തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായി കാര്യവട്ടത്ത് പുതുതായി നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പേരില്‍ 150 കോടി രൂപയുടെ അഴിമതിക്ക് നീക്കം നടക്കുന്നതായി മുന്‍ കായിക മന്ത്രി കൂടിയായ കെ.ബി. ഗണേഷ്കുമാര്. ഇപ്പോള്‍ ലാലിസത്തിനെ മുന്‍നിര്‍ത്തി മറ്റെല്ലാം ന്യായീകരിക്കാനുള്ള ദുഷ്ടനീക്കമാണ് നടക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത തിരുവനന്തപുരം ടെന്നീസ് ക്ലബിന് നാലുകോടി രൂപ നല്കിയതും അന്വേഷണവിധേയമാക്കണം.
ദേശീയഗെയിംസിനുള്ള പണമെടുത്ത് ഇഷ്ടക്കാരുടെ കീശയില്‍ തള്ളിക്കൊടുക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ്കുമാര് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വര്‍ഷം തോറും പണം നല്കുന്ന തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേത്. തന്റെ കാലത്താണ് ഇതിനുവേണ്ട ഭൂമി ഏറ്റെടുക്കലും കരാറും പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം അട്ടിമറിച്ചുകൊണ്ട് പ്ലാന്‍ പരിഷ്ക്കരണമെന്ന പേരില്‍ 150 കോടി രൂപ അധികമായി നല്കാന് പോകുന്നുവെന്നാണ് സൂചന.
ഇങ്ങനെ നടന്നാല്‍ അത് ഏറ്റവും വലിയ അഴിമതിയാകും. ഒരു മുന്‍പോലീസ് ഉദ്യോഗസ്ഥനെയാണ് കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരുവര്‍ഷമായി കാറുകള്‍ വാടയ്ക്ക് എടുത്ത് ഇവിടെ ഇട്ടിട്ടുണ്ട്. പലതും ഓടിയിട്ടില്ല. എന്നിട്ടും മാസം തോറും ഒരു കാറിന് ഒന്നരലക്ഷം രൂപ വീതം എഴുതിയെടുക്കുകയാണ്. ഗെയിംസില്‍ ധൂര്‍ത്ത് കൂടിയത് മന്ത്രിയുടെ അറിവോടെയാണെന്നും ഗണേഷ് ആരോപിച്ചു.
ആരെ സന്തോഷിപ്പിക്കാനാണ് പണം ദുരുപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. പണമെടുത്ത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നതും ദുരുപയോഗം ചെയ്യുന്നതും അഴിമതിയാണ്. ഒരു ആരോപണം ഉന്നയിച്ചാല്‍ അതിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതുകൊണ്ടാണ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടുത്തെ പോലീസ് അങ്ങനെയല്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: