കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ വന്‍ അഴിമതി ആരോപണം നേരിടേണ്ടിവന്നത് മന്മോഹന് സര്‍ക്കാരിനായിരുന്നു.
ഇപ്പോള്‍ ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതിയും ധൂര്‍ത്തും ആരോപിക്കപ്പെടുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയാണ്. ഇതിലെ ദൗര്‍ഭാഗ്യകരമായ കാര്യം ഈ കരിഓയില്‍ നാട്യചക്രവര്ത്തിയായ മോഹന്ലാലിന്റെമേലും വീഴുന്നു എന്നതാണ്. അദ്ദേഹത്തിന്റെ ലാലിസം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവിധേയമാകുന്നത് അതില്‍ പിഴവുകളുണ്ടായിരുന്നു എന്നാരോപിച്ചാണ്.
ദേശീയ ഗെയിംസിന് ചെലവാക്കാന്‍ മാറ്റിവെച്ചത് പതിനഞ്ച് കോടി രൂപയാണ്. ഈ മേള ധൂര്‍ത്തിന്റെ അരങ്ങായിമാറി എന്നാണ് ഒരാരോപണം. വിമര്‍ശിക്കപ്പെടുന്ന മറ്റൊന്ന് മോഹന്‍ലാലിന്റെ ലാലിസം പരിപാടിയാണ്. ലാലിസം മോഹന്‍ലാല്‍ മാസങ്ങളെടുത്ത് തയ്യാറാക്കിയ പരിപാടിയാണെങ്കിലും അത് പൂര്‍ണതയിലെത്തിയിരുന്നില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ച എ.ആര്. റഹ്മാന് പരിപാടി അവതരിപ്പിക്കാന്‍ അസൗകര്യമറിയിച്ചതിനെത്തുടര്ന്ന് മോഹന്‍ലാല്‍ തന്റെ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു. സമയക്കുറവുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചെങ്കിലും സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു ഈ നടന്.
തനിക്കെതിരെ ഉയരുന്ന രൂക്ഷവിമര്‍ശനത്തില്‍ മോഹന്‍ലാല്‍ ദുഃഖിതനാണ്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാലിനെ കുറ്റപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മവീര്യം നശിപ്പിക്കരുതെന്ന് നടന് മമ്മൂട്ടിയും ആവശ്യപ്പെടുന്നു. മോഹന്‍ലാല്‍ മികച്ച ഗായകനല്ല, എങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളെ ശ്രോതാക്കള്‍ ആസ്വദിച്ചിരുന്നു. പക്ഷെ ഉദ്ഘാടനവേദിയില്‍ മോഹന്‍ലാല്‍ തുടര്‍ച്ചയായി മോശമായി പാടിയത് ശ്രോതാക്കളുടെ രസംകെടുത്തി. കൈപ്പറ്റിയ കോടിയിലധികം രൂപ പരിപാടി അവതരിപ്പിച്ചവര്ക്കുവേണ്ടിയാണെന്നും താന്‍ ഒന്നും വാങ്ങിയില്ലെന്നും വിശദീകരിച്ച മോഹന്‍ലാല്‍ പണം സര്‍ക്കാരിന് ചെക്കായി തിരിച്ചുനല്‍കിയെങ്കിലും അത് വാങ്ങേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.
ഗെയിംസ് നടത്തിപ്പിനെതിരെ ചീഫ് സെക്രട്ടറിയുടെ നിശിത വിമര്‍ശനവും ഉയര്‍ന്നു. രാജ്യാന്തര നിലവാരത്തിലുള്ള കായികമേള നടത്തുന്നതുപോലെയല്ല ഈ നാഷണല്‍ ഗെയിംസ് നടത്തപ്പെടുന്നതെന്ന് ചീഫ് സെക്രട്ടറി വിമര്‍ശിച്ചു. എന്നാല്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗെയിംസ് നടത്തിപ്പിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമെന്നും സമാപനച്ചടങ്ങ് ചെലവ് ചുരുക്കി നടത്തുമെന്നും പ്രഖ്യാപിക്കുന്നു.
ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ഗെയിംസ് നടത്താതിരിക്കാന്‍ ശ്രമിച്ചുവെന്നും അത് പൊളിഞ്ഞപ്പോഴാണ് ആക്ഷേപം ഉയര്‍ന്നതെന്നും അദ്ദേഹം പറയുന്നു. എ.ആര്. റഹ്മാന്റെ പരിപാടിയെക്കാള്‍ ചെലവ് കുറഞ്ഞതിനാലാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്നും നല്ല രീതിയിലാണ് മോഹന്‍ലാല്‍ പെരുമാറിയതെന്നുകൂടി മന്ത്രി കൂട്ടിച്ചേര്‍ത്തു. 2011 ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസിനെക്കാള്‍ 11 കോടി കുറവാണ് കേരളം ഗെയിംസിന് ചെലവിടുന്നത്. പക്ഷെ ചീഫ് സെക്രട്ടറി ഈ തുക വളരെ കൂടിപ്പോയി എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. സമാപനച്ചടങ്ങില്‍ ചെലവ് ചുരുക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
അഴിമതി രാഷ്ട്രീയ-ഉദേ്യാഗസ്ഥ മാഫിയയുടെ തനതുസ്വഭാവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് പരിപാടി നടത്തിയാലും അതില്‍നിന്ന് എങ്ങനെ ചൂഷണം നടത്താമെന്നാണ് നടത്തിപ്പുകാരുടെ ആലോചന. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. ഇപ്പോള്‍ മോഹന്‍ലാല്‍ തനിക്ക് ലഭിച്ച പണം തിരിച്ചയച്ചെങ്കിലും അത് സ്വീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പക്ഷെ ഈ ഗെയിംസിന്റെ ലജ്ജാവഹമായ തുടക്കം ഒരു മഹാനടന്റെ മനസ്സിനെ വേദനിപ്പിച്ചതില്‍ കേരളത്തിലെ അദ്ദേഹത്തിന്റെ ആരാധകരെയും വേദനിപ്പിച്ചിട്ടുണ്ടാകാം. സര്‍ക്കാര്‍ പരിപാടികളില്‍ കലാകാരന്മാര് പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അവരുടെ സംവേദനശക്തിയെ മുറിപ്പെടുത്താതെ ശ്രദ്ധിക്കേണ്ടതാണ്. മോഹന്‍ലാല്‍ തനിക്ക് നേരിടേണ്ടിവന്ന വിമര്‍ശനങ്ങളില്‍ ഖിന്നനാണ്. മൂന്നാഴ്ചയോളം രാവും പകലും അധ്വാനിച്ച തന്റെ ആത്മാര്‍ത്ഥത നിസ്സാരവല്‍ക്കരിക്കപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ ഖേദം. നാഷണല്‍ ഗെയിംസ് പോലുള്ള പരിപാടികള്‍ ആസ്വദിക്കുവാനുള്ളതാണ്- കണ്ണീര് വീഴ്ത്താനോ പണം കൊയ്യാനോ ഉള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: