2015 ജനുവരി 30 രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 67-ാം രക്തസാക്ഷിത്വ ദിനമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്പില് രാഷ്ട്രം ഒന്നടങ്കം നമ്രശിരസ്കരായി ആദരാഞാജലി അര്‍പ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്ളില്‍തട്ടി രാജ്ഘട്ടിലെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഗാന്ധിയന്‍ മാതൃകകളെ പിന്തുടരാന് ജനങ്ങളോട് പലപ്പോഴും മോദിജി ആഹ്വാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്. സത്യമാണീശ്വരന്‍ എന്ന ഭാരതീയ കാഴ്ചപ്പാടിന്റെ സത്തയെ ആവോളം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ജനനായകനായിരുന്നു ഗാന്ധിജി. സ്വന്തം ജീവിതം തന്നെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ വിളനിലമാക്കാനാണ് ആ മഹാന് ശ്രമിച്ചിരുന്നത്.
സത്യാന്വേഷണത്തിന് തികച്ചും ഉചിതമായ ആ ദിനത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്സ്, സിപിഎം കക്ഷികള്‍ കയ്യാളിവരുന്ന കാപട്യത്തിനും കള്ളക്കളികള്ക്കുമെതിരെ ശക്തമായ ചില തിരിച്ചടികള്‍ ഉണ്ടായത്.രാഹുലിനും നെഹ്റു കുടുംബത്തിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് നെറികേടും നേരുകേടുമാണ് അവരുടെ കൈമുതലും പ്രവര്‍ത്തിയുമെന്ന് ആനുഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന് ഗാന്ധി സ്മൃതിദിനത്തില്‍ സ്ഥാപിക്കുകയായിരുന്നു.
യുവതിയെ നിരീക്ഷിച്ച സംഭവമാരോപിച്ച് നരേന്ദ്ര മോദിയെ താന്‍ കടന്നാക്രമിച്ചത് തെറ്റായിപ്പോയെന്നും പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അപ്രകാരം ചെയ്തുപോയതാണെന്നും ചെന്നൈയിലെ പത്രസമ്മേളനത്തില്‍ ജയന്തി തുറന്നുപറയുകയും ചെയ്തു. സത്യം എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും അത് പുറത്തുവരുമെന്ന് ജയന്തിയുടെ കുറ്റസമ്മത മൊഴി തെളിയിച്ചിരിക്കുന്നു. ജയന്തി വിതച്ചത് കൊടുങ്കാറ്റായി തങ്ങളെ തകര്‍ക്കുമെന്ന ഭയാശങ്കയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ്.
കേരളത്തിലെ മുഖ്യപാര്‍ട്ടിയായ സിപിഎമ്മിനെ ദല്‍ഹിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും വന്ന കോടതി വിധികള്‍ ആകെ തളര്‍ത്തിയിരിക്കുകയാണ്. കോടതിയലക്ഷ്യ കുറ്റത്തിന് പാര്‍ട്ടിയുടെ പ്രമുഖനേതാവായ എം.വി.ജയരാജന് സുപ്രീം കോടതിയാല്‍ ശിക്ഷിക്കപ്പെട്ടു എന്നതാണ് അവര്‍ക്കേറ്റ കനത്ത തിരിച്ചടി. ബിജെപി നേതാവിനെ വകവരുത്താന്‍ വാടകഗുണ്ടകളെ സംഘടിപ്പിച്ച് നരഹത്യ നടത്തിയപ്പോള്‍ ആള്മാറി നവാസ് എന്ന നിരപരാധിയുടെ ജീവന് ഇല്ലാതാക്കിയ കുറ്റത്തിനാണ് 10 സിപിഎമ്മുകാരെ ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒന്നുമുതല്‍ നാല് വരെ പ്രതികള്‍ വാടകഗുണ്ടകളായ ഈ കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരാണ് മറ്റ് പ്രതികള്‍.
ബിജെപി നേതാവ് കല്ലാടന്‍ ഗിരീഷെന്നു തെറ്റിദ്ധരിച്ച് ആളുമാറി പെരിഞ്ഞനം നവാസിനെ ഗുണ്ടാസംഘം ആക്രമിച്ചുകൊല്ലുകയായിരുന്നു. നാലാം ക്ലാസ്സിലും യുകെജിയിലും പഠിക്കുന്ന രണ്ടു പിഞ്ചുകുഞ്ഞുങ്ങളേയും രോഗിയായ അമ്മയേയും അടുത്തുനിര്‍ത്തി അനാഥമാക്കപ്പെട്ട ആ പാവപ്പെട്ട കുടുംബത്തിലെ വിധവയായ യുവതി സിമി നവാസ് ‘ഈ മക്കളെ പോറ്റാന്‍ ഞാനിനി എന്തു ചെയ്യും’? എന്നു ചോദിച്ചപ്പോള്‍ അതു ചെന്നുതറച്ചത് അക്രമത്തിന് അരങ്ങൊരുക്കുന്ന എകെജി സെന്ററിന്റെ അകത്തളങ്ങളിലേക്ക് തന്നെയാണ്.
ഹൈക്കോടതിയുടെ അന്തസ്സ് ബോധപൂര്‍വ്വം താഴ്ത്തിക്കെട്ടാനാണ് ജയരാജന് ശ്രമിച്ചതെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. ശുംഭന് പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന അര്‍ത്ഥം നല്‍കാനാവില്ലെന്നും ചില്ലുകൊട്ടാരങ്ങളിലിരിക്കുന്ന ജഡ്ജിമാരുടെ വിധികള്‍ക്ക് പുല്ലുവിലയാണെന്നുമാണ് ജയരാജന് പ്രസംഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം യുക്തിപരമായി ഉപയോഗിക്കുന്നതിനു പകരം കോടതിയെ അവഹേളിക്കാനാണ് ജയരാജന് ഉപയോഗിച്ചതെന്നും വിധിയില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ സുപ്രീം കോടതി വിധി പൂര്‍ണ്ണമായും ജയരാജന്റേയും, സിപിഎമ്മിന്റേയും വാദങ്ങളെ നിരാകരിച്ചുകൊണ്ടുള്ളതാണ്.
കോടതിവിധിയെ മാനിക്കുന്നുവെന്നും താന്‍ ജയിലില്‍ പോകുന്നുവെന്നും ജുഡീഷ്യറിയോട് തനിക്കും പാര്‍ട്ടിക്കും എന്നും ആദരവാണ് ഉള്ളതെന്നും ജയരാജന് വിധിയെത്തുടര്‍ന്ന് പ്രസ്താവിച്ചിട്ടുണ്ട്. വൈകിവന്ന ഈ വിവേകം ആത്മാര്‍ത്ഥതയോ സത്യസന്ധതയോ ഉള്ളതാണ് എന്ന് സിപിഎം ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. 1957 മുതല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വരന്തരപ്പള്ളി കൊലക്കേസില്‍ കോടതിയെ അവഹേളിച്ചതിന് കോടതിയലക്ഷ്യ നടപടികളില്‍ മാപ്പുപറഞ്ഞ് രക്ഷപ്പെട്ടയാളായിരുന്നു ഇ.എം. എസ്.
1968 ല്‍ ജുഡീഷ്യറി അടിച്ചമര്‍ത്തല്‍ ഉപകരണമെന്ന് പ്രസ്താവന നടത്തി അവസാനം ശിക്ഷയായി പിഴയടച്ച ചരിത്രവും 1967 ല്‍ മുഖ്യമന്ത്രി ഇഎംഎസിനുണ്ട്. എകെജിയും പി. ഗോവിന്ദപിള്ളയും കെ.പി.നൂറുദ്ദീന്‍ കേസില്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയരായവരാണ്. കൊലക്കേസില്‍ ശിക്ഷിച്ച ജഡ്ജിയെ മോശമാക്കി ചിത്രീകരിച്ച് പ്രസംഗിച്ച കുറ്റത്തിന് കോടതിയലക്ഷ്യത്തിന് ശിക്ഷ ഏറ്റുവാങ്ങി ഹൈക്കോടതിയില്‍ പിഴയടച്ച ചരിത്രം കൊടിയേരി ബാലകൃഷ്ണനുണ്ട്. അച്യുതാനന്ദന്, പാലോളി മുഹമ്മദ് കുട്ടി, സുധാകരന് എന്നിവരും കോടതിയലക്ഷ്യ നടപടികളില്‍ പ്രതികളായിട്ടുണ്ട്. ബംഗാളിലെ സിപിഎം പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസിനേയും കല്‍ക്കട്ടാ ഹൈക്കോടതി ഇതേ കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ട്.
ജയരാജന് പ്രശ്നത്തില്‍ അദ്ദേഹം കോടതിയില്‍ സ്വീകരിച്ച നിലപാട് വ്യക്തിനിഷ്ടമല്ലെന്നും മറിച്ച് കേഡര്‍ പാര്‍ട്ടിയായ സിപിഎം നിലപാടിനനുസൃതമാണെന്നും സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. ജയരാജനെതിരെ കേസുണ്ടായപ്പോള്‍ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ അതിന്റെ എഡിറ്റോറിയല്‍വഴി പാര്‍ട്ടി നയപരിപാടികളെ ഉദ്ധരിച്ച് ജയരാജന് ചെയ്തത് ശരിയാണെന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍വേണ്ടി കൃത്രിമ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. വഴിയോരയോഗ നിരോധന വിധിക്കെതിരെ കോണ്‍ഗ്രസ്സ്, സിപിഎം, ബിജെപി തുടങ്ങി എല്ലാ പാര്‍ട്ടികളും വിമര്‍ശനവും പ്രതിഷേധവും നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ പേരില്‍ ജഡ്ജിമാരേയും ജുഡീഷ്യറിയേയും കരിവാരിത്തേച്ച് അപമാനിക്കാന്‍ സിപിഎം ഒഴികെ മറ്റാരും ശ്രമിച്ചിട്ടില്ല.
കോടതിയലക്ഷ്യ നിയമത്തിന്റെ കാര്യത്തിലും സിപിഎം നിലപാട് ഇരട്ടത്താപ്പാണ്. 1965 ല്‍ പി.സി. സെന്‍ ബംഗാളിലെ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യക്ഷാമം കൊടുംമ്പിരി കൊണ്ടപ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കണ്ട്രോളിങ്ങ് ഓര്‍ഡര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആകാശവാണിയിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യ കുറ്റത്തിനുവേണ്ടി മുറവിളി ഉയര്‍ത്തിയത് ബംഗാളിലെ സിപിഎമ്മുകാരായിരുന്നു. ജുഡീഷ്യറി നിയമസഭയുടെ അവകാശങ്ങളുടെമേല്‍ കൈകടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ഇല്ലാതാക്കാന്‍ ഹൈക്കോടതിയില്‍ കേസുനല്‍കിയ പാര്‍ട്ടിയാണ് സിപിഎം
‘ദേശാഭിമാനി’ റിപ്പോര്‍ട്ടര്‍ സുദര്‍ശന ബാബുവിന്റെ കേസ് സിപിഎം മറക്കാന്‍ പാടില്ല. എംഎല്‍എ ആയിരിക്കെ അടിയന്തരാവസ്ഥയില്‍ പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി മര്‍ദ്ദിച്ച് ജയിലിലടച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിയും അതിന്റെ നിയമസഭാഘടകവും നിസ്സംഗരായി. കോടതിയിലല്ലേ അവസാനം പിണറായി അഭയം തേടിയത്? സിപിഎം അതിന്റെ അന്ധമായ ജുഡീഷ്യറി വിരുദ്ധതയും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള അക്രമവാസനയും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ കോടതിവിധികള്‍ അതിന് വഴിവെച്ചെങ്കില്‍ എന്നാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: