കുന്നത്തൂര്‍: ക്രൂയിസണ്സ് സിന്‍ഡ്രം എന്ന അപൂര്‍വരോഗം പിടിപെട്ട രണ്ടുവയസ്സുകാരന് സിദ്ധിവിനായകിനും കുടുംബത്തിനും സാന്ത്വനവുമായി മിഥില്‍ എം. പിള്ള ചികിത്സാ സഹായ സമിതിയെത്തി. ശൂരനാട് തെക്ക് കിടങ്ങയം നടുവില്‍ എപ്പറമ്പില്‍ ലിഷോര് ആനന്ദിന്റെയും ദിവ്യാകുമാരിയുടെയും ഏകമകനാണ് സിദ്ധിവിനായക്.
തലച്ചോറിന് വളര്‍ച്ചയില്ലാത്തതാണ് സിദ്ധിവിനായകിന്റെ പ്രശ്നം. മൂന്ന് വയസ്സാകുമ്പോഴാണ് സാധാരണ മനുഷ്യരുടെ തലയോട്ടി ഒട്ടിച്ചേരുന്നത്. സിദ്ധിയുടേത് ഒന്നര വയസ്സായപ്പോള്‍ കൂടിച്ചേര്‍ന്നതിനാല്‍ തലച്ചോറിന്റെ വളര്‍ച്ച നിലച്ചു. രണ്ട് കണ്ണുകളും പുറത്തേക്ക് തള്ളിയിരിക്കുന്നതിനാല്‍ കാഴ്ചക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം. ജന്മനാ ഇടത്തേ മൂക്കിന് ദ്വാരവും ഇല്ല.
വിദേശത്തുനിന്നും വരുത്തുന്ന പ്ലേറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയാല്‍ സിദ്ധിവിനായകന്റെ അസുഖം പൂര്‍ണ്ണമായും ഭേദമാകുമെന്നാണ് എറണാകുളം അമൃതാ ഹോസ്പിറ്റലിലെ ന്യൂറോ, ഹെഡ് ആന്റ് നെക്ക്, നേത്രവിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
ഏഴുലക്ഷത്തിലധികം രൂപ ഓപ്പറേഷന് ചെലവുകള്‍ക്കായി ആവശ്യമാണ്. നിര്‍ധന കുടുംബം കരുണയുള്ളവരുടെ കനിവ് തേടുന്നതിനിടെയാണ് മിഥില്‍ എം. പിള്ള ചികിത്സാ സമിതിയുടെ ശ്രദ്ധയില്‍ സിദ്ധിയുടെ ദുരിതകഥയെത്തുന്നത്. മിഥിലിന്റെ മരണത്തെ തുടര്‍ന്ന് ചികിത്സാ സമിതിക്ക് ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നേരത്തെ സമിതി തീരുമാനിച്ചിരുന്നു.
മിഥിലിനായി കരുണയുള്ളവര്‍ എത്തിച്ചുതന്ന നാണയതുട്ടുകള്‍ പ്രയോജനകരമായി വിനിയോഗിക്കണമെന്നതിനാലാണ് സിദ്ധിയുടെ ഓപ്പറേഷന് വേണ്ടിവരുന്ന 7 ലക്ഷം രൂപ ഹോസ്പിറ്റലിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജി സഞ്ജയന്, സമിതി കോ- ഓഡിനേറ്റര്‍ ഷിബു എസ് തൊടിയൂര്‍, മിഥിലിന്റെ അച്ഛന് മുകേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: