നെടുമ്പാശേരി: ലോണ്‍ ബോള്‍സ് മത്സരങ്ങളില്‍ ഫോര്‍സ് വിഭാഗത്തില്‍ കേരളത്തിന് ആദ്യ ജയം. പുരുഷ വിഭാഗം ഫോര്സില് രാജസ്ഥാനെ 17-15ന് പരാജയപ്പെടുത്തിയാണ് ശ്രീനിവാസ പൈയുടെ നേതൃത്വത്തിലെ കേരള സംഘം ശുഭാരംരംഭം കുറിച്ചത്. ജോസ് ടി.പി., അഡ്രിന്‍ മാത്യു ലൂവിസ്, ഗോപിനാഥ് പൈ, വിനീത് കുമാര്‍ എന്നിവരാണ് ഫോര്‍സ് ടീമിലുണ്ടായിരുന്നത്.
ഇനി രണ്ട് മത്സരങ്ങള്‍ കേരളത്തിന് മുന്നില്‍ അവശേഷിക്കുന്നു. ഒന്നില്‍ വിജയിച്ചാല്‍ സെമി ഫൈനലില്‍ ഇടംനേടാം. ഉറച്ച മെഡല്‍ പ്രതീക്ഷയാണുള്ളതെന്ന് ആദ്യ വിജയത്തിനു ശേഷം ടീം അംഗങ്ങള്‍ പറഞ്ഞു.
പുരുഷ സിംഗിള്‍സില്‍ കേരളം പരാജയപ്പെട്ടു. കേരള ക്യാപ്ടന് വി. ശ്രീനിവാസ പൈയെ 21-8 ന് ഝാര്‍ഖണ്ഡിന്റെ സുനില്‍ ബഹദൂറാണ് വീഴ്ത്തിയത്.
വനിതകളുടെ പെയര്‍ വിഭാഗത്തിലും കേരളം തോല്‍വിയറിഞ്ഞു. ഝാര്‍ഖണ്ഡ് തന്നെ 29-5 എന്ന നിലയില്‍ കേരളത്തെ കീഴടക്കി. നന്ദിത, ലക്ഷ്മി സി.പി. എന്നിവരടങ്ങിയ ടീമിനെയാണ് ഝാര്‍ഖണ്ഡിന്റെ ഫര്‍സാന ഖാനും സരിത ടിര്ക്കെയും ചേര്‍ന്ന് മറിച്ചിട്ടത്.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ദല്‍ഹിക്കെതിരെ അസം കന്നിജയം കുറിച്ചു. അസമിന്റെ മൃദുല്‍ ബോറ 21-2 എന്ന സ്കോറിന് ദല്‍ഹിയുടെ ശ്രേഷ്ഠ് ഗോയലിനെയാണ് കീഴടക്കിയത്. വനിതകളുടെ ട്രിപ്പിള്സിലും കേരളം പരാജയപ്പെട്ടു. ദല്‍ഹിയാണ് 22-12ന് കേരളത്തെ കീഴടക്കിയത്. പശ്ചിമ ബംഗാള്‍, ആസാം, മണിപ്പൂര്‍, ദല്‍ഹി, ബീഹാര്‍, ഝാര്‍ഖണ്ഡ്, കേരള, രാജസ്ഥാന് എന്നീ എട്ട് ടീമുകളാണ് ലോണ്‍ ബോള്‍സില്‍ മത്സരിക്കുന്നത്.
രാവിലെ എക്സൈസ് മന്ത്രി കെ.ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പൂള് എയിലെയും ബിയിലെയും എല്ലാ ടീമുകളും അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: