തിരുവനന്തപുരം: കഴിഞ്ഞ ആറുവര്‍ഷമായി വാട്ടര്‍ പോളോയില്‍ കേരള വനിതകള്‍ക്ക് എതിരാളികളില്ല. ദേശീയ തലത്തില്‍ അവര്‍ വാരിക്കൂട്ടിയത് നിരവധി മെഡലുകള്‍. ഒരിക്കല്‍പ്പോലും മെഡല്‍ തിളക്കമില്ലാതെ മലയാളി പെണ്‍പോരാളികള്‍ മടങ്ങിയിട്ടില്ല. പക്ഷേ, ആ പ്രതിഭകളുടെ ജീവിതത്തിന് വെങ്കലത്തിളക്കം പോലും വന്നുചേരുന്നില്ല. അത്രയ്ക്കുണ്ട് കായിക കേരളത്തിന്റെ അഭിമാനമുയര്ത്തുന്നവരോടുള്ള സര്‍ക്കാര്‍ അവഗണന.
വാട്ടര്‍ പോളോ ടീമിലെ 13 താരങ്ങളില്‍ നാലു പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളത്. ആ നാല്‍വര്‍ സംഘം ടീമിലെ സൂപ്പര്‍ സീനിയേഴ്സും. ഇവര്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങള്‍ പിന്നിടുന്നു.
2009നുശേഷമായിരുന്നു വാട്ടര്‍ പോളോ കളിക്കാര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടത്. ദേശീയ ചാമ്പ്യന്പട്ടമുള്ള വാട്ടര്‍ പോളോയില്‍ ടീം രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വകുപ്പുകളിലൊന്നും മുന്നില്വയ്ക്കുന്നില്ല.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ടീമംഗങ്ങളില്‍ ഭൂരിഭാഗം പേരും. പലരും കുടുംബ പ്രാരാബ്ധങ്ങള്‍ ചുമക്കുന്നവര്‍. കൂലിപ്പണിക്കാരന്റേയും രോഗബാധിതരുടേയും മക്കള്‍. വര്‍ഷത്തിലെ ഭൂരിഭാഗം ദിവസങ്ങളും വിവിധ ക്യാമ്പുകളിലായാണ് താരങ്ങളുടെ ജീവിതം. നിരന്തരമേല്‍ക്കുന്ന പരിക്കുകള്‍ അടക്കമുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മെഡല്‍ വാങ്ങിയാലും തഴയപ്പെടലുകള്‍ മാത്രമാണ് പ്രതിഫലമെന്നത് താരങ്ങളെ ഏറെ നിരാശരാക്കുന്നു.
കഴിഞ്ഞ ദേശീയ ഗെയിംസില്‍ ജേതാക്കളായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കണ്ട് ജോലിക്കാര്യം അറിയിച്ചു. ‘നിങ്ങള്‍ സ്വര്‍ണ്ണം നേടൂ…പക്ഷേ ജോലി തരില്ല.. ഇനിയിതും പറഞ്ഞ് ഇങ്ങോട്ട് വരരുത്’ ഇതായിരുന്നു മുഖ്യന്റെ മറുപടി. എങ്കിലും അവര്‍ നിരാശരായില്ല. വീണ്ടും കേരളത്തിനുവേണ്ടി വെള്ളത്തിലിറങ്ങി. മെഡലുകള്‍ വാരി. ഇപ്പോഴിതാ ദേശീയ ഗെയിംസില്‍ സ്വന്തം തട്ടകത്തില്‍ മെഡലുറപ്പിച്ച് നില്ക്കുന്നു.
പ്രൈസ് മണി ഇെല്ലങ്കിലും വേണ്ടില്ല ജീവിതം സുരക്ഷിതമാക്കാന്‍ ഒരു ജോലി മതിയെന്നാണ് ഈ താരങ്ങളുടെ അഭ്യര്‍ത്ഥന.
വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ടീം ഇനങ്ങള്‍ക്ക് അത്തരമൊരു സാധ്യതയില്ല. എന്നിരുന്നാലും ഇക്കുറിയെങ്കിലും സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍പോളോ ടീം
പ്രതികരിക്കാൻ ഇവിടെ എഴുതുക: