കൊല്ലം: ഹോക്കിയില്‍ കേരളം ഉത്തര്‍പ്രദേശിനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പൊരുതി തോറ്റു. ആദ്യ പകുതിയില്‍ ഉത്തര്‍പ്രദേശ് നേടിയ രണ്ടു ഗോളുകള്‍ക്കും മറുപടി നല്കിയ കേരളം പക്ഷേ രണ്ടാം പകുതിയില്‍ ഗോള്‍മുഖം ചലിപ്പിക്കാത്തത് തിരിച്ചടിയായി. ഇതോടെ ദേശീയ ഗെയിംസ് പുരുഷന്മാരുടെ ഹോക്കിയില്‍ കേരളം പുറത്താകുമെന്ന് ഉറപ്പായി.
ശനിയാഴ്ച ഒഡിഷയോടുള്ള കളിമാത്രമാണ് കേരളത്തിന് അവശേഷിക്കുന്നത്. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് കേരളത്തിന്റെ നില പരുങ്ങലിലായത്. ആദ്യമത്സരത്തില്‍ പത്ത് ഗോളുകളാണ് എതിരാളികളായിരുന്ന ഝാര്‍ഖണ്ഡ് നേടിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ എട്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സുനില്‍ യാദവാണ് യുപിയെ ആദ്യം മുന്നിലെത്തിച്ചത്. മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ നേടിയ ഇബ്നു നൗഫല്‍ കേരളത്തിനെ ഒപ്പമെത്തിച്ചു. 39-ാം മിനിറ്റില്‍ സുനില്‍ യാദവ് മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ വീണ്ടും യുപിക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 47-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍ കേരളത്തെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ 22-ാം മിനിട്ടില്‍ യുപിക്ക് മൂന്നാം ഗോള്‍ പിറന്നു.
പിന്നീട് ആക്രമിച്ച് കേരളം കളിച്ചെങ്കിലും യുപി താരങ്ങളുടെ പ്രൊഫഷണല്‍ നീക്കങ്ങളോട് കിട പിടിക്കാനായില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തി. 28-ാം മിനിട്ടില്‍ നാലാം ഗോള്‍ നേടിയ യുപിയെ തളയ്ക്കാന്‍ പിന്നീട് കേരളത്തിന്റെ ചുണക്കുട്ടന്മാര് പാടുപെടുന്നതും കിട്ടിയ ഗോള്‍ അവസരങ്ങള്‍ പാഴാക്കുന്നതും കാണികളെ നിരാശപ്പെടുത്തി. അവസാനമിനിട്ടില്‍ കേരളത്തിന് പുറത്തേക്കുള്ള വഴി തെളിച്ച് യുപിയുടെ അഞ്ചാം ഗോളും പിറന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒഡീഷ ഒന്നിനെതിരെ മൂന്ന് ഗോളിന് ഝാര്‍ഖണ്ഡിനെ തോല്പിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബ് കര്‍ണാടകയെയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹരിയാന സര്‍വീസിനെയും തളച്ചു.
ഇന്നത്തെ മത്സരങ്ങള്‍ വനിതാ വിഭാഗത്തിലാണ്. രാവിലെ ഒഡിഷ കര്‍ണാടകയെയും കേരളം ഹരിയാനയെയും നേരിടും. ഉച്ചക്ക് ശേഷമുള്ള മത്സരങ്ങളില്‍ മഹാരാഷ്ട്ര പഞ്ചാബുമായും ഉത്തര്‍പ്രദേശ് ജാര്‍ഖണ്ഡുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: