കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കാര്‍ഷിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃഷി വകുപ്പ് ജില്ലയിലെ പാമ്പാടി ബ്ലോക്കില്‍ മീനടം, കൂരോപ്പട, പാമ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മീനടം ഗ്രാമപഞ്ചായത്തു ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരഗ്രാമങ്ങള്‍ ആദായകരമാക്കാന്‍ സ്ത്രീകളും മുന്നോട്ടു വരണം. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറ്റം മുതലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും ഇപ്പോള്‍ പരിശീലനം നല്‍കുന്നുണ്ട്. നീര ഉല്പാദനം ആരംഭിച്ചതോടെ പാലക്കാട് ഉല്പാദനക്ഷമത കൂടിയ തെങ്ങില്‍ നിന്ന് മാസം 3000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ഒരു തെങ്ങില്‍ നിന്ന് മാസം ഏറ്റവും കുറഞ്ഞത് 900 രൂപയുടെ വരുമാനമെങ്കിലും ഉറപ്പാക്കാന്‍ കേര കര്‍ഷകര്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. പദ്ധതിയുടെ പ്രയോജനം മെച്ചപ്പെട്ട രീതിയില്‍ കേരകര്‍ഷകര്‍ക്കു ലഭിക്കത്തക്ക രീതിയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്കറിയ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സാബു തെങ്ങ് കൃഷി സര്‍വേ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഫില്‍സണ്‍ മാത്യു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ആമുഖ സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ചെറിയാന്, ബാബു കെ. കോര, സുജാത ശശീന്ദ്രന് എന്നിവര്‍ ആശംസ നേര്‍ന്നു. കൃഷി അസി. ഡയറക്ടര്‍ കോര തോമസ് സ്വാഗതവും മീനടം കൃഷി ഓഫീസര്‍ കെ. ഹാപ്പി മാത്യു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തെ തുടര്‍ന്ന് തെങ്ങ് കൃഷിയും രോഗ കീടനിയന്ത്രണവും എന്ന വിഷയത്തില്‍ കായംകുളം കേരഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റെജി ജേക്കബ് ക്ലാസെടുത്തു. മണര്‍കാട് കൃഷി ഓഫീസര്‍ വി. റീന ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: