പരിശോധനകള്‍ പ്രഹസനമാക്കി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മനുഷ്യക്കടത്ത് സജീവം.ദുബായ്, ഷാര്‍ജ, അബുദാബി, അജ്മാന്, ഫുജൈറ തുടങ്ങിയ യുഎഇയിലെ എമിറേറ്റ്സുകളിലേക്കാണ് വിസയില്‍ തിരിമറി നടത്തി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബാംഗ്ലൂര്‍, ദില്ലി,മുംബൈ വിമാനത്താവളങ്ങള്‍ വഴി യാത്ര നടത്തുന്നതായി സൂചനയുള്ളത്. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ പോകുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ സന്ദര്‍ശകര്‍ക്ക് എമിഗ്രേഷന്‍ ആവശ്യമില്ല.
മിയോ(എംഇഐഒ) നിയമപ്രകാരം ഗള്‍ഫിലേക്ക് പോകുന്ന സന്ദര്‍ശകര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും വിമാനമിറങ്ങുന്ന രാജ്യത്ത് തങ്ങള്‍ക്ക് പരിചിതരുണ്ടെന്നും സത്യവാങ്മൂലം എഴുതിനല്കിയാല് യാത്ര തരപ്പെടും. നിയമങ്ങളിലെ പഴുതുകളും എമിഗ്രേഷന്‍ വിഭാഗത്തിലെയും എയര്‍പോര്‍ട്ടിലെയും ഉദ്യോഗസ്ഥരുടെ സഹായവും കൂടി ചേരുമ്പോള്‍ പല ട്രാവല്‍ ഏജന്‍സികളും മനുഷ്യക്കടത്തിന് നേതൃത്വം നില്കുന്നതായി ആക്ഷേപമുണ്ട്.
പാസ്പോര്‍ട്ടും വിസയും യാത്രയ്ക്കും മടക്കയാത്രയ്ക്കുംഎയര്ടിക്കറ്റുമുണ്ടെങ്കില് ആര്‍ക്കും സന്ദര്‍ശക വിസയില്‍ വിദേശത്തേക്ക് പോകാന്‍ സാധിക്കും. വിദേശത്തുപോയി തൊഴില്‍ വിസ നേടിയാല്‍ തിരികെ രാജ്യത്തെത്തിയതിനുശേഷം മാത്രമേ തൊഴില്വിസപ്രകാരം തിരിച്ചുപോകാന്‍ കഴിയൂ. എന്നാല്‍ പലരും ഈ നിയമം പാലിക്കാറില്ല. ചില സ്വകാര്യവിമാനകമ്പനികള്‍ സീസണ് സമയമല്ലെങ്കില്‍ യാത്രക്കാരുടെ കുറവു നികത്താന്‍ വ്യാജ യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്.
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള ഒരു വ്യക്തിക്ക് രാജ്യത്തെ ഏതു വിമാനത്താവളത്തില്‍ നിന്നും വിദേശയാത്ര നടത്താമെന്നാണ് നിയമം.
എന്നാല്‍ സംസ്ഥാനത്തിനു പുറത്തുള്ള മേല്വിലാസക്കാരന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുവഴി യാത്ര ചെയ്യണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കണമെന്നത് അലിഖിത നിയമമാണ്. കൈക്കൂലി നല്കാന് വിസമ്മതിച്ചാല്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി യാത്രമുടക്കാനും ഇവര്‍ മടിക്കില്ല. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും സെക്സ് റാക്കറ്റുകള്‍ക്കും കുഴല്പണക്കാര്ക്കും വാതില്‍ മലര്‍ക്കെ തുറന്നുകൊടുക്കുന്ന നിയമപാലകര്‍ പലപ്പോഴും വാതില്‍ കൊട്ടിയടയ്ക്കുന്നത് സാധാരണയാത്രക്കാര്‍ക്ക് മുന്നിലാണ്.
ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിയന്ത്രണത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങളെന്ന് പറയുന്നുണ്ടെങ്കിലും പരിശോധകര് നമ്മുടെ പോലീസും സുരക്ഷാജീവനക്കാരുമായതിനാല് കടമ്പകള്‍ നടന്ന് വിമാനത്തില്‍ കയറാന്‍ വ്യാജ വിസക്കാര്‍ക്ക് ഒരു പ്രയാസവും നേരിടാറില്ല. ലക്ഷങ്ങള്‍ കോഴ നല്കി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ കയറിപറ്റുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നതാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പിന്നാമ്പുറ സംസാരം ശീതീകരിച്ച മുറിയില്‍ സുഖജോലിയും കൈ നിറയെ ദമ്പടിയും തടയുമെന്നതിനാല്‍ എത്രലക്ഷം കൊടുക്കാനും ഉദ്യോഗസ്ഥര്‍ മടിക്കാറില്ലത്രെ. (തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: