ വൈകി. മണിക്കൂറുകള്‍ക്ക് ശേഷം തിരികെ വന്ന ബഷീര്‍ അത്ഭുതപ്പെട്ടു. നിറതിരിയുമായി കത്തി നില്ക്കുന്ന വിളക്ക്. എങ്ങും നീലവെളിച്ചം.
”വെള്ളച്ചുമരുകളും മുറിയും നീലവെളിച്ചത്തില്‍ മുങ്ങി നില്ക്കുന്നു….വെളിച്ചം വിളക്കില്‍ നിന്ന്. രണ്ടിഞ്ചു നീളത്തില്‍ ഒരു നീലത്തീനാളം. ഞാന്‍ അത്ഭുത സ്തബ്ധനായി അങ്ങനെ നിന്നു. മണ്ണെണ്ണ ഇല്ലാതെ അണഞ്ഞുപോയ വിളക്ക്. ആരാല്‍ കൊളുത്തപ്പെട്ടു?. ഭാര്‍ഗ്ഗവീ നിലയത്തില്‍ ഈ നീലവെളിച്ചം എവിടെ നിന്നുണ്ടായി….?”ഭാര്‍ഗ്ഗവിയെന്ന പ്രേതത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നതുവരെയാണ് ‘നീലവെളിച്ച’മെന്ന കഥയില്‍ ബഷീര്‍ എഴുതിയത്.
‘നീലവെളിച്ച’ത്തില്‍ നിന്നാണ് മലയാളത്തിലെ ആദ്യ ഹൊറര്‍ ചലച്ചിത്രമായ ‘ഭാര്‍ഗ്ഗവീനിലയം’ ഉണ്ടാകുന്നത്. പ്രേതപ്പിശാചുക്കളെ കഥാപാത്രമാക്കി മലയാളത്തില്‍ നിരവധി സിനിമകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം പ്രേക്ഷകരെ ആകര്‍ഷിച്ച, ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചലച്ചിത്രം ഇല്ല. ഭാര്‍ഗ്ഗവീനിലയമെന്ന സിനിമ ഉണ്ടായിട്ട് അന്പതാണ്ടുകള് കഴിയുമ്പോഴും പുതുമയൊട്ടും ചോരാതെ അത് ആസ്വാദിക്കാന്‍ കഴിയുന്നുവെന്നതാണ് വിജയം. കഥയില്‍ ബഷീറെഴുതിയത് പ്രേതത്തെ തിരിച്ചറിയുന്ന നിമിഷത്തെ കുറിച്ചായിരുന്നു. എന്നാല്‍ ചലച്ചിത്രത്തില്‍ ഭാര്‍ഗ്ഗവിയുടെ കഥ അവിടെ താമസിക്കാന്‍ വരുന്ന എഴുത്തുകാരന് കണ്ടെത്തുന്നതാണ് ചിത്രീകരിച്ചത്.
ഭാര്‍ഗ്ഗവി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാമുകന് അവളെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നുവെന്നും കൂട്ടുകാരികളില്‍നിന്നും മനസിലാക്കിയ സാഹിത്യകാരന് ഭാര്‍ഗ്ഗവിയുടെ യഥാര്‍ത്ഥ കഥയെഴുതാന്‍ തീരുമാനിക്കുന്നു. ഭാര്‍ഗ്ഗവീനിലയത്തില്‍ കാമുകനു നല്‍കാനായി അവളെഴുതിയ സ്നേഹാക്ഷരങ്ങള്‍ അയാള്‍ കണ്ടെത്തുന്നു. ഭാര്‍ഗ്ഗവിയുടെ അറിയപ്പെടാത്ത ചരിത്രം അയാള്‍ എഴുതാന്‍ തുടങ്ങിയത് അങ്ങനെയാണ്. അന്നുവരെ ഭാര്‍ഗ്ഗവി ആത്മഹത്യ ചെയ്തതാണെന്ന് കരുതിയവരുടെ മുന്നില്‍ എഴുത്തുകാരനിലൂടെ സത്യം പുറത്തുവരികയാണ്. ഭാര്‍ഗ്ഗവി കൊല്ലപ്പെട്ടതാണെന്ന സത്യം. ഭാര്‍ഗ്ഗവിയുടെ കാമുകനെ അവളുടെ മുറച്ചെറുക്കന് വിഷംകൊടുത്തു കൊന്നശേഷം ഭാര്ഗ്ഗവിയെ പ്രാപിക്കാനൊരുങ്ങുകയും മല്‍പ്പിടുത്തത്തിനൊടുവില്‍ അവള് കിണറ്റിലേക്ക് വലിച്ചെറിയപ്പെടുകയുമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ കഥയെഴുതി, ഏ.വിന്‍സെന്റ് സംവിധാനം ചെയ്ത ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ സിനിമയായിരുന്നു ‘ഭാര്‍ഗ്ഗവീനിലയം’. റിലീസായി ആദ്യ ദിവസങ്ങളില്‍ സിനിമ വിജയിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പിന്നീട് പതിയെ അംഗീകരിച്ചുതുടങ്ങി. നൂറു ദിവസമാണ് നല്ല കളക്ഷനോടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. അന്‍പതുവര്‍ഷങ്ങള്‍ക്കുമുമ്പ് അതൊരു അത്ഭുതമായിരുന്നു. കൊച്ചിയില്‍ വ്യവസായിയായിരുന്ന പരീക്കുട്ടി സാഹിബിന്റെതായിരുന്നു ചന്ദ്രതാര. 1954ല്‍ നീലക്കുയില്‍ നിര്‍മ്മിച്ചുകൊണ്ടാണ് ചന്ദ്രതാരയുടെ തുടക്കം.
ആര്.എസ്.പ്രഭുവായിരുന്നു ചന്ദ്രതാരയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. കൃത്യം പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഭാര്‍ഗ്ഗവീനിലയം എടുക്കുന്നത്. ചന്ദ്രതാരയ്ക്കുവേണ്ടി ഒരു തിരക്കഥയെഴുതണമെന്ന പരീക്കുട്ടിയുടെ ആഗ്രഹം ബഷീര്‍ സമ്മതിക്കുകയായിരുന്നു. കഥയ്ക്കായി ഒരു പാട് ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ബഷീര്‍ തന്നെയാണ് ‘നീലവെളിച്ചം’ എന്ന തന്റെ ചെറുകഥ നിര്‍ദ്ദേശിച്ചത്. എല്ലാവര്ക്കും കഥയിഷ്ടമായി. ‘ഭാര്‍ഗ്ഗവീനിലയ’മെന്ന പേരിട്ടതും ബഷീറാണ്. എ.വിന്‍സെന്റിനെ കൊണ്ട് സംവിധാനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശവും അദ്ദേഹത്തിന്റെതായിരുന്നു.
സിനിമയില്‍ സാഹിത്യകാരനായി വന്നത് വിഖ്യാത നടന് മധുവാണ്. മുഴുനീളെ മധു തകര്‍ത്തഭിനയിക്കുകയായിരുന്നു. ചിത്രത്തിന്റെ ആദ്യപകുതി മുഴുവന്‍ മധുവും അദൃശ്യയായ പ്രേതവും തമ്മിലുള്ള സംഭാഷണങ്ങളാണ്. എന്നാല്‍ ഒരിക്കല്‍ പോലും പ്രേക്ഷകര്‍ക്ക് അത് അരോചകമായില്ല. അക്കാലത്ത് ഒരു സിനിമയില്‍ അത്തരത്തിലുള്ള രംഗങ്ങള്‍ സങ്കല്പിക്കാന് കഴിയാത്തതാണ്.
തെലുങ്ക് നടിയായിരുന്ന വിജയ നിര്‍മ്മലയാണ് ഭാര്‍ഗ്ഗവിയായത്. ഭാര്‍ഗ്ഗവിയുടെ കാമുകനായി പ്രേംനസീറും. കൂടാതെ അടൂര്‍ഭാസിയും പി.ജെ.ആന്റണിയും കുതിരവട്ടം പപ്പുവുമെല്ലാം വേഷമിട്ടു. കോഴിക്കോട്ടുകാരന് പത്മദളാക്ഷനെ ഭാര്‍ഗ്ഗവീനിലയത്തിലൂടെ ബഷീറാണ് പപ്പുവാക്കിയത്. ബഷീര്‍ പേരുവിളിച്ചു, ”നീ പപ്പുവാടാ, കുതിരവട്ടം പപ്പു.”
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ഭാര്ഗ്ഗവീനിലയത്തിലേതാണ്. പി. ഭാസ്കരനും എം.എസ്. ബാബുരാജും ചേര്‍ന്നാണ് ഗാനങ്ങളൊരുക്കിയത്. യേശുദാസ് പാടിയ ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് ഏറ്റവും മികച്ചത്. കമുകറ പുരുഷോത്തമന് പാടിയ ‘ഏകാന്തതയുടെ അപാര തീരം’ ജാനകി പാടിയ ‘പൊട്ടിത്തകര്‍ന്ന കിനാവുകള്‍’ ‘പൊട്ടാത്ത പൊന്നിന് കിനാവുകള്‍’ ‘വാസന്ത പഞ്ചമി നാളില്‍’ യേശുദാസും പി. സുശീലയും ആലപിച്ച ‘അറബിക്കടലൊരു മണവാളന്’ എന്നിങ്ങനെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റായി.
ഭാര്‍ഗ്ഗവീനിലയം സിനിമ പുറത്തുവന്നുകഴിഞ്ഞപ്പോള്‍ ബഷീറിനു നിരവധി കത്തുകളാണ് വന്നത്. യുവതീയുവാക്കളായിരുന്നു കൂടുതലും കത്തെഴുത്തുകാര്‍. അവയിലെല്ലാം നിറഞ്ഞത് സംശയങ്ങളായിരുന്നു. എന്നാല്‍ ബഷീര്‍ ഒന്നിനും മറുപടി നല്‍കിയില്ല. തൃപ്തികരമായി മറുപടി നല്കാന് കഴിയാത്തതിനാലായിരുന്നു അത്. അതിനെകുറിച്ച് ബഷീര്‍ പറഞ്ഞതിങ്ങനെ:”മനുഷ്യനുണ്ടായ കാലംമുതല്‍ തുടങ്ങിയ സംശയങ്ങള്‍. പ്രപഞ്ച രഹസ്യങ്ങള്‍. മനുഷ്യരാശി ഉള്ളിടത്തോളം കാലം ഈ സംശയങ്ങളും സന്ദേഹങ്ങളും നിലനില്ക്കും.”
പ്രേക്ഷക ലക്ഷങ്ങള്‍ ബഷീറിനോട് ചോദിച്ചതിതാണ്,”പ്രേതങ്ങള്‍ എന്നൊന്നുണ്ടോ?, മനുഷ്യന് ആത്മാവുണ്ടെന്ന് പറയുന്നത് ശരിയാണോ? പ്രേതങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ?….എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ബഷീര്‍ ‘നീലവെളിച്ചം’ മുന്നില്‍ വച്ചു. ഇതാണ് എന്റെ സത്യം. കാരണം, ഇതെന്റെ അനുഭവമാണ് എന്നുറക്കെ പറഞ്ഞു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: