തിരുവനന്തപുരം: നാഷണല്‍ ഗെയിംസിന്റെ മീഡിയാ കമ്മിറ്റി പ്രവര്‍ത്തനം തുടക്കത്തിലെ താളംതെറ്റി. മീഡിയാ കമ്മിറ്റിക്കു വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കാതെ ഗെയിംസ് സംഘാടക സമിതി തടിതപ്പി.
ഗെയിംസിന്റെ ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സെക്യൂരിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന അറിയിപ്പു ലഭിച്ചതല്ലാതെ മറ്റ് സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയിരുന്നില്ല.
ഉദ്ഘാടന വേദിയായ കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എങ്ങനെ എത്തണമെന്നറിയാതെ പ്രസ്സ് ക്ലബ്ബ് റോഡില്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുകയായിരുന്നു മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഒരുക്കിയ ഗെയിംസ് മീഡിയ കമ്മറ്റിയില്‍ വേണ്ടുന്ന സൗകര്യങ്ങള്‍ നല്‍കാനും ഗെയിംസ് കമ്മറ്റിക്ക് സാധിച്ചില്ല. അക്രഡിറ്റേഷന് കാര്‍ഡോ മീഡിയ കിറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ഉപകരണങ്ങളോ എത്തിച്ചിട്ടില്ല. ഗെയിംസ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ വിവരണങ്ങളെ കുറിച്ചുള്ള ബ്രോഷറും കൈമാറിയിട്ടില്ല. ബ്രോഷര്‍ ഇല്ലാത്തതിനാല്‍ ഇതര ഭാഷക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ നന്നേ കുഴയുന്നു.
റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാഹന സൗകര്യമൊരുക്കുമെന്ന വാക്കും പാലിക്കപ്പെട്ടില്ല.
പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ നേതാക്കള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്ഘാടന പരിപാടിക്കും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ മാധ്യമസംഘത്തിനായി തരപ്പെടുത്തിക്കൊടുത്തു. സ്റ്റേഡിയത്തിലെ സ്ഥിതിയും പരിതാപകരം. പ്രത്യേക ഗാലറികള്‍ നല്‍കും എന്ന സംഘാടകരുടെ വാക്ക് വെറും വാക്കായി. എല്ലാം സംഘാടകരുടെ വേണ്ടപ്പെട്ടവര്‍ വളരെ നേരത്തെ കയ്യടക്കിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് സ്റ്റേഡിയത്തിലെ പടികളില്‍ ഇരിക്കേണ്ടിവന്നു.
തിരുവനന്തപുരം സ്പോര്‍ട്സ് കൗണ്‍സിലിലെ സ്ഥിരം കോച്ചുമാരെ ഗെയിംസ് കമ്മറ്റിയും സംസ്ഥാന സ്പോര്‍ട്സ് വകുപ്പും പാടെ അവഗണിച്ചെന്ന പരാതിയും ഇതിനിടയില്‍ ഉയര്‍ന്നു. അവര്‍ക്ക് ഗെയിംസില്‍ പങ്കെടുക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡോ അറിയിപ്പോ ഒന്നും ബന്ധപ്പെട്ടവര്‍ നല്‍കിയില്ല. തങ്ങളുടെ വിളിപ്പാടകലെ നടക്കുന്ന ഗെയിംസ് കുടുംബ സമേതം കാണാന്‍ അവസരം നിഷേധിച്ചതിന്റെ സങ്കടത്തിലാണ് കോച്ചുമാര്‍. ചിലര്‍ പത്രപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ പാസ്സുകള്‍ തരപ്പെടുത്തിയാണ് ഗെയിംസ് കാണാന്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: