ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയ്ക്ക് കാറ്റ് അനുകൂലമാണെന്നും സര്‍വേകള്‍ വിശ്വസിക്കരുതെന്നും മോദി പറഞ്ഞു. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ ദല്‍ഹിയിലെ അബേദ്ക്കര്‍ നഗറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന അവസാന തിരഞ്ഞെടുപ്പ് റാലിയാണിത്. കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ‘1984-ലെ കലാപത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് പുനഃരന്വേഷണം നടത്തുന്നത് തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടിയാണെന്ന് എതിരാളികള്‍ പറയുന്നത് വിശ്വസിക്കരുതെന്നും ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി നേടിക്കൊടുക്കേണ്ടെത് നമ്മുടെ കടമയല്ലെയെന്നും മോദി ചോദിച്ചു.
പെട്രോളിനും ഡീസലിനും വില കുറയ്ക്കുമ്പോഴും അവര്‍ പറയുന്നു രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ദല്‍ഹിയെ ഒരു ലോകോത്തര നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പറഞ്ഞ മോദി ഒരു നിമിഷം പോലും ഇക്കാര്യത്തില്‍ പാഴാക്കിക്കളയില്ലെന്നും പ്രഖ്യാപിച്ചു.
ദല്‍ഹിയില്‍ സുസ്ഥിര ഭരണം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്കിയ പിന്തുണ ബി ജെ പിക്ക് നല്‍കണം. ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ടാണ് ഇന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ അനുമോദിക്കുന്നത്. വികസനത്തിന്റെ രാഷ്ട്രീയത്തിലാണ് ബി ജെ പി വിശ്വസിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടവും മരുന്നും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: